ബംഗാൾ : പശ്ചിമ ബംഗാളിലെ തൃണമൂൽ നേതാവിനെതിരെ ഗ്രാമവാസികൾ നടത്തിയ രോഷപ്രകടനം ചർച്ചയാകുന്നു. അഴിമതി ആരോപണവും 100 ദിവസത്തെ തൊഴിലുറപ്പ് പദ്ധതി (MGNREGA) യുടെ ഫണ്ട് ദുരുപയോഗവുമാണ് ഗ്രാമവാസികളെ കുപിതരാക്കിയത് . സന്യാസി മന്ന എന്ന നേതാവിനെയാണ് ഗ്രാമവാസികൾ കയർ കൊണ്ട് കൈകൾ കെട്ടി തല മൊട്ടയടിച്ച് ചെരിപ്പുമാല അണിയിച്ച് പ്രദേശത്തുടനീളം നടത്തിച്ചത്.
ശ്യാംപൂർ പ്രദേശത്തായിരുന്നു സംഭവം. വിവരം ലഭിച്ചതിനെത്തുടർന്ന്, ശ്യാംപൂർ സ്റ്റേഷനിൽ നിന്നുള്ള പോലീസ് സ്ഥലത്തെത്തിയാണ് ജനക്കൂട്ടത്തിൽ നിന്ന് മന്നയെ രക്ഷപ്പെടുത്തിയത് . സന്യാസി മന്ന വളരെക്കാലമായി വലിയ തോതിലുള്ള അഴിമതിയും 100 ദിവസത്തെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പൊതു ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ആരോപണവും നേരിടുകയായിരുന്നു. ഈ വിഷയത്തിൽ പ്രദേശവാസികൾക്കിടയിൽ കുറച്ചുനാളായി നീരസം വർദ്ധിച്ചുവരികയായിരുന്നു. ഒടുവിൽ നാട്ടുകാർ തന്നെ ഇയാളെ ശിക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
















