
ന്യൂഡൽഹി : ഇസ്രായേലിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൗഹൃദത്തിന്റെയും വളരുന്ന സാംസ്കാരിക ബന്ധത്തിന്റെയും പ്രതീകമായാണ് പുതിയ നീക്കം. ശിവരാജ്യാഭിഷേക ദിനമായ ഇന്നലെ മുംബൈയിലെ ഇസ്രായേൽ കോൺസൽ ജനറൽ യാനിവ് രേവാച്ച് ആണ് ഈ പ്രഖ്യാപനം നടത്തിയത്.
ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണ വാർഷികത്തിൽ ഇന്ത്യയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ടാണ് രേവാച്ച് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ എത്തിയ താൻ ഇന്ത്യയുടെയും ഇസ്രായേലിന്റെയും ചരിത്രങ്ങൾക്കിടയിൽ, പ്രത്യേകിച്ച് മാതൃരാജ്യവും സ്വത്വവും സംരക്ഷിക്കുന്നതിൽ ഇരു രാജ്യങ്ങളും നേരിട്ട പോരാട്ടങ്ങൾക്കിടയിലെ സമാനതകൾ ശ്രദ്ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
“ആദ്യം, ഞാൻ ഇന്ത്യൻ ജനതയെ അഭിവാദ്യം ചെയ്യണം; ഇന്ന് ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണ ദിനമാണ്. ഇപ്പോൾ, കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ ഇന്ത്യയിൽ വന്നപ്പോൾ, ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സമാനതകളെക്കുറിച്ച് ഞാൻ മനസ്സിലാക്കി . ഇരു രാജ്യങ്ങൾക്കും യുദ്ധം ചെയ്യേണ്ടിവന്നു എന്ന വസ്തുത പ്രധാനമാണ്. ജൂതന്മാർക്കും അവരുടെ ഭൂമിക്കായി നിരവധി പതിറ്റാണ്ടുകളായി പോരാടേണ്ടിവന്നു. സ്വാധീനം എന്താണെന്നും ഛത്രപതി ശിവാജി മഹാരാജ് ഇന്ത്യയ്ക്ക് എത്രത്തോളം പ്രധാനമാണെന്നും ഞങ്ങൾ കൃത്യമായി മനസ്സിലാക്കുന്നു . ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു വശം നമ്മുടെ രണ്ട് രാഷ്‌ട്രങ്ങളുടെയും ചരിത്രമായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ ഛത്രപതി ശിവാജി മഹാരാജിനെ തിരഞ്ഞെടുത്തത് ” രേവാച്ച് പറഞ്ഞു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയും ഇസ്രായേലിന് നന്ദി പറയുകയും ചെയ്തു. ‘ ഇസ്രായേലിൽ ഛത്രപതി ശിവാജി മഹാരാജിന്റെ ഒരു വലിയ പ്രതിമ സ്ഥാപിക്കുമെന്ന ചരിത്രപരമായ പ്രഖ്യാപനത്തിന് ഇസ്രായേൽ സിജി യാനിവ് രേവാച്ചിന് ഹൃദയംഗമമായ നന്ദി. ഈ ചരിത്ര സംരംഭത്തിന് മഹാരാഷ്‌ട്ര സർക്കാരും, ഇന്ത്യയും പൂർണ്ണ പിന്തുണ നൽകും. ജയ് ഭവാനി, ജയ് ശിവാജി!” എന്നാണ് മുഖ്യമന്ത്രി ഫഡ്നാവിസ് എക്സിൽ കുറിച്ചത്.
ശിവാജി മഹാരാജിന്റെ ഒരു വലിയ പ്രതിമ നിർമ്മിച്ച് ഇസ്രായേലിലെ പ്രധാന നഗരങ്ങളിലൊന്നിൽ സ്ഥാപിക്കാനാണ് പദ്ധതിയെന്ന് രേവാച്ച് പറഞ്ഞു . മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ഈ നിർദ്ദേശം താൻ ഇതിനകം ചർച്ച ചെയ്തിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ പിന്തുണ തേടിയിട്ടുണ്ടെന്നും രേവാച്ച് വെളിപ്പെടുത്തി.