Kerala

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: കേരളത്തിന്റെ സാഹചര്യത്തില്‍ പൊള്ളുന്ന സത്യങ്ങള്‍ വിളിച്ചു പറയുന്നയാളാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്നും, വെള്ളാപ്പള്ളി ഒരു സത്യം പറഞ്ഞാല്‍ അത് സത്യമല്ലാതാകുമോയെന്നും പ്രശസ്ത നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ചോദിച്ചു.

തപസ്യ കലാസാഹിത്യ വേദിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആലുവ വൈഎംസിഎയില്‍ നടന്ന അക്ഷരോത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യാനന്തര കാലമല്ല, സത്യത്തിന്റെ കാലമാണ് എഴുത്തുകാര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നത്.

സത്യം മരിക്കരുതെന്ന് കരുതുന്ന എഴുത്തുകാരും കലാകാരന്മാരുമുണ്ട്. തപസ്യ ഇവരെ ചേര്‍ത്തുനിര്‍ത്തണം. നുണകള്‍ സത്യമാകുന്ന കാലത്ത് മാനവരാശിക്ക് വിലയില്ലാതാവും. സത്യം വിജയിക്കണം. സത്യം പറഞ്ഞാല്‍ സംഘിയാവുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം ലഭിച്ചത് ദീര്‍ഘായുസ് ഉള്ളതുകൊണ്ടായിരുന്നു. അത്രമാത്രം വൈകിയാണ് ആ പുരസ്‌കാരം സമ്മാനിച്ചത്. അക്കിത്തത്തെപ്പോലെ ഒരു കവിക്ക് ജ്ഞാനപീഠം കൊടുക്കാതിരുന്നാല്‍ ജ്ഞാനപീഠത്തിന്റെ വില നഷ്ടപ്പെടുമായിരുന്നു. ഞാന്‍ സംഗീത നാടക അക്കാദമിയുടെ കൗണ്‍സിലില്‍ അംഗമായിരിക്കെ കവി എസ്. രമേശന്‍ നായര്‍ക്ക് അവാര്‍ഡ് നല്‍കണമെന്ന് അഭിപ്രായപ്പെട്ടു. രമേശന്‍ നായര്‍ തപസ്യക്കാരനാണ്, അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാന്‍ പാടില്ല എന്നാണ് ചിലര്‍ അന്ന് അഭിപ്രായപ്പെട്ടത്.

നാലര പതിറ്റാണ്ടായി നാടകരംഗത്തുള്ള ഞാന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നാടകം എഴുതിയിട്ടുള്ള ആളാണ്. 375 നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. വളരെ വര്‍ഷക്കാലം ഞാന്‍ ഒരു കമ്മ്യൂണിസ്റ്റായിരുന്നു.

സിപിഐയില്‍ അംഗമാകാന്‍ മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍ എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ എനിക്ക് അത് സ്വീകാര്യമായിരുന്നില്ല. ഇക്കാര്യം ഞാന്‍ ഇപ്പോഴത്തെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയോട് പറഞ്ഞു. അപ്പോള്‍ സിപിഎമ്മില്‍ ചേരാനാണ് ബേബി നിര്‍ദേശിച്ചത്. മാരക വിഷമായ പൊട്ടാസ്യം സയനേഡ് കയ്യിലുള്ളപ്പോള്‍ എന്തിനാണ് എലിവിഷം വാങ്ങി കഴിച്ചു മരിക്കുന്നതെന്നാണ് ഞാന്‍ ഇതിനോട് പ്രതികരിച്ചത്, ഫ്രാന്‍സിസ് ടി. മാവേലിക്കര അനുഭവങ്ങള്‍ പങ്കുവച്ചു.