India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്രസഭയില്‍ (യുഎന്‍) ജമ്മു കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ നടത്തിയ അനാവശ്യ പരാമര്‍ശങ്ങള്‍ക്ക് ഭാരതത്തിന്റെ ചുട്ടമറുപടി. ജമ്മുകശ്മീര്‍ എന്നും ഭാരതത്തിന്റെ അവിഭാജ്യഘടകമായിരുന്നെന്നും ഭാവിയിലും അങ്ങനെ തന്നെ തുടരുമെന്നും ഭാരതം ഐക്യരാഷ്‌ട്രസഭയില്‍ ആഞ്ഞടിച്ചു. യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പൊതുസഭയുടെ പ്ലീനറി യോഗത്തില്‍ വെച്ചാണ് യുഎന്നിലെ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി പര്‍വ്വതനേനി ഹരീഷ് പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കിയത്. ചര്‍ച്ചകള്‍ക്കിടെ പാകിസ്ഥാന്‍ പ്രതിനിധി അസിം ഇഫ്തിക്കര്‍ അഹമ്മദ് ജമ്മു കശ്മീരിനെക്കുറിച്ച് പരാമര്‍ശിച്ചതിനെ തുടര്‍ന്നാണിത്.

ഭാരതത്തിന്റെ തികച്ചും ആഭ്യന്തരമായ വിഷയങ്ങളില്‍ ഇടപെടാന്‍ പാകിസ്ഥാന് യാതൊരു അവകാശവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി ഐക്യരാഷ്‌ട്രസഭയെ പാകിസ്ഥാന്‍ നിരന്തരം ദുരുപയോഗം ചെയ്യുകയാണ്. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ തങ്ങളുടെ പദവി ദുരുപയോഗം ചെയ്ത് അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളാണ് അവര്‍ പ്രചരിപ്പിക്കുന്നത്. കശ്മീരുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ നടത്തുന്ന ഇത്തരം പൊള്ളയായ വാദങ്ങള്‍ക്കൊന്നും ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങളെ മാറ്റാനാകില്ല. സുപ്രധാനമായ അന്താരാഷ്‌ട്ര വേദികള്‍ വ്യാജ പ്രചാരണങ്ങള്‍ക്കും വിഭജന രാഷ്‌ട്രീയത്തിനുമുള്ളതല്ലെന്ന് പാകിസ്ഥാന്‍ ഓര്‍ക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലോകവേദിയില്‍ ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ തലയിടാന്‍ ശ്രമിച്ച പാകിസ്ഥാന് ശക്തമായ ഭാഷയിലാണ് ഭാരതം മറുപടി നല്‍കിയത്.

സുരക്ഷാ കൗണ്‍സിലിലെ അംഗങ്ങളായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഓസ്ട്രിയ, കിര്‍ഗിസ്ഥാന്‍, പോര്‍ച്ചുഗല്‍, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, സിംബാബ്വെ എന്നീ രാജ്യങ്ങളെ ഭാരതം അഭിനന്ദിക്കുകയും ചെയ്തു.