തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ തസ്തിക നിര്‍ണയത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ആധാര്‍ നിബന്ധനകളും ‘കൈറ്റ്’ വഴിയുള്ള വിവര പരിശോധനകളും കേന്ദ്ര ആധാര്‍ നിയമങ്ങള്‍ക്കും ഭരണഘടനാ അവകാശങ്ങള്‍ക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ദേശീയ അദ്ധ്യാപക പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും പരാതി നല്‍കി.
കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഔദ്യോഗിക വിജ്ഞാപന പ്രകാരം കേരളത്തിലെ 17 വകുപ്പുകള്‍ക്ക് മാത്രമാണ് ആധാര്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്. ഇതില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെട്ടിട്ടില്ല. യാതൊരുവിധ നിയമപരമായ അനുമതിയോ രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതപത്രമോ കൂടാതെ സംസ്ഥാനത്തെ 35 ലക്ഷത്തിലധികം കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് അതീവ ഗുരുതര സുരക്ഷാവീഴ്ചക്കും കനത്ത പിഴ ഈടാക്കാവുന്ന നിയമലംഘനത്തിനും കാരണമാകുമെന്ന് പരാതിയില്‍ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചില അണ്‍എയ്ഡഡ് സ്‌കൂളുകളിലെ പകുതിയിലധികം കുട്ടികള്‍ക്കും ആധാര്‍ ഇല്ലെന്ന് രേഖപ്പെടുത്തിയത് വലിയ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു. അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് എയ്ഡഡ് സ്‌കൂളുകളില്‍ വ്യാജ തസ്തികകള്‍ നിലനിര്‍ത്താന്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മുന്‍കാലങ്ങളിലേതുപോലെ ആറാം പ്രവര്‍ത്തിദിവസം ഉദ്യോഗസ്ഥര്‍ നേരിട്ട് വിദ്യാലയങ്ങളില്‍ പോയി കുട്ടികളെ തലയെണ്ണി ബോധ്യപ്പെടുത്തുന്ന പരമ്പരാഗത പരിശോധന ഇല്ലാത്തതാണ് ക്രമക്കേടുകള്‍ക്കുള്ള പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം സാങ്കേതിക കാരണം പറഞ്ഞ് 57,000ല്‍ അധികം കുട്ടികളെ ഒഴിവാക്കിയത് മൂലം സംസ്ഥാനത്ത് നിരവധി അദ്ധ്യാപക തസ്തികകള്‍ നഷ്ടപ്പെട്ടിരുന്നു.
അതിനാല്‍ റവന്യൂ, തദ്ദേശ വകുപ്പുകളുടെ പങ്കാളിത്തത്തോടെ നേരിട്ടുള്ള പരിശോധന നടപ്പിലാക്കണമെന്നും എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആസിഫ് കെ. യുസഫിന് നല്‍കിയ പരാതിയില്‍ പറയുന്നു.













