
ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. മുതിർന്ന കോൺഗ്രസ് നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് വിവരം. തനിക്ക് ബെംഗളൂരു വികസന വകുപ്പ് നൽകാമെന്ന് ഡികെ ശിവകുമാർ നേരിട്ട് ഉറപ്പുനൽകിയിരുന്നതായും, എന്നാൽ പിന്നീട് താൽപര്യമില്ലാത്ത ജലസേചന വകുപ്പാണ് തനിക്ക് നൽകിയതെന്നും രാമലിംഗ റെഡ്ഡി വ്യക്തമാക്കിയതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
വ്യാഴാഴ്ച രാത്രിയാണ് മുഖ്യമന്ത്രി ഡികെ ശിവകുമാർ തന്റെ 13 മന്ത്രിമാർക്കുള്ള വകുപ്പുകൾ പ്രഖ്യാപിച്ചത്. എന്നാൽ, ഇതിൽ രാമലിംഗ റെഡ്ഡിക്ക് ജലസേചന വകുപ്പാണ് നൽകിയത്. കൃഷ്ണ ബൈര ഗൗഡയ്ക്കാണ് ബെംഗളൂരു വികസന വകുപ്പ് നൽകിയിട്ടുള്ളത്.
സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ഡി.കെ. ശിവകുമാറായിരുന്നു ബെംഗളൂരു നഗരവിസന വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. താൻ മുഖ്യമന്ത്രിയാകുന്ന ഘട്ടത്തിൽ ഈ വകുപ്പ് കൈമാറാമെന്നായിരുന്നു രാമലിംഗ റെഡ്ഡിക്ക് ഡി.കെ. നൽകിയിരുന്ന ഉറപ്പ്. ഡി.കെ. മുഖ്യമന്ത്രിയായ ഘട്ടത്തിൽ ഈ വാഗ്ദാനം രാമലിംഗ റെഡ്ഡി ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. ഇനി ബെംഗളൂരു വികസന വകുപ്പ് തിരികെ നൽകിയാൽ പോലും താൻ മന്ത്രിസ്ഥാനം സ്വീകരിക്കില്ലെന്നും, വെറുമൊരു എംഎൽഎയായി തുടർന്ന് കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മന്ത്രിയുടെ രാജിയോടെ കർണാടക കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. “സർക്കാരിനുള്ളിലെ ഭിന്നതകൾ ഇനിയും പുറത്തുവരും, മുഖ്യമന്ത്രിയെ മാറ്റിയതുകൊണ്ട് മാത്രം കോൺഗ്രസിന് രക്ഷപ്പെടാനാകില്ല,” കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചു.