അസ്തമയമില്ലാത്ത ജ്ഞാനസൂര്യന്‍ നൂറു മനുഷ്യവര്‍ഷം പൂര്‍ത്തിയാക്കിയ ദിനമാണ് ഇന്ന്: ഇടവമാസത്തിലെ ഉത്രാടം. കൊല്ലവര്‍ഷം 1101 ഇടവമാസം 17നാണ് യുഗപുരുഷനായ പി. മാധവ്ജിയുടെ ജനനം. നൂറ്റാണ്ടുകളായി കേരളത്തിലെ ഹിന്ദുസമൂഹം തുടര്‍ന്നുപോന്ന തെറ്റുകളെ പരിഹരിക്കുകയും, ശരികളെ പുനഃസൃഷ്ടിച്ച് അതിനെ ശാശ്വതമാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത ജീവല്‍യജ്ഞമാണ് മാധവ്ജിയുടേത്. ഭാരതീയവിജ്ഞാന പൈതൃകത്തെ കണ്ടെത്തുകയും, അത് അന്താരാഷ്‌ട്ര നിലവാരത്തില്‍ പരിഗണിക്കപ്പെടുംവിധം സമ്പുഷ്ടമാക്കുകയും ചെയ്ത രീതിശാസ്ത്രം കേരളത്തിന് സമ്മാനിച്ച ധൈഷണികപ്രതിഭ. സ്വത്വത്തിനായുള്ള പോരാട്ടത്തിലെ സൈന്യാധിപന്‍. ഇത്രമേല്‍ ബഹുമുഖ പ്രതിഭയായ ഒരു മനുഷ്യന്‍ കേരളത്തില്‍ ജീവിച്ചിരുന്നോ എന്ന് ഭാവിതലമുറ അത്ഭുതപ്പെടുന്ന രീതിയില്‍ സജീവവും സക്രിയവും അസാധാരണവും വിസ്മയഭരിതവുമായിരുന്നു മാധവ്ജിയുടെ ജീവിതം. അത് കേരളത്തിലെ രാഷ്‌ട്രീയസ്വയംസേവക സംഘത്തിന്റെ ചരിത്രം കൂടിയാണ്!
ചേരമാന്‍ പെരുമാള്‍ മക്കത്തുപോയി മതം മാറി എന്ന കഥ കേരളത്തിന്റെ സാമൂഹ്യചരിത്രത്തെ ഏറെ സ്വാധീനിച്ചതാണ്. അത് തെറ്റാണെന്ന് ചരിത്രകാരന്മാര്‍ പറഞ്ഞുതുടങ്ങിയെങ്കിലും ആ കഥയ്‌ക്ക് ഇന്നും പ്രചാരമുണ്ട്. പെരുമാള്‍ മക്കത്ത് പോകാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് നിരവധി കാരണങ്ങള്‍ പറയുന്നുണ്ട്. ‘പെരുമാളിന്റെ അവസാന തര്‍ക്കം ബ്രാഹ്മണരുമായിട്ടായിരുന്നു എന്നു മറ്റൊരു കഥ. മഹാമഹ ദിനത്തില്‍ അവര്‍ പുണ്യതീര്‍ത്ഥത്തില്‍ കുളിക്കുമ്പോഴായിരുന്നു അതുണ്ടായത്. വേദങ്ങളുമായി ബന്ധപ്പെട്ട ചടങ്ങായിരുന്നതുകൊണ്ട് പെരുമാള്‍ക്ക് അവഗണന തോന്നുകയും മാപ്പിളമാരോടൊപ്പം (ബൗദ്ധര്‍) മക്കത്തേക്ക് പോകാന്‍ തീരുമാനിക്കുകയും ചെയ്തു’ എന്നൊരു കഥയുണ്ട്. വൈദികവും താന്ത്രികവുമായ വിജ്ഞാനധാര ഒരു വിഭാഗത്തിന്റെ കുത്തകയാവുകയും അതിന്റെ അന്തസ്സാരമറിയാത്ത സമൂഹം അപമാനിതരാവുകയോ പരിഹസിക്കപ്പെടുകയോ ചെയ്തിരുന്ന ചരിത്രഘട്ടത്തെ അഭിമുഖീകരിക്കാതെ ഹിന്ദുനവോത്ഥാനവും ഐക്യവും സാധ്യമാകില്ല എന്നു മാധവ്ജി തിരിച്ചറിഞ്ഞു.
‘ജന്മം കൊണ്ടല്ല, കര്‍മ്മം കൊണ്ടാണ് ദ്വിജനാകുന്നത്’ എന്ന സനാതനസത്യത്തെ അദ്ദേഹം പ്രഘോഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അതില്‍ അദ്ദേഹം വിജയിച്ചു. വൈദിക സൂക്തങ്ങളെ മാത്രമല്ല, താന്ത്രിക വിധികളെപ്പോലും പഠിക്കാനും അനുഷ്ഠിക്കാനും സാധിക്കുമെന്ന് മാധവ്ജി തന്റെ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തി. വൈദിക-താന്ത്രിക ക്രിയകളുടെ അര്‍ത്ഥവും അന്തരാര്‍ത്ഥവും ‘അന്വേഷിക്കുന്ന ആര്‍ക്കും’ മനസ്സിലാക്കാന്‍ സാധിക്കുന്ന സാഹചര്യം കേരളത്തില്‍ സംജാതമായത് അങ്ങനെയാണ്. 1987-ലെ ‘പാലിയം വിളംബര’ത്തിലൂടെ, നൂറ്റാണ്ടുകളായി തുടര്‍ന്നിരുന്ന തെറ്റിനെ മാധവ്ജി തിരുത്തുകയും ശരിയെ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു. ഇത് കേരളീയ ഹിന്ദു നവോത്ഥാന ചരിത്രത്തിലെ സുപ്രധാനമായ ഏടുകളില്‍ ഒന്നാണ്.
ഒരു സമൂഹം അപരനാല്‍ പരിഹസിക്കപ്പെടുകയും ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നതിന് പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്. സമൂഹം-അത് കുടുംബമാകട്ടെ, ജാതിയോ മതമോ ആകട്ടെ- അവമതിക്കപ്പെടുന്നതിന് ഒരു കാരണം അവരുടെ ദൈവിക കാര്യങ്ങളിലെ പ്രവര്‍ത്തനങ്ങളാണ്. പല കഥകളിലും ഐതിഹ്യങ്ങളിലും നാട്ടുചരിത്രങ്ങളിലും പുരോഹിതനാണ് പരിഹാസപാത്രം. അദ്ദേഹം നിരന്തരം പരിഹസിക്കപ്പെടുകയും ദൈവികക്രിയകള്‍ ഹാസ്യത്തിന് വകനല്‍കുകയും ചെയ്താല്‍, അദ്ദേഹത്തെ പിന്തുടരുന്ന സമൂഹവും തകര്‍ച്ചയെ അഭിമുഖീകരിക്കും. അതൊരു മനഃശാസ്ത്രപരമായ നീക്കമാണ്. ഹിന്ദുസമൂഹത്തിലെ പൗരോഹിത്യവിഭാഗം ഇത്തരം പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയത് ഐതിഹ്യങ്ങളിലൂടെയും നാട്ടുചരിത്രങ്ങളിലൂടെയും നാം കേട്ടിട്ടുള്ളതാണ്. പൗരോഹിത്യം സാധനകൊണ്ടും വിജ്ഞാനം കൊണ്ടും കറകളഞ്ഞതാവണമെന്ന് കണ്ടുകൊണ്ടാണ് മാധവ്ജി ‘തന്ത്രവിദ്യാപീഠം’ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്.
മാധവ്ജിയന്‍ രീതിശാസ്ത്രം
മാധവ്ജി ആത്മീയ നഭോമണ്ഡലത്തില്‍ വിരാജിച്ചിരുന്ന വിജിഗീഷു മാത്രമല്ലായിരുന്നു. ഹിന്ദുസമൂഹത്തെ നോക്കി, കേവലം ‘ഉണരൂ ഉയിര്‍ത്തെഴുന്നേല്‍ക്കൂ’ എന്ന നിരന്തര ആഹ്വാനത്തിന് മുതിരാതെ, ഹിന്ദുസംസ്‌കൃതിയിലെ വൈജ്ഞാനികധാരയെ ലോകസമക്ഷം അവതരിപ്പിക്കാനും അതിനായി മലയാളി സമൂഹത്തെ ഒരുക്കിയെടുക്കാനും പരിശ്രമിച്ച സംഘപ്രചാരകനായിരുന്നു അദ്ദേഹം. തന്ത്രവും മന്ത്രവും കേവലം പൂജാദിക്രിയകള്‍ക്കുള്ള ഘടകങ്ങള്‍ മാത്രമല്ലെന്നും, അവ ഇനിയും നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത വിധം ബൃഹത്തായ ശാസ്ത്രസത്യങ്ങളെ ഉള്‍ക്കൊള്ളുന്നവയാണെന്നും മാധവ്ജി വസ്തുതകളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായി അവതരിപ്പിച്ചു.
ബ്രഹ്മാണ്ഡം ഇന്ന് കാണുന്ന രീതിയില്‍ ഉരുത്തിരിഞ്ഞുവന്നത് ദ്രവ്യത്തിന്റെ (matter) മൂലരൂപമായ ആദിശക്തിയില്‍ (Primordial energy) നിന്നാണെന്ന മന്ത്ര-തന്ത്രശാസ്ത്രങ്ങളുടെ സൈദ്ധാന്തിക അടിത്തറ ആധുനികശാസ്ത്ര സിദ്ധാന്തങ്ങളോട് സാമ്യമുള്ളതാണെന്ന് മാധവ്ജി യുക്തിയുക്തം സമര്‍ത്ഥിക്കുന്നുണ്ട്. ഇതിന്റെയെല്ലാം താരതമ്യപഠനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പ്രവചിച്ചു: ആധുനിക വിജ്ഞാനം കൈമുതലായുള്ള യുവതലമുറ സംസ്‌കൃതം പഠിച്ച് പൗരാണിക ശാസ്ത്രഗ്രന്ഥങ്ങളെ അറിയണം. അത്തരം പൗരാണിക ഭാരതീയ വൈജ്ഞാനികതയുടെ അപരിമിതമായ സാധ്യതകളെ കണ്ടെത്തുന്നതിലൂടെ, ലോകത്തിന് വെളിച്ചമേകുന്ന പൗരസ്ത്യസൂര്യന്‍ ഭാരതത്തില്‍നിന്നാണ് ഉദയംകൊള്ളുക.
ആധുനിക ഭാഷാശാസ്ത്രം വികസിക്കണമെങ്കില്‍ ഭാരതീയ ഭാഷകളിലെ അക്ഷരമാലയില്‍ മറഞ്ഞിരിക്കുന്ന തത്വങ്ങളുടെ പൊരുളറിയണമെന്ന് മാധവ്ജി പറഞ്ഞുവെച്ചിട്ടുണ്ട്. അക്ഷരങ്ങള്‍ കേവലം ചിഹ്നങ്ങളല്ല; പ്രപഞ്ചസൃഷ്ടിയെത്തന്നെ കുറിക്കുന്ന തത്വശാസ്ത്രം അതിലടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം മലയാളി സമൂഹത്തെ ബോധ്യപ്പെടുത്തി. മനുഷ്യന്‍ തന്നെയാണ്, അഥവാ ആത്മസത്തയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദു എന്ന അദ്വൈതദര്‍ശനത്തെ ആധാരമാക്കിയാണ് ജ്യോതിശാസ്ത്രവും നിലകൊള്ളുന്നത് എന്ന് അദ്ദേഹം പറയുന്നു. വാസ്തുശാസ്ത്രത്തിന്റെ ശാസ്ത്രീയതയെ ആഴത്തില്‍ അന്വേഷിക്കണമെന്ന് ആഹ്വാനം ചെയ്തു. മാധവ്ജിയുടെ ഔഷധശാസ്ത്ര ചിന്തകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. രോഗബീജങ്ങളെത്തന്നെ പ്രതിരോധവസ്തുവും മാര്‍ഗ്ഗവും ഔഷധവുമായി മാറ്റുന്ന പാശ്ചാത്യവിജ്ഞാനം വിജയിച്ചിട്ടുണ്ടെന്ന് ഉപരിപ്ലവമായി തോന്നാമെങ്കിലും, സൂക്ഷ്മപരിശോധനയില്‍ അത് പരാജയത്തിന്റെ അതിര്‍ത്തിരേഖ കടന്നിട്ടില്ല എന്നത് അനുഭവവേദ്യമായ കാര്യമാണെന്ന് മാധവ്ജി പറഞ്ഞുവയ്‌ക്കുന്നു.
വെളിച്ചത്തിന്റെ പോരാളി
പൊതുസമൂഹത്തില്‍ മാധവ്ജി പ്രഭാഷകനാണ്, ശാസ്ത്രചിന്തകനാണ്, സാഹിത്യനിരൂപകനാണ്, തന്ത്രശാസ്ത്ര കുലപതിയാണ്, ജ്യോതിശാസ്ത്ര-വാസ്തുശാസ്ത്ര-ഭാഷാശാസ്ത്ര പണ്ഡിതനാണ്. എന്നാല്‍ താന്‍ സ്വയംസേവകനും സംഘപ്രചാരകനുമാണെന്ന് അദ്ദേഹം പൊതുസമൂഹത്തെ നിരന്തരം ഓര്‍മ്മിപ്പിക്കുകയും തിരുത്തുകയും ചെയ്യുമായിരുന്നു. മലബാറിലെ വര്‍ഗീയകലാപങ്ങളാല്‍ ആത്മാഭിമാനം നഷ്ടപ്പെട്ട ജനതയെയായിരുന്നു മാധവ്ജിക്ക് അഭിമുഖീകരിക്കാനുണ്ടായിരുന്നത്. ഹിന്ദു എന്ന് പറയാന്‍ ഭയപ്പെടുകയും ലജ്ജിക്കുകയും ചെയ്തിരുന്ന ആ സമൂഹത്തെ വീണ്ടും ഭസ്മം തൊടാനും മന്ത്രം ജപിക്കാനും കുലദേവതാരാധനയും ദേശദേവാരാധനയും നടത്താനും, അതുവഴി നഷ്ടമായ സ്വത്വത്തെ വീണ്ടെടുക്കാനും സജ്ജരാക്കാന്‍ മാധവ്ജി പ്രയത്‌നിച്ചു.
ഹിന്ദുക്കള്‍ പൊതുസമൂഹത്തില്‍ നേരിടുന്ന അവമതിപ്പുകളെ ഇല്ലാതാക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി. മുസ്ലിം പള്ളികള്‍ക്ക് മുന്നിലൂടെ ക്ഷേത്രഘോഷയാത്രകള്‍ പോകുമ്പോള്‍ ആക്രമിക്കപ്പെട്ടിരുന്ന കാലത്ത്, അതിനെതിരെ പൊതുസമൂഹത്തെ അണിനിരത്താന്‍, സംഘപ്രചാരകന്‍ എന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. സ്വാഭിമാനത്തോടെ ഈശ്വരനാമം ജപിച്ചുകൊണ്ട് തെരുവുകളിലൂടെ നടന്നുപോകുന്ന ഹിന്ദു എന്ന സങ്കല്പത്തെ 1960കളില്‍ത്തന്നെ സംഘം പൂര്‍ണ്ണമായും പുനഃസൃഷ്ടിച്ചു. ശ്രീചക്രോപാസകനായ മാധവ്ജി സ്വശരീരം മാത്രമല്ല, ഈ ഭാരതഭൂമി തന്നെ ശ്രീചക്രമാണെന്ന് സമര്‍ത്ഥിക്കുകയും, അതിന്റെ മൂലാധാരത്തിലെ കുണ്ഡലിനിശക്തിയാണ് കന്യാകുമാരിയെന്ന് തിരിച്ചറിയുകയും ചെയ്തു. കന്യാകുമാരിയിലെ മതംമാറ്റവും വിവേകാനന്ദപ്പാറ കുരിശുവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും പ്രതിരോധിക്കാന്‍ കോഴിക്കോട്ടുനിന്നുള്ള അരയസമുദായാംഗങ്ങളെ പോരാളികളാക്കി പറഞ്ഞയച്ചത് മാധവ്ജിയാണ്. തളിക്ഷേത്രത്തിന്റെ വീണ്ടെടുപ്പ് മലബാറിലെ മുഴുവന്‍ ഹിന്ദുസമൂഹത്തിന്റെയും സ്വത്വത്തിന്റെ പുനഃസ്ഥാപനമായിരുന്നു. കുലക്ഷേത്രങ്ങളുടെയും ദേശക്ഷേത്രങ്ങളുടെയും തകര്‍ച്ചയാണ് ഹിന്ദുസമൂഹത്തിന്റെ പതനത്തിന് ആക്കം കൂട്ടിയതെന്നും, ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ഹിന്ദുഐക്യത്തിന് നാന്ദികുറിക്കുമെന്നും മാധവ്ജി സമൂഹത്തെ ബോധ്യപ്പെടുത്തി.
അടിയന്തരാവസ്ഥാ പ്രക്ഷോഭത്തിന്റെ കേരളത്തിലെ സൂത്രധാരന്‍ മറ്റാരുമായിരുന്നില്ല. 1950-കളിലെ ഹിന്ദു മഹാമണ്ഡലത്തിന്റെ പരാജയകാരണങ്ങളെ നേരിട്ടറിഞ്ഞ മാധവ്ജി, സാമുദായിക അനൈക്യങ്ങളെ പരിഹരിച്ചുകൊണ്ട് മുന്നേറുകയും, 1982-ലെ വിശാലഹിന്ദു സമ്മേളനത്തിലൂടെ ഹിന്ദുഐക്യഗാഥ പുനര്‍രചിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്തു. മാധവ്ജി സനാതനധര്‍മ്മ പോരാളികളുടെ അധിപനും ഉപദേശകനുമായിരുന്നു.
അറിവിന്റെ ജനാധിപത്യവത്കരണം
ഭാരതീയ വൈജ്ഞാനിക പാരമ്പര്യത്തിന്റെ കുത്തക ചില വിഭാഗങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന കാലത്താണ് മാധവ്ജി സമ്പ്രദായഭ്രംശം വരാത്ത രീതിയില്‍ ആ മേഖല കൈകാര്യം ചെയ്യുന്നത്. തനിക്ക് സിദ്ധിച്ച മന്ത്രശാസ്ത്രത്തെ അദ്ദേഹം സാധാരണ ജനങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയും അവരില്‍നിന്ന് അമൂല്യരായ പ്രതിഭകളെ സൃഷ്ടിക്കുകയും ചെയ്തു. തനിക്ക് രഹസ്യമായി ഉപദേശിക്കപ്പെട്ട നാരായണമന്ത്രത്തെ സാധാരണ ജനങ്ങള്‍ക്കായി ഉറക്കെ വിളിച്ചുപറഞ്ഞു കൊടുത്ത രാമാനുജാചാര്യന്റെ ഈശ്വരീയ ഭാവമാണ് മാധവ്ജി സമൂഹത്തില്‍ നടപ്പിലാക്കിയത്. അദ്വൈതം കേവലം പഠനവസ്തുവല്ലെന്നും തന്ത്രസാധനയിലൂടെ അതിനെ അനുഭവിക്കാമെന്നും കേരളീയര്‍ക്ക് കാണിച്ചുകൊടുത്ത മാധവ്ജി, ശ്രീശങ്കരന്റെ ആത്മീയതലത്തെ ഇരുപതാം നൂറ്റാണ്ടില്‍ വീണ്ടും പ്രകാശിപ്പിച്ചു. വൈദികവും താന്ത്രികവും ജ്യോതിശാസ്ത്രപരവും വാസ്തുപരവുമായ അമൂല്യവിജ്ഞാനത്തെ സാധാരണ ജനങ്ങളിലേക്ക് പകര്‍ന്നുനല്‍കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും വിജയിപ്പിക്കുകയും ചെയ്ത ജനാധിപത്യവാദിയായിരുന്നു മാധവ്ജി.
ഒടുവിലൊടുക്കം
1942-ല്‍ ശാഖാപ്രവേശം ചെയ്ത ആ സ്വയംസേവകന്‍, തന്റെ ശാസ്ത്രബിരുദ പഠനത്തിന്റെ മഹിമകളെ മാറ്റിവച്ച് രാഷ്‌ട്രസേവനത്തിനായി സ്വയം ഉഴിഞ്ഞുവച്ചു. ആ വിപ്ലവാത്മക തീരുമാനത്തിന്റെ ഫലമാണ് ഇന്ന് കേരളം കാണുന്ന ഹിന്ദുനവോത്ഥാന ഭൂമിക. വര്‍ത്തമാനകാല സാമൂഹ്യപ്രതിസന്ധികള്‍ക്ക് മാധവ്ജിയുടെ ചിന്തകള്‍ ഇന്നും പരിഹാരവും മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനവുമാണ്. അദ്ദേഹം മുന്നോട്ടുവെച്ചിട്ടുള്ള ഹിന്ദു വൈജ്ഞാനിക പഠനരീതിയെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളും പാഠനങ്ങളും സജീവമാക്കുക, സമഗ്രമായ ഹിന്ദുകേന്ദ്രിത ചരിത്രരചനാരീതിക്ക് തയ്യാറെടുക്കുക, എല്ലാറ്റിനുമുപരി ദേവതോപാസനയിലൂടെയും മന്ത്രസാധനയിലൂടെയും സാമൂഹിക അഭിവൃദ്ധിയും ആത്മീയസൗഖ്യവും നേടുക എന്നതും പുതിയ തലമുറയുടെ ഉത്തരവാദിത്തമാണ്. പാരിസ്ഥിതികവും സാമൂഹികവുമായ പ്രതിസന്ധികളെയും വെല്ലുവിളികളെയും തരണം ചെയ്യുന്നതിന് മനശ്ശക്തിയും കായശക്തിയും ആത്മശക്തിയും അത്യന്താപേക്ഷിതമാണെന്ന മാധവ്ജിയന്‍ ദര്‍ശനത്തെ നെഞ്ചിലേറ്റേണ്ടത് വര്‍ത്തമാനകാലത്തിന്റെ ആവശ്യമാണ്.
















