Kerala

ചെങ്ങന്നൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ ആക്രമിച്ച യുവാവ് പിടിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: ചെങ്ങന്നൂര്‍ മുന്‍സിഫ് കോടതിയില്‍ മജിസ്‌ട്രേറ്റിന് നേരെ ആക്രമണത്തിന് ശ്രമിച്ച യുവാവിനെ കോടതി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ചെങ്ങന്നൂര്‍ പെരിങ്ങാല മോഹിനി സദനത്തില്‍ അരുണ്‍ മോഹന്‍ (28)ആണ് പിടിയിലായത്.

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ മുന്‍സിഫ് അമല ലോറന്‍സിന് വീണ് പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ച് മുന്‍സിഫിന്റെ ചേമ്പറിലേക്ക് പ്രതി അതിക്രമിച്ചു കയറുകയായിരുന്നു.അമല ലോറന്‍സ് അല്ലേ എന്ന് ചോദിച്ച് പ്രതി അക്രമത്തിന് ശ്രമിക്കുകയായിരുന്നു. പ്രതിയുടെ ഭാവമാറ്റം കണ്ട് പരിഭ്രാന്തയായ മുന്‍സിഫ്, ചേമ്പറില്‍ നിന്നും ജീവനക്കാരുടെ ഓഫീസിലേക്ക് ഓടിക്കയറി. ഇതിനിടയില്‍ തെന്നിവീണാണ് പരിക്കേറ്റത്.

ശേഷം തൊട്ടടുത്തുള്ള ബാര്‍ അസോസിയേഷന്‍ ഓഫീസിലേക്ക് ഓടിക്കയറിയ മജിസ്‌ട്രേറ്റ് വാതിലടച്ച് അകത്തിരുന്നാണ് രക്ഷപ്പെട്ടത്. ആക്രമണത്തിന് ശേഷം കോടതി വളപ്പില്‍ നിന്നും റോഡിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കോടതി ജീവനക്കാരും സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികളും ചേര്‍ന്ന് പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തി.ചെങ്ങന്നൂര്‍ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ മുന്‍സിഫ് അമല ലോറന്‍സിനെയും രണ്ട് കോടതി ജീവനക്കാരെയും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

 

Recent Posts