
സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ മഹാരാഷ്‌ട്ര സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ രണ്ട് ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് വൻ ദുരന്തം. സൂററ്റ് ജില്ലയിലെ ബർദോളി താലൂക്കിലുള്ള ഉവ-മാനെക്പൂർ ഗ്രാമത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
ബസുകൾ തമ്മിലുള്ള ശക്തമായ ഇടിയിൽ ഒരു ബസിന് തീപിടിക്കുകയും അത്യാഹിതത്തിന്റെ ആഘാതം വർദ്ധിപ്പിക്കുകയുമായിരുന്നു. അപകടത്തിൽ ഇതുവരെ ഏഴ് പേർ മരിച്ചതായും പതിനഞ്ചോളം പേർക്ക് പരുക്കേറ്റതായും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ ആശങ്ക പ്രകടിപ്പിച്ചു.
ധൂലെയിൽ നിന്ന് നവപൂർ വഴി സൂററ്റിലേക്ക് വരികയായിരുന്ന മഹാരാഷ്‌ട്ര എസ്ടി ബസ് ഹൈവേയിൽ മുന്നിൽ പോവുകയായിരുന്ന ട്രാക്ടറുമായി ആദ്യം കൂട്ടിയിടിക്കുകയായിരുന്നു. ഈ ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിന് നടുവിലെ ഡിവൈഡർ മറികടന്ന് എതിർദിശയിൽ നിന്ന് വരികയായിരുന്ന മറ്റൊരു മഹാരാഷ്‌ട്ര എസ്ടി ബസിലേക്ക് നേർക്കുനേർ ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ഒരു ബസിൽ 26 ഓളം യാത്രക്കാരും രണ്ടാമത്തെ ബസിൽ 35 ഓളം യാത്രക്കാരും ഉണ്ടായിരുന്നു. കൂട്ടിയിടിയെ തുടർന്ന് നിയന്ത്രണം വിട്ട ഒരു ബസ് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയും തൊട്ടുപിന്നാലെ വലിയ രീതിയിൽ തീപിടുത്തം ഉണ്ടാകുകയുമായിരുന്നു.
ബസിന് തീപിടിച്ചതോടെ നിരവധി യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയത് രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാക്കി. വിവരമറിഞ്ഞ് ഫയർഫോഴ്‌സ്, പോലീസ്, ആംബുലൻസ് സംഘങ്ങൾ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയാണ് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിശമനസേനാംഗങ്ങൾ ഏറെ പരിശ്രമിച്ചാണ് ബസിലെ തീ പൂർണ്ണമായും അണച്ചത്. തകർന്ന ബസുകളിൽ നിന്ന് പുറത്തെടുത്ത പതിനഞ്ചോളം പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഹൈവേയിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.