കൊച്ചി: കുംഭമേളയ്‌ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാന്റെ അറസ്റ്റ് ഒരു മാസത്തെക്ക് തടഞ്ഞ് ഹൈക്കോടതി. ഈ സമയത്തിനുള്ളില്‍ മുൻകൂർ ജാമ്യത്തിനായി ഫർമാന് ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസർ എഡപ്പഗത്താണ് കേസ് പരിഗണിച്ചത്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്നതാണ് മുഹമ്മദ് ഫർമാന് എതിരെ ചുമത്തിയിട്ടുള്ള കുറ്റം. കേസ് നടക്കുന്നത് മദ്ധ്യപ്രദേശ് ഹൈക്കോടതിയിലായതിനാല്‍ ട്രാൻസിറ്റ് ജാമ്യഹർജിയായി മാത്രമെ ഫർമാന്റെ ഹർജി പരിഗണിക്കാൻ സാധിക്കുവെന്നും കോടതി വ്യക്തമാക്കി.
അതേസമയം, മുഹമ്മദ് ഫർമാന്റെ മുൻകൂർ ജാമ്യ ഹർജിയെ മദ്ധ്യപ്രദേശ് പോലീസ് ശക്തമായി എതിർത്തിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഇരുവരും തമ്മിലുള്ള വിവാഹം അസാധുവാണെന്നാണ് മദ്ധ്യപ്രദേശ് പോലീസിന്റെ വാദം. ജനന സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തിയാണ് വിവാഹം കഴിച്ചതെന്നും പോലീസ് പറയുന്നു. തട്ടിക്കൊട്ടുപോകൽ, പോക്‌സോ, പട്ടികജാതി-പട്ടികവർഗ അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് മുഹമ്മദ് ഫർമാനെതിരെ കേസെടുത്തിരിക്കുന്നത്.
















