ന്യൂദല്‍ഹി: ദല്‍ഹിയിലെ മാളവ്യ നഗറിൽ ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് സ്കീമിന് കീഴിൽ പ്രവർത്തിക്കുന്ന ലെമൺ ഗ്രീൻ ഇന്നിൽ രാവിലെയുണ്ടായ വൻ തീപിടുത്തത്തിൽ 21 പേർ കൊല്ലപ്പെടുകയും 45 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. പുക നിറഞ്ഞ മുറികളിൽ നിന്ന് അതിഥികൾ രക്ഷപ്പെടാൻ ശ്രമിച്ചതോടെ തീപിടുത്തം പരിഭ്രാന്തി പരത്തി, അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം ആരംഭിച്ചു.
തീയിൽ നിന്നും കനത്ത പുകയിൽ നിന്നും രക്ഷപ്പെടാൻ രണ്ട് സ്ത്രീകൾ കെട്ടിടത്തിൽ നിന്ന് ചാടുന്നത് സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റ നിരവധി പേരെ സാകേതിലെ മാക്സ് ആശുപത്രിയിലും എയിംസ് ട്രോമ സെന്ററിലും ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു.
പത്ത് ഫയർ ഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ കുടുങ്ങിക്കിടന്ന 45 പേരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപെടുത്തി. പൊള്ളലേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡോക്ടർമാരുടെ പരിശോധനയ്‌ക്ക് ശേഷമേ വ്യക്തമാകൂ. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല.
ഹൗസ് റാണിയിലെ ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ലെമൺ ഗ്രീൻ ഹോട്ടലിൽ അനുമതിയില്ലാതെ 25 മുറികൾ പ്രവർത്തിച്ചുവെന്നാണ് വിവരം. ഹോട്ടൽ പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമായി എന്ന് റിപ്പോർട്ട്. 6 മുറികൾക്കായിരുന്നു ലൈസൻസ് പ്രകാരം അനുമതി. എന്നാൽ 25 ഓളം മുറികൾ ഹോട്ടലിൽ ഉണ്ടായിരുന്നതായി വിവരം. പ്രാദേശികവാസികൾ നൽകുന്ന വിവരമനുസരിച്ച് 25 ഓളം മുറികളുള്ള ഈ ഹോട്ടലിൽ അപകടം നടക്കുമ്പോൾ നിരവധി താമസക്കാരുണ്ടായിരുന്നു. അവരിൽ ഭൂരിഭാഗവും വൈദ്യചികിത്സക്കായി എത്തിയ വിദേശികളാണെന്നും റിപ്പോർട്ടുണ്ട്. തീപിടുത്തമുണ്ടായപ്പോൾ ഹോട്ടലിലെ മിക്ക താമസക്കാരും ഉറങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.
ദാരുണ സംഭവത്തിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രി രേഖ ഗുപ്തയും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രം 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.
സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യകതമാക്കി. ദുരിതമനുഭവിക്കുന്നവർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും അവർ അറിയിച്ചു.
തീ പൂർണമായും അണച്ച ശേഷവും കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പോലീസും ഫയർഫോഴ്സും തിരച്ചിൽ തുടരുകയാണ്. ഇരയായവരിൽ ഭൂരിഭാഗവും ദക്ഷിണാഫ്രിക്കൻ പൗരന്മാരാണെന്ന് മാളവ്യ നഗർ മണ്ഡലത്തിലെ എഎപി നേതാവ് സോംനാഥ് ഭാരതി എക്സിൽ കുറിച്ചു.













