News

ജൂൺ 20 ബംഗാൾ ദിനം, വിപുല ആഘോഷം, പ്രധാനമന്ത്രി എത്തും; സുവേന്ദുവിന്റെ ഒരു വാഗ്ദാനംകൂടി നടപ്പാകുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊൽക്കൊത്ത: ജൂൺ 20 ന് സുവേന്ദു അധികാരി സർക്കാർ ബംഗാൾ സ്ഥാപന ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.

വിഭജന സമയത്ത് സംസ്ഥാനം ഭാരതത്തിൽ ഉൾപ്പെടുത്താൻ സഹായിച്ച ചരിത്രപരമായ തീരുമാനത്തിന്റെ സ്മരണയ്‌ക്കായാണ് ജൂൺ 20 ന് പശ്ചിമ ബംഗാളിൽ ബിജെപി ബംഗാൾ സ്ഥാപന ദിനം ആഘോഷിക്കുന്നത്.
ബംഗാളിന്റെ സാംസ്‌കാരിക പൈതൃകം, ചരിത്രപരമായ പൈതൃകം, രാജ്യത്തിന് നൽകിയ സംഭാവന എന്നിവ ഉയർത്തിക്കാട്ടുന്നതിനായി ജില്ലകളിലുടനീളം പരിപാടികൾ ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്ത സന്ദർശിക്കും, ബിജെപി വലിയ തോതിലുള്ള പൊതു പരിപാടികളും പൊതുജന സമ്പർക്ക പ്രവർത്തനങ്ങളും ഒരുക്കും. ബംഗാളിന്റെ സ്വത്വത്തെ ആദരിക്കാനും സംസ്ഥാനത്തിന്റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്താനുമാണ് ഈ ആഘോഷം ലക്ഷ്യമിടുന്നതെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.

സംസ്ഥാനത്തെ ഭാവിയിലെ തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് മുന്നോടിയായി ഈ പരിപാടി രാഷ്‌ട്രീയ പ്രാധാന്യം നേടുമെന്ന് പ്രതീക്ഷിക്കുന്നു.
1947 ൽ പശ്ചിമ ബംഗാളിനെ ഭാരതത്തിന്റെ ഭാഗമായി സംരക്ഷിക്കാൻ സഹായിച്ച ത്യാഗങ്ങളെയും പരിശ്രമങ്ങളെയും ഓർമ്മിക്കുന്നതിനുള്ള അവസരമായാണ് ബംഗാൾ സ്ഥാപന ദിനത്തെ ബിജെപി നേതാക്കൾ വിശേഷിപ്പിച്ചത്.

പശ്ചിമ ബംഗാളിലുടനീളമുള്ള അനുസ്മരണ പരിപാടികൾ, സാംസ്‌കാരിക പരിപാടികൾ, പൊതു ഇടപെടലുകൾ എന്നിവ സംഘടിപ്പിക്കാൻ സംസ്ഥാന ബിജെപി യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആഘോഷങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുതിർന്ന പാർട്ടി നേതാക്കൾ, തൊഴിലാളികൾ, പൗരന്മാർ എന്നിവരുടെ പ്രത്യേക സാന്നിദ്ധ്യം ഉണ്ടാവും.

അപ്പോൾ ഏപ്രിൽ 15?

ബംഗാൾ വിഭജനവും ജനങ്ങൾ ഭാരതത്തിനൊപ്പവും നിന്നതിന്റെ ഓർമ്മ പുതുക്കുന്നതാണ് ജൂൺ 20 ലെ ബംഗാൾ സ്ഥാപന ദിനാഘോഷം. കേന്ദ്ര സർക്കാരും ലോക്ഭവനും കാലങ്ങളായി ഈ ദിവസം ആഘോഷിക്കുന്നു. എന്നാൽ, 2023 ൽ മമതാ ബാനർജിയുടെ സർക്കാർ ഏപ്രിൽ 15 ലെ ‘പൊയ്‌ലാ ബൈശാഖ്’ ബംഗാൾ സംസ്ഥാന ദിനമായി ആഘോഷിക്കുന്നു. ഈ ബംഗാളി വാ്ക്കിന്റെ അർത്ഥം ഹിന്ദിയിൽ ‘പഹലാ വൈശാഖി’ എന്നാണ്. അതായത് വർഷത്തിലെ ആദ്യ വൈശാഖ ദിവസം എന്നർത്ഥം. കേരളം കേരളപ്പിറവി നവംബർ ഒന്നിന് ആഘോഷിക്കുന്നതും വിഷ് ഏപ്രിലിൽ ആഘോഷിക്കുന്നതും പോലെ. എന്നാൽ, വിഭജനത്തിന്റെ കടുത്തകാലവും ചരിത്രവും ഓർമ്മിപ്പിക്കുന്നതിന് പ്രാധാന്യം കൊടുക്കാൻ മമത തയാറായിരുന്നില്ല. ആ തെറ്റ് തിരുത്തുമെന്ന് തെരഞ്ഞെടുപ്പുകാലത്ത് സുവേന്ദു അധികാരി പ്രസ്താവിച്ചിരുന്നു. പൊയ്‌ലാ ബൈശാഖ് ബംഗാളിനു പുറമേ ത്രിപുര, ഝാർഖണ്ഡ്, അസം, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നടത്തുന്ന ഉത്സവമാണ്.