കൊച്ചി: കലൂരിൽ റോഡിൽ പെൺകുട്ടികൾക്ക് നേരെ അതിക്രമം. കമന്റടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. മർദനത്തിൽ ഗുരുതര പരിക്കേറ്റ പെൺകുട്ടികളിൽ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ നാലരയോടെ റൂമിലേക്ക് നടന്നുപോവുകയായിരുന്ന ഇവരെ വഴിയിൽ നിന്ന സംഘം ലൈംഗികാധിക്ഷേപം നടത്തുകയും തടഞ്ഞുനിർത്തുകയുമായിരുന്നു.
അധിക്ഷേപം ചോദ്യം ചെയ്യാനും ദൃശ്യങ്ങൾ മൊബൈലിൽ പകർത്താനും ശ്രമിച്ചതോടെ യുവതിയുടെ കൈ തിരിച്ചുപിടിച്ച് ഫോൺ വാങ്ങി നിലത്തടിച്ചുടച്ചു. തുടർന്ന് യുവതിയെ നിലത്തിട്ട് നെഞ്ചിലും വയറിലും ബൂട്സിട്ട് ചവിട്ടുകയും അതിക്രൂരമായി പരിക്കേൽപ്പിക്കുകയും ചെയ്തതായാണ് പരാതി. മൊഴിയെടുക്കാൻ എത്തിയ പോലീസ് പെൺകുട്ടിയുടെ വസ്ത്രധാരണത്തെ വിമർശിച്ചെന്നും, എന്തിന് പുറത്ത് പോയെന്ന് ചോദിച്ചതായും സുഹൃത്ത് പറയുന്നു.
പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങവേയാണ് പെൺകുട്ടികളെ ആക്രമിച്ചത്. പോലീസിനെ വിളിക്കാൻ തുടങ്ങിയപ്പോൾ അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമി സംഘത്തിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
















