
കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ടിഎംസി നിയമസഭാംഗങ്ങളുടെ യോഗത്തില്‍ പങ്കെടുത്തത് 20 പേര്‍ മാത്രം. 80 നിയമസഭാംഗങ്ങളില്‍ ബാക്കി 60 പേരും മമതയുടെ കാളിഘട്ട് വസതിയിലെ യോഗത്തില്‍ നിന്നു വിട്ടുനിന്നു.
പരാജയ കാരണം മുന്‍ സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്. മമതയുടെ നേതൃത്വത്തോടുള്ള പ്രതിഷേധത്താലാണ് ടിഎംസി യോഗത്തില്‍ നിന്ന് എംഎല്‍എമാര്‍ വിട്ടുനിന്നതെന്നാണ് സൂചന. 50 ടിഎംസി എംഎല്‍എമാരും അനുകൂലികളും പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചതായി ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ ഭിന്നത വര്‍ധിക്കുമെന്നാണു സൂചനകള്‍.
എന്നാല്‍ രാഷ്‌ട്രീയ അക്രമങ്ങള്‍ക്കെതിരേ പ്രാദേശിക തലത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും മറ്റും തിരക്കിലായതിനാലാണ് എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് ടിഎംസി വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. എംഎല്‍എമാരുടെ യോഗം പിന്നീടുണ്ടാകുമെന്നും പുതുക്കിയ വിശദാംശങ്ങള്‍ എല്ലാ എംഎല്‍എമാരെയും അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ രണ്ട് എംഎല്‍എമാരെ ടിഎംസി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. സന്ദീപന്‍ സാഹയെയും ഋത്പ്രത ബാനര്‍ജിയെയുമാണ് പുറത്താക്കിയത്. പാര്‍ട്ടി നേതൃത്വം വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുകയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് പുറത്താക്കല്‍ നോട്ടീസില്‍ പറയുന്നു.
ടിഎംസിയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും പ്രസ്താവനകള്‍ നടത്തുകയും ചെയ്തതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പാര്‍ട്ടി വൈസ് പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ ഒപ്പിട്ട കത്തില്‍ പറഞ്ഞു.