
കൊച്ചി: മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സി.എം.ആർ.എല്ലിന് തിരിച്ചടി. ഇഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ ഹൈക്കോടതി അനുവദിച്ചില്ല. തത്കാലം അന്വേഷണം തുടരാം. ഇന്ന് തന്നെ വിശദമായ വാദം കേൾക്കാനും ഹൈക്കോടതി തീരുമാനിച്ചു.
കോടതിയിൽ ഇ.ഡിയുടെയും കേന്ദ്രത്തിന്റെയും അഭിഭാഷകർ ഹാജരായിട്ടുണ്ട്. വിശദമായ വാദം കേട്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനനുസരിച്ചാകും ഇ.ഡിയുടെ ഭാവി നടപടി. രണ്ട് വർഷത്തോളം പഴക്കമുള്ള കേസായതിനാൽ വാദം അധികം നീട്ടിക്കൊണ്ടുപോകേണ്ട എന്നാണ് കോടതി ഡിവിഷൻ ബെഞ്ച് അറിയിച്ചിരിക്കുന്നത്.
ജസ്റ്റിസ് രാജാവിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇ.ഡിയുടെ അന്വേഷണത്തെയും സമൻസിനെയും ചോദ്യം ചെയ്ത് സി.എം.ആർ.എൽ കമ്പനിയും എം.ഡി ശശിധരൻ കർത്തയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. എഫ്.ഐ.ആർ ഇല്ലാതെ ഇ.ഡിക്ക് അന്വേഷിക്കാൻ അധികാരമില്ലെന്നായിരുന്നു സി.എം.ആർ.എല്ലിന്റെ വാദം. എന്നാൽ 2026 മേയ് 26ന് ഹൈകോടതി ഈ ഹരജികൾ പൂർണമായും തള്ളി.
ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും, കമ്പനി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി കർശനമായി ഉത്തരവിട്ടു. തുടർന്നാണ് മേയ് 27ന് രാവിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിലും കണ്ണൂരിലെ വസതിയിലും ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി ഉൾപ്പെടെ 12 സ്ഥലങ്ങൾ ഇ.ഡി വ്യാപകമായ പരിശോധന നടത്തിയിരുന്നു.
പരിശോധനയിൽ പിടിച്ചെടുത്ത വസ്തുക്കൾ മുദ്രവച്ച കവറിൽ ഇ.ഡി കോടതിൽ സമർപ്പിക്കും. പരിശോധനക്ക് ശേഷം വീട്ടിൽ നിന്നിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ പാർട്ടി പ്രവർത്തകർ ആക്രമിച്ചതും കോടതിയെ ബോധ്യപ്പെടുത്താനും സാധ്യതയുണ്ട്. എന്നാൽ മുതിർന്ന അഭിഭാഷകരെ കളത്തിലിറക്കി അനുകൂല ഉത്തരവ് നേടാനാണ് സി.എം.ആർ.എൽ ശ്രമിക്കുന്നത്. അഞ്ചാമതായാണ് കേസ് ഹൈക്കോടതിക്ക് മുന്നിലെത്തുന്നത്.