
കൊച്ചി: നഗരത്തിൽ ഡിജെ പാർട്ടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ. രാത്രി 11ന് ശേഷം പബ്ബുകളിൽ ഡിജെ പാർട്ടികൾ അനുവദിക്കില്ല. നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മിഷ്ണർ പറഞ്ഞു.
ഡിജെ പാർട്ടികൾ കേന്ദ്രികരിച്ച് ലഹരി കേസുകളും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തെ ഇത്തരത്തിൽ ഒരു ഉത്തരവ് പുറത്ത് ഇറക്കിയെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിലെ പബിന്റെ പ്രവർത്തനം പുലർച്ചെ മൂന്ന് വരെ തുടർന്നിരുന്നു. ഓപ്പറേഷൻ തൂഫാന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ ഉത്തരവ്.
പാർട്ടിക്ക് എത്തുന്നതിന് മുൻപും പിന്നീടുമുള്ള ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പല പബ്ബുകളിലെയും ഡിജെ പാർട്ടികൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. പല ലഹരി വിൽപ്പനക്കാരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.