
ന്യൂദൽഹി : വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ന്യൂദൽഹിയിൽ മ്യാൻമർ പ്രസിഡന്റ് മിൻ ഓങ് ഹ്ലൈങ്ങുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഹ്ലൈങ്ങിന്റെ നല്ല സമീപനത്തെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയും മ്യാൻമറും തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഹ്ലൈങ്ങിന്റെ കൂടിക്കാഴ്ചയ്‌ക്കായി കാത്തിരിക്കുകയാണെന്ന് ജയ്ശങ്കർ പറഞ്ഞു.
“ഇന്ന് ന്യൂദൽഹിയിൽ മ്യാൻമർ പ്രസിഡന്റ് മിൻ ഓങ് ഹ്ലൈങ്ങിനെ കാണാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. നമ്മുടെ ദീർഘകാല ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ നല്ല സമീപനത്തെ ഞാൻ അഭിനന്ദിക്കുന്നു. സമാധാനം, പുരോഗതി, സമൃദ്ധി എന്നിവയ്‌ക്കായുള്ള നമ്മുടെ പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയ്‌ക്കായി ഞാൻ കാത്തിരിക്കുന്നു,” – സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റിൽ എസ് ജയശങ്കർ പറഞ്ഞു.
നേരത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചതായി പറഞ്ഞു. എക്‌സിലെ ഒരു പോസ്റ്റിലാണ് രൺധീർ ജയ്‌സ്വാൾ ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിൽ അദ്ദേഹത്തെ കേന്ദ്രസഹമന്ത്രി കീർത്തി വർധൻ സിംഗ് ആണ് സ്വീകരിച്ചത്.
തുടർന്ന് മ്യാൻമർ പ്രസിഡന്റ് മിൻ ഓങ് ഹ്ലയിംഗ് ബോധ് ഗയയിലെ മഹാബോധി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയിരുന്നു. ഹ്ലയിംഗിന്റെ സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ബുദ്ധമത പൈതൃകത്തെ അടിവരയിടുന്നുവെന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
മ്യാൻമർ പ്രസിഡന്റ് മിൻ ഓങ് ഹ്ലൈങ്ങിന്റെ സന്ദർശനം മെയ് 30 മുതൽ ജൂൺ 2 വരെ നീണ്ടുനിൽക്കും. പ്രസിഡന്റ് എന്ന നിലയിൽ മിൻ ഓങ് ഹ്ലൈങ്ങിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. കാബിനറ്റ് മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ ബിസിനസ്സ് നേതാക്കൾ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പം ഉണ്ടാകും.