ലക്‌നൗ: ആഗ്രയിലെ ചരിത്ര പ്രസിദ്ധമായ താജ്‌മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപും ഭർത്താവ് മൈക്കൽ ബൗലോസും. നീണ്ട ആറു വർഷങ്ങൾക്ക് ശേഷമാണ് ട്രംപ് കുടുംബത്തിൽ നിന്നൊരാൾ ഭാരതത്തില്‍ സന്ദർശനം നടത്തുന്നത്.
ട്രംപിന്റെ ചാർട്ടേഡ് വിമാനത്തിലെത്തിയ ടിഫാനി ഇന്ന് ഉച്ചയ്‌ക്ക് രാജസ്ഥാനിലെ ജയ്‌സൽമീറിലേയ്‌ക്ക് തിരിക്കും. കഴിഞ്ഞ 25-ാം തീയതി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ താജ്‌മഹൽ സന്ദർശനത്തിന് പിന്നാലെയാണ് ഈ സന്ദർശനം.
ചരിത്ര പ്രസിദ്ധമായ അക്ഷർധാം ക്ഷേത്രത്തിൽ നിന്നാണ് ടിഫാനിയുടെയും ഭർത്താവിന്റെയും ഭാരത സന്ദർശനത്തിന് തുടക്കം. ക്ഷേത്ര സന്ദർശനത്തിന് പിന്നാലെ കാഴ്‌ചകളെ അവിശ്വസനീയം എന്ന് കുറിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ ചിത്രങ്ങളും പങ്കുവച്ചു. ക്ഷേത്ര സമുച്ചയത്തിൽ നിന്നുള്ള ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട്, അക്ഷർധാമിൽ പ്രദർശിപ്പിച്ചിരിക്കുന്ന സാംസ്‌കാരികവും വാസ്‌തുവിദ്യാപരവുമായ പൈതൃകത്തോടുള്ള അവരുടെ ആദരവ് അവർ പ്രകടിപ്പിച്ചു.
സന്ദർശനത്തിന് ശേഷം സ്വാമിനാരായൺ അക്ഷാർധാം ക്ഷേത്രവും ‘സംസ്ക്കാരവും പൈതൃകവും പര്യവേക്ഷണം ചെയ്യുന്ന മനോഹരമായ ഒരു ദിവസം’ എന്ന് എക്‌സിൽ കുറിച്ചു. ഈ സന്ദർശനം ഒരു ബഹുമതിയാണെന്നും എക്‌സിൽ കൂട്ടിച്ചേർത്തു.

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെയും മുൻ ഭാര്യ മാർല മാപ്പിൾസിന്റെയും നാലാമത്തെ കുട്ടിയാണ് ടിഫാനി ട്രംപ്. ഡൊണാൾഡ് ട്രംപ് ജൂനിയർ, ഇവാങ്ക ട്രംപ്, എറിക് ട്രംപ്, ബാരൺ ട്രംപ് എന്നിങ്ങനെ നാല് സഹോദരങ്ങളുണ്ട് ടിഫാനിക്ക്. 2020 ൽ ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റി ലോ സെൻ്ററിൽ നിന്ന് ടിഫാനി ജൂറിസ് ഡോക്‌ടർ ബിരുദം നേടി. ടിഫാനിയുടെ ഭർത്താവ് മൈക്കൽ ബൗലോസ് ഒരു അമേരിക്കൻ-ലെബനീസ് ബിസിനസുകാരനാണ്. 2022 നവംബർ 12 നാണ് ഇരുവരും വിവാഹിതരായി.















