കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയ്‌ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) അന്വേഷണം ശക്തമാക്കുന്നു. വീണയുടെ ഉടമസ്ഥതയിലുള്ളതും നിലവിൽ ഇ.ഡി മരവിപ്പിച്ചതുമായ സ്വകാര്യ ബാങ്ക് അക്കൗണ്ടിന്റെ ലോക്കർ പരിശോധിക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. അന്വേഷണത്തിന്റെ അടുത്ത ഘട്ടമായി വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിലേക്ക് ഇ.ഡി കടന്നേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസങ്ങളിൽ വീണയുടെ ബാങ്ക് അക്കൗണ്ടുകൾ, സ്ഥിരനിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും രേഖകളും ഇ.ഡി ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വീണയ്‌ക്ക് ഉടൻ തന്നെ സമൻസ് അയക്കുമെന്നാണ് വിവരം. ഇതിന് പിന്നാലെയായിരിക്കും സ്വത്ത് കണ്ടുകെട്ടൽ അടക്കമുള്ള കടുത്ത നടപടികളിലേക്ക് ഇ.ഡി നീങ്ങുക.
സേവനം നൽകാതെ കോടികൾ കൈപ്പറ്റി: എസ്എഫ്ഐഒ റിപ്പോർട്ട്
വീണയുടെയും അവരുടെ ഐടി കമ്പനിയായ എക്സാലോജിക്കിന്റെയും പ്രധാന വരുമാന സ്രോതസ്സ് കരിമണൽ കമ്പനിയായ സിഎംആർഎൽ (CMRL) ആയിരുന്നുവെന്ന് സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) കണ്ടെത്തിയിട്ടുണ്ട്.
2.07 കോടി രൂപ: 2016–17 മുതൽ 2020–21 വരെയുള്ള കാലയളവിൽ കൺസൽറ്റന്റ് എന്ന നിലയിൽ വീണയ്‌ക്ക് മാത്രം സിഎംആർഎൽ നൽകിയ തുക.
71 ലക്ഷം രൂപ: 2017–18, 2018–19 സാമ്പത്തിക വർഷങ്ങളിലായി എക്സാലോജിക് കമ്പനിക്ക് നൽകിയത്.
രഹസ്യ ഇടപാടുകൾ: വീണയുമായും എക്സാലോജിക്കുമായും സിഎംആർഎൽ നടത്തിയ കരാറുകളെക്കുറിച്ച് കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് പോലും അറിഞ്ഞിരുന്നില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇമെയിലുകളിൽ ‘ഇൻവോയ്സ്’ മാത്രം; സേവനങ്ങളുടെ തെളിവില്ല
2017 മാർച്ച് മുതൽ 2020 ജൂൺ വരെയുള്ള കാലയളവിൽ വീണയും സിഎംആർഎലും തമ്മിൽ 93 ഇമെയിലുകൾ കൈമാറിയിട്ടുണ്ട്. എന്നാൽ ഇവയിലെല്ലാം പണമിടപാട് സംബന്ധിച്ച ഇൻവോയ്സുകൾ മാത്രമാണുണ്ടായിരുന്നത്. ഐടി കൺസൽറ്റന്റ് എന്ന നിലയിൽ എന്ത് സേവനമാണ് കമ്പനിക്ക് നൽകിയതെന്നതിനെക്കുറിച്ച് ഈ ഇമെയിലുകളിൽ ഒരിടത്തും പരാമർശമില്ല.
2019 ജനുവരിയിൽ സിഎംആർഎലിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതോടെ, എക്സാലോജിക്കിന്റെ ഇൻവോയ്സുകൾ ഫയലിൽ രേഖപ്പെടുത്തുന്നത് കമ്പനി നിർത്തിവെച്ചു. എങ്കിലും 2020 ഏപ്രിൽ മാസം വരെ വീണയ്‌ക്ക് ഇൻവോയ്സ് പ്രകാരം പണം നൽകിയിരുന്നു. ഈ പ്രധാന വരുമാന സ്രോതസ്സ് നിലച്ചതോടെയാണ് 2021-22 സാമ്പത്തിക വർഷത്തിൽ എക്സാലോജിക് കമ്പനി വൻ നഷ്ടത്തിലായതെന്നും അന്വേഷണസംഘം ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, സി.എം.ആർ.എൽ. കമ്പനിയിൽനിന്ന് പണം കൈപ്പറ്റിയവരുടെ പട്ടികയിലെ രാഷ്‌ട്രീയനേതാക്കളിലേക്ക് ഉടൻ അന്വേഷണമുണ്ടാകില്ലെന്നും ഇ.ഡി. സൂചന നൽകി. എക്സാലോജിക്കുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ആദായനികുതി വകുപ്പും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും തട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. തട്ടിയെടുത്ത പണം ഏതൊക്കെ വഴികളിലേക്ക് പോയെന്നാണ് ഇ.ഡി. പരിശോധിക്കുന്നത്. ഈ കേസ് അവസാനിപ്പിച്ച ശേഷമേ അടുത്ത ഘട്ടത്തിലേക്ക് കടക്കൂ.
















