Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Published by
അഡ്വ. ചാര്‍ളി പോള്‍

ജീവിതത്തെ റീസെറ്റ് ചെയ്യാന്‍ ഏറ്റവും പറ്റിയ സന്ദര്‍ഭമാണ് പുതിയ അധ്യയന വര്‍ഷം .കഴിഞ്ഞ വര്‍ഷത്തെ വിലയിരുത്തി, അവയില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് , പോരായ്‌മകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ തിരുത്തി, നഷ്ടമായവ വീണ്ടെടുക്കാനും പുതിയ കര്‍മ്മ പദ്ധതികള്‍ വിഭാവനം ചെയ്യാനും പുതു വര്‍ഷത്തില്‍ സാധിക്കണം. ഏതെല്ലാം മേഖലകളിലാണ് മാറ്റം സാധ്യമാക്കേണ്ടതെന്ന് സ്വയം ചോദിക്കുക. അവ എപ്രകാരമായിരിക്കണമെന്ന് രൂപരേഖ തയ്യാറാക്കുക. നിശ്ചയിച്ച് ഉറപ്പിക്കുന്ന പദ്ധതികള്‍ സഫലമാക്കാന്‍ അനുദിനം യത്നിക്കുക. സ്വയം നവീകരിച്ച് മുന്നേറുക.

പഠനമാകണം പ്രധാന ദിനചര്യ :

ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് പഠനമാകണം പ്രധാന ദിനചര്യ. ആദ്യദിനം തന്നെ സിലബസ്, ടൈംടേബിള്‍ എന്നിവ മനസ്സിലാക്കി പഠന ഒരുക്കം തുടങ്ങണം. വിജയകരമായ പഠനം വഴിയാണ് ജീവിതലക്ഷ്യങ്ങളെ സാക്ഷാത്കരിക്കാന്‍ സഹായിക്കുക. പഠനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ആദ്യമേ തീരുമാനിക്കണം. അടുക്കും ചിട്ടയുമാര്‍ന്ന പഠനരീതി സ്വീകരിക്കണം. ബോധപൂര്‍വ്വം പഠന പരിശ്രമങ്ങള്‍ക്ക് സമയം കണ്ടെത്തണം. ക്ലാസിലെ ശ്രദ്ധ പ്രധാനമാണ് . ക്ലാസ് എനിക്ക് വേണ്ടിയാണെന്ന ചിന്ത ഉണ്ടാകണം. ക്ലാസ് കഴിഞ്ഞാല്‍ പഠിപ്പിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. പിറ്റേന്ന് അറിയാത്ത കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുക്കാം. സ്ഥിരോത്സാഹം വേണം. അന്നന്ന് പഠിപ്പിച്ചവ അന്നന്നു തന്നെ പഠിക്കാന്‍ കഴിയണം. ദിവസേന ചെറിയ രീതിയില്‍ റിവിഷന്‍ ആരംഭിക്കണം. ആവര്‍ത്തനമാണ് ഓര്‍മ്മയുടെ ശാസ്ത്രം.സംശയങ്ങള്‍ അദ്ധ്യാപകരോടും സുഹൃത്തുക്കളോടും ചോദിച്ച് മനസ്സിലാക്കണം. പഠനത്തെ ഇഷ്ടപ്പെടണം. ഇഷ്ടപ്പെട്ട് പഠിച്ചാല്‍ കഷ്ടപ്പാട് തോന്നുകയില്ല. കഴിവ് പൂര്‍ണമായി വിനിയോഗിക്കുന്നുവെങ്കില്‍ വിജയം സുനിശ്ചിതമാണ്.

പഠന രീതികള്‍:

പഠനത്തിന് നാല് ഘട്ടം ഉണ്ട് . 1 . വിവര ശേഖരണം (Intake) 2. വിലയിരുത്തലും വിശകലനവും (Processing) 3. തലച്ചോറിലെ ന്യൂറോണ്‍ ശ്രേണിയിലേക്ക് പഠിച്ചവ കൂട്ടിച്ചേര്‍ക്കല്‍ (Storing ) 4.വിവരം ഉപയോഗിക്കല്‍ (Retrieval ).വിവരം ഉപയോഗിക്കലാണ് പരീക്ഷ. അതിനു മുമ്പുള്ള ഘട്ടങ്ങളിലൂടെ ശ്രദ്ധാപൂര്‍വ്വം കടന്നു പോകുമ്പോഴാണ് പരീക്ഷ എളുപ്പമാവുക.
കണ്ടു പഠിക്കുന്നവരും കേട്ടു പഠിക്കുന്നവരും എഴുതി പഠിക്കുന്നവരും ഉണ്ട്. എല്ലാവരും എല്ലാ രീതികളും പ്രയോജനപെടുത്തുക.

ടൈം മാനേജ്‌മെന്റ് :

പഠനം, പ്രാര്‍ത്ഥന, വിശ്രമം, ഹോബികള്‍, ഉറക്കം, എന്നിവക്കെല്ലാം സമയം കണ്ടെത്തണം. സമയത്തിന്റെ ഫലപ്രദമായ വിനിയോഗത്തിനായി ഒരു ടൈംടേബിള്‍ തയ്യാറാക്കണം. ടൈംടേബിള്‍ തയ്യാറാക്കിയാല്‍ സമയം പാഴാകാതെ വിനിയോഗിക്കാം. പഠനത്തിന് അടക്കും ചിട്ടയും ഉണ്ടാകും. എല്ലാ വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കുകയും ബുദ്ധിമുട്ടുള്ളവക്ക് കൂടുതല്‍ സമയം നല്‍കിയും ടൈംടേബിള്‍ തയ്യാറാക്കുക .ദുഷ് ചിന്തകളില്‍ നിന്നും മോചനം ലഭിക്കാനും അലസത വെടിഞ്ഞ് പഠനം കാര്യക്ഷമമാക്കാനും ടൈംടേബിള്‍ സഹായിക്കും.

ആരോഗ്യം / മാനസികാരോഗ്യം

ഇവ രണ്ടും പഠന പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. മതിയായ ഉറക്കം ഉറപ്പുവരുത്തണം. ധാരാളം വെള്ളം കുടിക്കണം. ശരിയായ ഭക്ഷണശീലം വേണം. സമയത്ത് തന്നെ ഭക്ഷണം കഴിക്കണം. പ്രഭാത ഭക്ഷണം ബ്രെയിന്‍ ഫുഡ് ആണ്. ഇത് ഒരു ദിവസത്തെ എനര്‍ജിതലം രൂപപ്പെടുത്തുന്നുണ്ട്. അത് ഒഴിവാക്കരുത് .ദിവസവും കുറച്ച് വ്യായാമം ഉണ്ടായാല്‍ ശ്രദ്ധയും ഊര്‍ജ്ജവും ലഭിക്കും.

മാനസിക ഉല്ലാസത്തിന് ഹോബികളില്‍ കുറച്ചുനേരം ഏര്‍പ്പെടാം. നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കാം. സമ്മര്‍ദ്ദം തോന്നുമ്പോള്‍ വിശ്വസിക്കാവുന്നവരോട് സംസാരിക്കാം. പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടാം.

ഡിജിറ്റല്‍ സുരക്ഷയും ശീലങ്ങളും:

ഓണ്‍ലൈന്‍ ക്ലാസുകളുടെ ഗ്രൂപ്പുകളില്‍ സ്വകാര്യ വിഷയങ്ങള്‍ പങ്കിടുമ്പോള്‍ ശ്രദ്ധിക്കുക . എ . ഐ ടൂള്‍സ് , ഇന്റര്‍നെറ്റ് റിസോഴ്സസ് എന്നിവ ഉപയോഗിക്കുമ്പോള്‍ കോപ്പി പേസ്റ്റ് ചെയ്യുന്നതിന് പകരം മനസ്സിലാക്കി പഠിക്കുക. മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവയുടെ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം വേണം. ഇവയുടെ ആസക്തിയിലേക്ക് നീങ്ങിയാല്‍ ജീവിതം അപകട സ്ഥിതിയിലാകും.പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ലഹരിയുടെ വഴികള്‍ തേടാതെ കൗണ്‍സിലിങ്ങോ മറ്റ് പരിഹാര മാര്‍ഗ്ഗങ്ങളോ തേടുക.

വ്യക്തിപരമായ വളര്‍ച്ച :

ഓരോ അധ്യയന വര്‍ഷവും നമ്മള്‍ വിവിധ തലങ്ങളില്‍ വളരുകയാണ് .പുതിയ സ്‌കില്‍ പഠിക്കാന്‍ സമയം കണ്ടെത്തണം. വായനാശീലം വളര്‍ത്തണം. വായനയാണ് മനുഷ്യനെ പൂര്‍ണ്ണനാക്കുന്നത് , പക്വമതിയാക്കുന്നത്. പരന്ന വായന നല്ലതാണ്. ചെറിയ ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് അവ നേടിയെടുക്കാന്‍ പുതുവര്‍ഷത്തില്‍ പരിശ്രമിക്കുക. വിജയങ്ങളില്‍ സന്തോഷം കണ്ടെത്തുക. പരാജയങ്ങളില്‍ പതറാതിരിക്കുക. പരാജയങ്ങള്‍ നിന്ന് ഒരുപാട് പാഠങ്ങള്‍ പഠിക്കാനാകും. പുതിയ വര്‍ഷത്തില്‍ ഒറ്റയടിക്ക് നേട്ടങ്ങള്‍ എന്നതിനേക്കാള്‍ ചെറിയ ചെറിയ പുരോഗതികള്‍ കൈവരിച്ച് മുന്നോട്ടുപോകുക.

അദ്ധ്യാപകരോട്:

നിങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സഹരക്ഷിതാക്കളാണ് .സ്വന്തം മക്കളോട് എന്ന പോലെ സൗഹൃദപരവും സുരക്ഷിതവുമായ പഠനാന്തരീക്ഷം സ്‌കൂളില്‍ ഒരുക്കണം. ‘തന്റെ മുന്നിലിരിക്കുന്ന കുട്ടി തന്റെതല്ലെന്ന് തോന്നുന്നത് എപ്പോഴാണോ അപ്പോള്‍ അദ്ധ്യാപകര്‍ വിദ്യാലയത്തിന്റെ പടിയിറങ്ങണം ‘ .എന്ന് പറഞ്ഞത് ഗുരു നിത്യചൈതന്യ യതിയാണ്. കൂടുതല്‍ കരുതലും കരുണയും സ്‌നേഹവും സഹാനുഭൂതിയും കുട്ടികള്‍ക്ക് നല്‍കണമെന്ന് സാരം.

ഓരോ കുട്ടിയിലും ‘എന്തില്ല ‘ എന്ന് അന്വേഷിക്കാതെ ‘എന്തുണ്ട് ‘ എന്ന് കണ്ടെത്തുക. അവരുടെ കഴിവുകളും പഠന വൈകല്യങ്ങളും തിരിച്ചറിഞ്ഞ് പഠിക്കാന്‍ അവരെ സഹായിക്കുക. എല്ലാ കുട്ടികളും ജീനിയേഴ്‌സുകളാണ് എന്ന് പറഞ്ഞത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആണ്. ഓരോരുത്തരും അവരുടേതായ മേഖലകളില്‍ ജീനിയസ് ആണ്. അവരിലെ കഴിവുകളുടെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിച്ചാല്‍ മതി. ഓരോ വിദ്യാര്‍ത്ഥിയും ഓരോ നിധിയാണ്. അവര്‍ക്ക് മൂല്യബോധം പകര്‍ന്നു നല്കുക. മാര്‍ഗ്ഗദര്‍ശനം നടത്തുക, ദിശാബോധം പകരുക, പ്രചോദിപ്പിക്കുക, അഭിനന്ദിക്കുക, അംഗീകരിക്കുക, വിദ്യാര്‍ത്ഥികളുടെ സഹ സഞ്ചാരിയാകുക, പഠനം കൂടുതല്‍ രസകരവും പ്രവര്‍ത്തനാധിഷ്ഠിതവും ആക്കുക.

മാതാപിതാക്കളോട്:

നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളുടെ ഇരകളായി കുട്ടികളെ മാറ്റരുത്. നിങ്ങളുടെ ആഗ്രഹങ്ങള്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്.അങ്ങനെ വരുമ്പോള്‍ അത് ആത്മസംഘര്‍ഷങ്ങളില്‍ പെട്ട് ദിശ മാറിപ്പോകാന്‍ ഇടവരുത്തിയേക്കാം. അവരുടെ അഭിരുചിയനുസരിച്ച് അവര്‍ പഠിക്കട്ടെ.

ജീവിതത്തിലുടനീളം അനുഭവിക്കുന്ന അര്‍ത്ഥപൂര്‍ണ്ണമായ സന്തുഷ്ടിയാണ് കുട്ടികളുടെ വളര്‍ച്ചയും വികസനവും സാധ്യമാക്കുന്നത്. സര്‍ഗാത്മകവും സന്തോഷദായകവുമായ അന്തരീക്ഷമാണ് കുടുംബങ്ങളില്‍ ഉണ്ടാകേണ്ടത്. ‘കുട്ടികളെ നല്ലവരാക്കാന്‍ അവരെ സന്തുഷ്ടരാക്കുക ‘ എന്നാണ് ഓസ്‌കാര്‍ വൈല്‍ഡ് എന്ന ഐറിഷ് കവി പറയുന്നത്. സ്‌നേഹാനുഭവങ്ങള്‍, സഹാനുഭൂതി , സ്‌നേഹ സ്പര്‍ശം, ആശ്വസിപ്പിക്കല്‍, പ്രചോദിപ്പിക്കല്‍, പരിഗണിക്കല്‍, അഭിനന്ദിക്കല്‍ തുടങ്ങിയവ സന്തുഷ്ടി ജനിപ്പിക്കും. സന്തുഷ്ടിയുടെയും സന്തോഷത്തിന്റെയും മാനങ്ങളില്‍ വ്യാപരിക്കാന്‍ കഴിയുന്ന സാഹചര്യം ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്താല്‍ കുട്ടികളുടെ ഭാവിയും വ്യക്തിത്വവും ശോഭനമാകും.

കുട്ടികളെ മെരുക്കിയല്ല, ഇണക്കി വളര്‍ത്തുക .പ്രോത്സാഹനം, ലാളന, ശ്രദ്ധ, പരിഗണന തോളില്‍ തട്ടി ഒരു അഭിനന്ദനം ,ഒരു പുഞ്ചിരി, നെറ്റിയില്‍ ഒരു ചുംബനം, അര്‍ത്ഥവത്തായ നോട്ടം, ഇത് മതി കുട്ടികളെ ഇണക്കി വളര്‍ത്താന്‍ . അതുവഴി ആത്മാഭിമാനവും ആത്മവിശ്വാസം നേടി അവര്‍ മിടുക്കരാകും.

(അഭിഭാഷകനും ട്രെയ്‌നറും മെന്ററുമായ ലേഖകന്‍, കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളുടെ പരിശീലകനാണ്)