Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

Published by
അനീഷ് അയിലം

LEADതിരുവനന്തപുരം: എക്‌സാലോജിക്-സിഎംആര്‍എല്‍ മാസപ്പടിക്കേസില്‍ ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെ ഇന്നലെ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെയും സിആര്‍പിഎഫിലെയും ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം ശ്രമം. പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീട്ടില്‍ പരിശോധന കഴിഞ്ഞിറങ്ങിയ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച മൂന്ന് വാഹനങ്ങള്‍ ആസൂത്രിതമായി ആക്രമിച്ചാണ് ഉദ്യോഗസ്ഥരെ വധിക്കാന്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ സിപിഎമ്മുകാര്‍ നീക്കം നടത്തിയത്. ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് മതിയായ സംരക്ഷണം നല്‍കാതെ പോലീസ് സിപിഎമ്മുകാരുടെ ശ്രമത്തിന് പിന്തുണ നല്‍കി.

ചുടുകട്ടകളും കല്ലും കമ്പും കൊണ്ടുള്ള ആക്രമണം സിപിഎം-പോലീസ് ധാരണപ്രകാരം. ആക്രമണത്തിന് ആസൂത്രണം നടത്തിയത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍. ഇ ഡി വാഹനത്തിന്റെ ഡ്രൈവര്‍ ശ്യാമിന്റെ കണ്ണിന് ഗുരുതര പരിക്ക്. പ്രതികള്‍ക്ക് സംരക്ഷണമൊരുക്കി സിപിഎം നേതൃത്വം. ഗത്യന്തരമില്ലാതെ വധശ്രമത്തിന് കേസെടുത്ത് പോലീസ്.

ഇന്നലെ രാവിലെ ആറോടെയാണ് സംസ്ഥാനത്തെ 10 ഇടങ്ങളിലും പിണറായിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന്റെ ബെംഗളൂരുവിലെ ഓഫീസും അടക്കമുള്ള രണ്ടിടങ്ങളിലും ഒരേ സമയം ഇ ഡി പരിശോധന ആരംഭിച്ചത്. തിരുവനന്തപുരത്തെ വീട്ടില്‍ പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ എന്നിവരാണുണ്ടായിരുന്നത്. മൂന്ന് ഇ ഡി ഉദ്യോഗസ്ഥര്‍, ഒരു ബാങ്ക് ഉദ്യോഗസ്ഥ, നാല് വനിതകളുള്‍പ്പെടെ എട്ട് സിആര്‍പിഎഫുകാര്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമെടുത്ത ശേഷമാണ് കൂട്ടത്തോടെ അക്രമികളെത്തിയത്. പത്തരയോടെ മുന്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടിയുടെയും കടകംപള്ളി സുരേന്ദ്രന്റെയും നേതൃത്വത്തില്‍ റോഡില്‍ കുത്തിയിരുന്നുള്ള പ്രതിഷേധം തുടങ്ങി. വൈകാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെത്തി. 12 മണിയോടെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ചെത്തിയപ്പോള്‍ മുതല്‍ അക്രമമാരംഭിച്ചു. സുരക്ഷയിലുണ്ടായിരുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ദേഹത്തേക്ക് കല്ലും പോലീസിന്റെ ഹെല്‍മെറ്റും ചെരിപ്പും വെള്ളം നിറച്ച കുപ്പികളും വലിച്ചെറിഞ്ഞു. ഇ ഡിക്ക് നേരേ കൊലവിളി മുദ്രാവാക്യങ്ങളും മുഴക്കി. ഒരു മണിക്കൂറിന് ശേഷം എം.വി. ഗോവിന്ദനെത്തി ഗേറ്റിന് അപ്പുറത്തേക്ക് പ്രതിഷേധം മാറ്റി. ഇതിനിടെ റോഡിലേക്കുള്ള ഇടവഴികളിലെല്ലാം കല്ലും വടികളുമായി സിപിഎം അക്രമികള്‍ ഇടംപിടിക്കുകയും ചെയ്തു. എന്നിട്ടും കൂടുതല്‍ പോലീസിനെയെത്തിക്കാന്‍ തിരുവനന്തപുരം ഡിസിപി തപോഷ് ബസുമതാരിയോ മ്യൂസിയം സിഐയും ഇടത് അനുകൂല പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ പ്രശാന്തോ തയാറായില്ല.

എട്ടര മണിക്കൂറിന് ശേഷം പരിശോധന അവസാനിപ്പിച്ച് ഇ ഡി പുറത്തിറങ്ങാനൊരുങ്ങിയപ്പോള്‍ കുറച്ച് പോലീസുകാരെ ഉപയോഗിച്ച് വഴിയൊരുക്കി. എന്നാല്‍ വാഹനങ്ങള്‍ പുറത്തേക്ക് കടന്നതോടെ കാത്തുനിന്ന അക്രമികള്‍ കൊലവിളിയുമായി വാഹനങ്ങള്‍ക്ക് നേരേ പാഞ്ഞടുക്കുകയായിരുന്നു. ചുടുകട്ടകള്‍ കൊണ്ടിടിച്ച് ഗ്ലാസുകള്‍ പൊട്ടിച്ചു. വാഹനത്തിന് നീങ്ങാനാകാത്ത വിധം പ്രവര്‍ത്തകര്‍ ആക്രമിച്ചപ്പോഴും പോലീസ് നോക്കി നിന്നു. വാഹനത്തിനുള്ളിലേക്ക് കമ്പും ചീമുട്ടയും വലിച്ചെറിഞ്ഞു. കേട്ടാലറയ്‌ക്കുന്ന അസഭ്യവര്‍ഷവും നടത്തി. ഇ ഡി, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അര മണിക്കൂറോളം അക്രമികളുടെ വലയത്തിലായി. ഈസമയം കൊണ്ട് രണ്ട് വാഹനങ്ങള്‍ നശിപ്പിച്ചു.

ഗത്യന്തരമില്ലാതെ പോലീസ് അക്രമികള്‍ക്ക് നേരേ ലാത്തി വീശി. അതിനുശേഷമാണ് വാഹനങ്ങള്‍ അവിടെ നിന്നു നീങ്ങിയത്. കണ്‍മുന്നില്‍ അക്രമം നടത്തിയവരെ പോലും പിടികൂടാന്‍ പോലീസ് തയാറായില്ല. തുടര്‍ന്ന് വാഹനങ്ങളും ഉദ്യോഗസ്ഥരെയും തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. പരിക്കേറ്റ ഡ്രൈവര്‍ ശ്യാമിനെ ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. മ്യൂസിയം സ്റ്റേഷനില്‍ നിന്നു പോലീസെത്തിയാണ് ഇ ഡി, സിപിആര്‍പിഎഫ് ഉദ്യോഗസ്ഥരില്‍ നിന്നു മൊഴിയെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വധശ്രമത്തിന് കേസെടുത്തത്. ഇതിനിടെ സിപിഎമ്മിന്റെ പാളയം ഏരിയ കമ്മിറ്റി ഓഫീസില്‍ അക്രമികളെ ഒളിപ്പിച്ച ശേഷം നേതാക്കള്‍ കാവല്‍ നിന്നു. നാല് മണിക്കൂറോളം സിപിഎം നേതാക്കളുടെ കാല് പിടിച്ച ശേഷമാണ് പ്രതികളെ പോലീസിന് വിട്ടുനല്‍കിയത്. സംഭവത്തില്‍ ഡിജിപിയോട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.