Kerala

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: പ്രതിസന്ധികളോട് പൊരുതി പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന്റെ വിജയത്തിന് പത്തരമാറ്റ് തിളക്കം. ജന്മനാ കാഴ്ചക്കുറവുള്ള കണ്ണമാലി കണ്ടക്കടവ് കുരിശിങ്കല്‍ വീട്ടില്‍ മരിയ കൃപ മൈക്കിളിന്റെ വിജയം നാടിന് അഭിമാനമായിമാറി.

കാഴ്ചയുടെ മങ്ങലുകള്‍ക്കപ്പുറം ലോകത്തിന്റെ നിറമുള്ള സ്വപ്‌നങ്ങളെ ഹ്യദയംകൊണ്ട് തൊട്ടറിയാനായിരുന്നു എന്നും മരിയക്കിഷ്ടം. റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന രോഗാവസ്ഥയോട് പോരടി കാഴ്ചയുടെ പരിമിതികളെ മറികടന്ന പോള്‍ കാസിലിന്റെ ജീവിതമാണ് മരിയയുടെ കരുത്ത്. ഇടതുകണ്ണിന് വെളിച്ചത്തിന്റെ സപര്‍ശമേല്‍ക്കാത്ത മരിയക്ക് വലതുകണ്ണില്‍ 40 ശതമാനമാണ് കാഴ്ചയുള്ളത്. തേവര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കൂട്ടുകാരും അദ്ധ്യാപകരും നിറം പകര്‍ന്നു. പത്താം ക്ലാസുവരെ ചെല്ലാനം ചിന്മയ വിദ്യാലയത്തില്‍ സിബിഎസ്ഇ സിലബസിലായിരുന്നു പഠനം. പത്തില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി സ്‌കൂള്‍ ടോപ്പര്‍. സഹായിയില്ലാതെ (സ്‌ക്രൈബ്) സ്വന്തം കൈപ്പടയില്‍ തന്നെയാണ് പത്തിലും പ്ലസ് ടുവിനും നൂറുമേനി കൊയ്തത്. വായനയെയാണ് ഏറെ ഇഷ്ടപ്പെടുന്നത്.

സൈക്കോളജി പ്രധാന വിഷയമായെടുത്ത് പഠിച്ച് സൈക്കോളജി തെറാപ്പിസ്റ്റാകണമെന്നാണ് മരിയയുടെ ലക്ഷ്യം. വികാസ് പബ്ലിഷിങ് ഹൗസ് റീജണല്‍ മനേജരായ അച്ഛന്‍ മൈക്കിള്‍ ആന്റണിയും അമ്മ ഷീല മൈക്കിളും മൂത്ത സഹോദരി അലക്‌സിയ സനു മൈക്കിളും മരിയയുടെ സ്വപ്‌നങ്ങള്‍ക്ക് കരുത്തായി കൂടെയുണ്ട്.

Recent Posts