World

അതിർത്തി കടന്നുള്ള ഭീകരത : ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂയോർക്ക് : ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യ. അതിർത്തി കടന്നുള്ള ഭീകരത ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാൻ ഇന്ത്യയ്‌ക്ക് എല്ലാ അവകാശവുമുണ്ട്. കൂടാതെ എല്ലാ രൂപത്തിലുമുള്ള തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നത് നിർത്തണമെന്ന് ഇന്ത്യൻ പ്രതിനിധി പാകിസ്ഥാനോട് ഉപദേശിച്ചു.

“പാകിസ്ഥാൻ നടത്തിയ അടിസ്ഥാനരഹിതവും അനാവശ്യവുമായ പരാമർശങ്ങൾക്ക് ഞാൻ മറുപടി നൽകേണ്ടത് അത്യാവശ്യമാണ്. വസ്തുതകൾ വ്യക്തമാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു. പൂർണ്ണവും നിയമപരവും പിൻവലിക്കാനാവാത്തതുമായ കൂട്ടിച്ചേർക്കലിന്റെ ഫലമായി ഇന്ത്യയുടെ ഭാഗമായി മാറിയ ഇന്ത്യൻ പ്രദേശങ്ങളിൽ തങ്ങളുടെ അധികാരം സ്ഥാപിക്കാൻ ശ്രമിച്ച പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള ആക്രമണത്തിനെതിരെ പോരാടിയാണ് സ്വതന്ത്ര ഇന്ത്യ ജീവിതം ആരംഭിച്ചത്,” – പി. ഹരീഷ് പറഞ്ഞു.

ഇതിനു പുറമെ നിരവധി യുദ്ധങ്ങൾ നടത്തിക്കൊണ്ടും, ഇന്ത്യയ്‌ക്കെതിരെ പ്രകോപനമില്ലാതെ ആക്രമണം നടത്തിക്കൊണ്ടും, അതിർത്തി കടന്നുള്ള ഭീകരതയെ തുടർച്ചയായി സ്‌പോൺസർ ചെയ്തുകൊണ്ടും പാകിസ്ഥാൻ പരമാധികാരം, പ്രദേശിക സമഗ്രത, സമാധാനപരമായ സഹവർത്തിത്വം എന്നിവയുടെ തത്വങ്ങൾ ലംഘിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ ഉപയോഗം യുഎൻ ചാർട്ടറിനോടുള്ള അവരുടെ പൊള്ളയായ പ്രതിബദ്ധതയെ തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാൻ ഇന്ത്യയ്‌ക്ക് എല്ലാ അവകാശവുമുണ്ടെന്ന് ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പ്രസ്താവിച്ചു. അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്‌ക്കുന്നതിന് അനന്തരഫലങ്ങൾ ഉണ്ടെന്ന് പാകിസ്ഥാൻ തിരിച്ചറിയണം. തുടക്കം മുതൽ തന്നെ തുടർച്ചയായി തുടരുന്ന ഈ രീതിക്ക് തീവ്രവാദം, മതതീവ്രവാദം, അക്രമാസക്തമായ തീവ്രവാദം, ഇന്ത്യാ വിരുദ്ധ വാചാടോപം തുടങ്ങിയ ദുഷ്ട ശക്തികൾ ഇന്ധനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.