Kerala

എഎംഎംഎക്ക് വെണ്ണല തൈയ്‌ക്കാട്ട് മഹാദേവ ക്ഷേത്രം 75 ലക്ഷം നല്‍കിയത് തെറ്റ്: ഹിന്ദു ഐക്യവേദി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: താരസംഘടനയായ എഎംഎംഎക്ക് വെണ്ണല തൈയ്‌ക്കാട്ട് മഹാദേവ ക്ഷേത്രം 75 ലക്ഷം ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിന് വേണ്ടി നല്‍കിയത് തികച്ചും തെറ്റായ നടപടിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു.

ക്ഷേത്രത്തിന്റെ പണം ക്ഷേത്രകാര്യങ്ങള്‍ക്കും ഭക്തജനക്ഷേമത്തിനും മാത്രമേ ഉപയോഗിക്കാവൂ എന്ന നിരവധി കോടതിവിധികള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്രയും ഭീമമായ തുക ചിലരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ചിലവാക്കിയത്.

വിശ്വാസികളായ അനവധി ഹിന്ദു കുടുംബങ്ങള്‍ ദരിദ്രരായി കഴിയുമ്പോള്‍ ഈ രീതിയില്‍ ക്ഷേത്രത്തിന്റെ പണം അന്യായമായി നല്‍കിയത് നീതികരിക്കാനാവില്ല. ഈ ക്ഷേത്രം ഒരു ട്രസ്റ്റിന്റെ ഭരണത്തിന്‍ കീഴിലായത് കൊണ്ട് ക്ഷേത്രസ്വത്ത് തങ്ങള്‍ക്ക് യഥേഷ്ടം ഉപയോഗിക്കാം എന്നത് ട്രസ്റ്റ് ഭരണാധികാരികളുടെ ധിക്കാരപരമായ നിലപാടാണ്. മഹാദേവ ക്ഷേത്രത്തിന്റെ ഉയര്‍ച്ചക്ക് ട്രസ്റ്റ് ഭാരവാഹികള്‍ വഹിച്ച മഹത്തായ പങ്ക് അഭിനന്ദനാര്‍ഹമാണെന്നിരിക്കെ ക്ഷേത്രസ്വത്ത് ഏത് നിലക്കും അന്യാധീനപ്പെടുത്തുന്നത് വിശ്വാസികളോട് കാണിക്കുന്ന വഞ്ചനയും അനീതിയുമാണ്. വിശ്വാസികള്‍ക്കിടയില്‍ ഈ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഹിന്ദു സംഘടനകളുടെ പ്രതിഷേധം രേഖാമൂലം ട്രസ്റ്റ് ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് വരുത്തിവച്ച 75 ലക്ഷം രൂപയുടെ നഷ്ടം ട്രസ്റ്റ് ഭാരവാഹികള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തന്നെ നികത്തണമെന്നും ആര്‍.വി. ബാബു ആവശ്യപ്പെട്ടു.