Main Article

ഗോത്രവിഭാഗങ്ങളുടെ അന്തസ്സിന് സാങ്കേതികവിദ്യ

Published by
രഞ്ജന ചോപ്ര

രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന വനങ്ങളും കുന്നുകളും വിദൂര ജനവാസ മേഖലകളുമെല്ലാം ശാന്തവും അതേസമയം നിര്‍ണായകവുമായ ഒരു പരിവര്‍ത്തനത്തിന് സാക്ഷ്യംവഹിക്കുകയാണ്. ഭാരതത്തിന്റെ വികസനഗാഥയുടെ കേന്ദ്രസ്ഥാനത്ത് അര്‍ഹമായ സ്ഥാനത്തിന് ദീര്‍ഘകാലമായി കാത്തിരുന്ന ഗോത്രവര്‍ഗ സമൂഹങ്ങള്‍ ഇന്ന് രാജ്യപുരോഗതിയുടെ സജീവ ശില്പികളായി ഉയര്‍ന്നുവരുന്നു. ഇതാണ് ‘ജന്‍ജാതീയ ഗരിമ ഉത്സവ്’ എന്ന പരിപാടിയുടെ കാതല്‍.

വികസിത ഭാരതത്തിലേക്ക് രാജ്യം നടത്തുന്ന പ്രയാണത്തിന്റെ ഈ ദേശീയതല ആഘോഷത്തില്‍ പുരോഗതിയെന്നത് ഭൂമിശാസ്ത്രത്തിന്റെയോ സാഹചര്യങ്ങളുടെയോ മാത്രം സവിശേഷ ആനുകൂല്യമല്ല; മറിച്ച് ഓരോ പൗരനും ഒരുപോലെ അവകാശപ്പെട്ടതാണ്.

ലക്ഷ്യ വ്യാപ്തി

ഗോത്രവര്‍ഗ വികസനത്തിന് സാങ്കേതികവിദ്യ എങ്ങനെ അനിവാര്യമായി മാറിയെന്ന് മനസ്സിലാക്കാന്‍ ആദ്യം ഈ വെല്ലുവിളിയുടെ വ്യാപ്തി എത്രത്തോളമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. പ്രധാനമന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍, ധര്‍ത്തി ആബ ജനജാതീയ ഗ്രാം ഉത്കര്‍ഷ് അഭിയാന്‍, ദേശീയ അരിവാള്‍കോശ രോഗ നിര്‍മാര്‍ജന ദൗത്യം എന്നിവയും മറ്റ് അനുബന്ധ പദ്ധതികളും ഇന്ന് 30 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 549 ജില്ലകളിലായി 63,000-ത്തിലേറെ ഗ്രാമങ്ങളെ ഉള്‍ക്കൊള്ളുന്നു. 5.5 കോടിയിലധികം ഗോത്രവര്‍ഗ പൗരന്മാര്‍ക്കാണ് ഈ പദ്ധതികള്‍ ഗുണംചെയ്യുന്നത്.

ദുര്‍ബല ഗോത്രവിഭാഗങ്ങളില്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്ന ഈ പദ്ധതികള്‍ ഭവന നിര്‍മാണം, കുടിവെള്ളം, ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, യാത്രാസൗകര്യങ്ങള്‍, ഉപജീവനമാര്‍ഗം തുടങ്ങിയ അവശ്യ സേവനങ്ങള്‍ എല്ലാവരിലേക്കും പൂര്‍ണതോതില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നു. വൈവിധ്യമാര്‍ന്നതും വിശാലവുമായ രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ ഓരോ കുടുംബത്തിലേക്കും എത്തിച്ചേരാന്‍ വിവരാധിഷ്ഠിതവും പരസ്പര ബന്ധിതവും പ്രതികരണാത്മകവുമായ സംവിധാനം അനിവാര്യമാണ്. അത്തരമൊരു സംവിധാനമാണ് നാം കെട്ടിപ്പടുക്കുന്നത്.

നാല് പ്രമേയങ്ങളെ അധിഷ്ഠിതമാക്കി നാല് ആഴ്ചകളില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ വര്‍ഷത്തെ ജന്‍ജാതീയ ഗരിമ ഉത്സവ് ഗോത്രവര്‍ഗ വികസനത്തിന്റെ പൂര്‍ണ പുരോഗതി പ്രതിഫലിപ്പിക്കുന്നു. ‘വികസനത്തിന്റെ ചാലകശക്തിയായി സാങ്കേതികവിദ്യ’ എന്ന ആദ്യ പ്രമേയം രാജ്യത്തെ അതിവിദൂര സമൂഹങ്ങളിലേക്ക് ഭരണനിര്‍വഹണവും അവസരങ്ങളുമെത്തിക്കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങളും ശാസ്ത്രവും നൂതനാശയങ്ങളും എങ്ങനെ സഹായിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. സമൂഹത്തിന്റെ അവസാന തലങ്ങളിലേക്ക് പോലും വികസനം എത്തിച്ചേരുകയും ഒപ്പം അത് ഗോത്രവര്‍ഗ ഭാഷകളോടും സംസ്‌കാരങ്ങളോടും പൈതൃകത്തോടും പരമ്പരാഗത അറിവുകളോടുമെല്ലാം തികഞ്ഞ ആദരവ് പുലര്‍ത്തുകയും ചെയ്യണമെന്ന ലളിതമായ തത്വമാണ് ഈ കാഴ്ചപ്പാടിന്റെ കേന്ദ്രബിന്ദു.

ഗോത്രവര്‍ഗ അന്തസ്സിന് സാങ്കേതികവിദ്യ

കൃത്യമായ ലക്ഷ്യബോധത്തോടെ നയിച്ചാല്‍ സാങ്കേതികവിദ്യയ്‌ക്ക് എന്തെല്ലാം കൈവരിക്കാനാവുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് അരിവാള്‍കോശ രോഗത്തിനെതിരെ ഭാരതം തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ക്രിസ്പര്‍ അധിഷ്ഠിത ജീന്‍ തെറാപ്പിയായ ‘ബിര്‍സ 101’. അരിവാള്‍കോശ രോഗം ദീര്‍ഘകാലമായി ഗോത്രവര്‍ഗ ജനവിഭാഗങ്ങള്‍ക്ക് വലിയ ആരോഗ്യ വെല്ലുവിളിയായിരുന്നു. തുല്യതയിലും ലഭ്യതയിലുമൂന്നിയ ആധുനിക ശാസ്ത്രത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ ആ വെല്ലുവിളി നേരിടുന്നത്. ശാസ്ത്ര-വ്യാവസായിക ഗവേഷണ കൗണ്‍സില്‍, കൗണ്‍സിലിന് കീഴിലെ ജീനോമിക്‌സ് സംയോജിത ജൈവശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് ഗവേഷണവും ചികിത്സാ പരീക്ഷണങ്ങളും അടിസ്ഥാനസൗകര്യങ്ങളും സാങ്കേതികവിദ്യാ കൈമാറ്റവും പിന്തുണയ്‌ക്കാന്‍ ഗോത്രവര്‍ഗ മന്ത്രാലയം സാമ്പത്തിക സഹായം വിപുലീകരിച്ചിട്ടുണ്ട്. ശാസ്ത്ര-വ്യാവസായിക ഗവേഷണ കൗണ്‍സിലിന് കീഴിലെ ജീനോമിക്‌സ് സംയോജിത ജൈവശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടുത്തിടെ സംഘടിപ്പിച്ച ഒരു സെമിനാര്‍ ശാസ്ത്രജ്ഞരെയും നയരൂപകര്‍ത്താക്കളെയും അരിവാള്‍കോശ രോഗത്തിനെതിരെ പോരാടുന്നവരെയും ഒരുമിച്ച് കൊണ്ടുവന്നു. ശാസ്ത്ര പുരോഗതിയെയും ഈ ശ്രമങ്ങള്‍ക്ക് പിന്നിലെ അടിയന്തിര മാനുഷിക പ്രാധാന്യത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു.

ആവശ്യമായ എല്ലാ ഗോത്രവര്‍ഗ കുടുംബങ്ങളിലേക്കും എത്തിക്കാനാവുന്നതും ഒരിക്കല്‍ മാത്രം നല്‍കേണ്ടതുമായ ഫലപ്രദ ചികിത്സ കുറഞ്ഞ ചെലവില്‍ വികസിപ്പിച്ചെടുക്കുകയെന്ന നമ്മുടെ പൊതു ലക്ഷ്യം വ്യക്തമാണ്.

‘ബിര്‍സ 101’ കേവലം ഒരു വൈദ്യശാസ്ത്ര നാഴികക്കല്ല് മാത്രമല്ല; മറിച്ച് ഭാരതത്തിന്റെ അത്യാധുനിക ശാസ്ത്രം രാജ്യത്തെ ഏറ്റവും അര്‍ഹരായ സമൂഹങ്ങളെ സേവിക്കുമെന്ന പ്രഖ്യാപനം കൂടിയാണത്.

‘പരമ്പരാഗത വിജ്ഞാന ഡിജിറ്റല്‍ ലൈബ്രറി’, ആയുര്‍ജീനോമിക്‌സ് തുടങ്ങിയ ശ്രമങ്ങള്‍ ഗോത്രവര്‍ഗ സമൂഹങ്ങള്‍ ദീര്‍ഘകാലമായി കാത്തുസൂക്ഷിക്കുന്ന സമ്പന്നമായ ഔഷധ-പാരിസ്ഥിതിക അറിവുകളെ രേഖപ്പെടുത്താനും സാധൂകരിക്കാനും സംരക്ഷിക്കാനും ആധുനിക സാങ്കേതികവിദ്യ എങ്ങനെ സഹായിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.

ഗോത്രവര്‍ഗ വികസനത്തിലേക്ക് നിര്‍മിതബുദ്ധി (എഐ) സംയോജിപ്പിക്കുന്ന രീതി രൂപപ്പെടുത്തുന്നതും ഉള്‍ച്ചേര്‍ക്കലിന്റെ ഇതേ മനോഭാവമാണ്. ‘ഭാഷ എന്നത് മറികടക്കേണ്ട ഒരു പ്രതിബന്ധമല്ലെന്നും മറിച്ച് ആഘോഷിക്കപ്പെടേണ്ട സ്വത്വമാണെന്നുമുള്ള ലളിതവും സുശക്തവുമായ വിശ്വാസത്തിലൂന്നി വികസിപ്പിച്ച വിവിധ എ.ഐ സംവിധാനങ്ങള്‍ 2026-ലെ ‘ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടി’യില്‍ അവതരിപ്പിച്ചു. ഗോത്രഭാഷകളുടെ എ.ഐ അധിഷ്ഠിത വിവര്‍ത്തന സംവിധാനമായ ‘ആദിവാണി’ എഴുതിയ ഉള്ളടക്കങ്ങള്‍ തമ്മിലും അവയില്‍നിന്ന് സംസാരത്തിലേക്കുമുള്ള പരിഭാഷ, ചിത്രങ്ങളിലെ അക്ഷരങ്ങള്‍ തിരിച്ചറിയുന്ന ഒ.സി.ആര്‍ സാങ്കേതികവിദ്യ, സര്‍ക്കാര്‍ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങളുടെ ഗോത്രഭാഷാ പതിപ്പ് എന്നിവ സാധ്യമാക്കുന്നു. സ്വന്തം വീട്ടില്‍ സംസാരിക്കുന്ന ഭാഷയില്‍ പൊതു സേവനങ്ങളുമായി ബന്ധപ്പെടാന്‍ ഇത് ജനങ്ങള്‍ക്ക് അവസരമൊരുക്കുന്നു. ബഹുഭാഷാ എ.ഐ അധിഷ്ഠിത സംഭാഷണ സഹായിയായ ‘ട്രൈബോട്ട്’ വിദൂരദേശങ്ങളിലെ പൗരന്മാര്‍ക്ക് തത്സമയ മാര്‍ഗനിര്‍ദേശവും പരാതി പരിഹാര പിന്തുണയും നല്‍കി ഈ ശ്രമത്തെ ശക്തിപ്പെടുത്തുന്നു. ഭഗവാന്‍ ബിര്‍സ മുണ്ട സെല്ലും ദല്‍ഹി ഐഐടി-യും ചേര്‍ന്ന് സംഘടിപ്പിച്ച ദേശീയ സെമിനാറിലും ഈ സംരംഭങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഗോത്രഭാഷകളുടെ ദീര്‍ഘകാല സംരക്ഷണവും ശാക്തീകരണവുമടക്കം സാംസ്‌കാരികമൂല്യങ്ങള്‍ മാനിക്കുന്നതും സാമൂഹ്യകേന്ദ്രീകൃതവുമായ നിര്‍മിതബുദ്ധി പ്രയോഗങ്ങളിലാണ് സെമിനാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.

സാംസ്‌കാരിക ആത്മവിശ്വാസത്തിന്റെയും സാമ്പത്തിക ശാക്തീകരണത്തിന്റെയും കരുത്തുറ്റ ഉപകരണമായും സാങ്കേതികവിദ്യ മാറുകയാണ്.

ഗോത്രവര്‍ഗ കലകള്‍, ഭാഷകള്‍, പരമ്പരാഗത അറിവുകള്‍, സംഗീതം, കരകൗശലവസ്തുക്കള്‍, സാംസ്‌കാരിക അനുഭവങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഡിജിറ്റല്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നതാണ് വരാനിരിക്കുന്ന ‘ട്രൈബ്-എക്‌സ്’ പ്ലാറ്റ്ഫോം. ഈ ശ്രമത്തിന് അനുബന്ധമായി നിര്‍ദിഷ്ട ‘ജി.ഐ പൊട്ടന്‍ഷ്യല്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് അറ്റ്ലസ് ഓഫ് ട്രൈബല്‍ ഇന്ത്യ’ എന്ന സംരംഭം ഭൂമിശാസ്ത്രപരമായ സൂചിക, മികച്ച ഗോത്രവര്‍ഗ കരകൗശല വസ്തുക്കള്‍, വനവിഭവങ്ങള്‍, പരമ്പരാഗത കലാരൂപങ്ങള്‍ എന്നിവ ഡിജിറ്റലായി രേഖപ്പെടുത്തും. ഗോത്രവര്‍ഗക്കാരുടെ ബൗദ്ധിക പൈതൃകത്തിന്റെ ബ്രാന്‍ഡിങും വിപണി ലഭ്യതയും അംഗീകാരവും ശക്തിപ്പെടുത്താന്‍ ഇത് വഴിയൊരുക്കും. അഞ്ച് സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന ‘നൂതനാശയ കേന്ദ്രങ്ങള്‍’ ഇതിലും ഒരുപടി മുന്നോട്ടുപോകും. ഗോത്രവര്‍ഗ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും രൂപകല്പനയിലും ഉല്പന്ന വികസനത്തിലും പിന്തുണ, ജി.ഐ.എസ് അധിഷ്ഠിത ആസൂത്രണ ഡാഷ്ബോര്‍ഡുകള്‍, സംരംഭകത്വ വികസന സൗകര്യങ്ങള്‍ എന്നിവയാണ് ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നത്.

ഭരണനിര്‍വഹണം ഗോത്രവര്‍ഗ സമൂഹങ്ങളിലേക്ക് എത്തിച്ചേരുന്ന രീതിയെയും സാങ്കേതികവിദ്യ ഇതുപോലെ പരിവര്‍ത്തനം ചെയ്യുന്നുണ്ട്. പി.എം-ജന്‍മന്‍ പദ്ധതിക്ക് കീഴില്‍ ദുര്‍ബല ഗോത്രവിഭാഗങ്ങളുടെ കുടുംബ സര്‍വേകള്‍ക്കായി വിന്യസിച്ച ‘സര്‍വേ സേതു’ സംവിധാനം വിദൂര ദേശങ്ങളിലെ ക്ഷേമപദ്ധതി വിതരണത്തിന്റെ തത്സമയ ജിയോ-ടാഗ് നിരീക്ഷണം സാധ്യമാക്കുന്നു. 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്ഫോം 8,552 സര്‍വേയര്‍മാരുടെ പിന്തുണയോടെ ഇതിനകം 3.43 ലക്ഷം കുടുംബങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. അര്‍ഹരായ എല്ലാ കുടുംബങ്ങളെയും തിരിച്ചറിയാനും അവരെ അവശ്യ സേവനങ്ങളുമായി ബന്ധിപ്പിക്കാനും ഇത്തരം വിവരാധിഷ്ഠിത സംവിധാനങ്ങള്‍ സഹായിക്കുന്നു. ഇതിന് സമാന്തരമായി അവകാശരേഖകള്‍ സമര്‍പ്പിക്കല്‍, ജി.ഐ.എസ് അധിഷ്ഠിത വിവരശേഖരണം, പ്രവൃത്തി നിരീക്ഷണം, പരാതി പരിഹാരം എന്നിവ കാര്യക്ഷമമാക്കാന്‍ എ.ഐ അധിഷ്ഠിത വനാവകാശ നിയമ നിര്‍വഹണ സംവിധാനവും മന്ത്രാലയം വികസിപ്പിക്കുന്നുണ്ട്. ഈ സംരംഭങ്ങളെല്ലാം ചേര്‍ന്ന് ഗോത്രവര്‍ഗ പൗരന്മാര്‍ക്ക് ഭരണനിര്‍വഹണം കൂടുതല്‍ സുതാര്യവും ജനകീയവും എളുപ്പത്തില്‍ ലഭ്യമാകുന്നതുമാക്കുന്നു.

ഗോത്രവര്‍ഗ സമൂഹങ്ങള്‍: വികസിത ഭാരതത്തിന്റെ ചാലകശക്തി

നമ്മുടെ ലക്ഷ്യങ്ങളുടെ അന്തസ്സത്ത കൃത്യമായി ഉള്‍ക്കൊള്ളുന്ന ഒരു നിമിഷമുണ്ട്. ഏതെങ്കിലും നയരേഖയിലോ മന്ത്രിതല അവലോകനത്തിലോ അത് കാണാനാവില്ല. സാങ്കേതികവിദ്യയുടെയും സ്വന്തം ഭാഷയുടെയും കരുത്തിലും സര്‍ക്കാര്‍ കേള്‍ക്കാനുണ്ടെന്ന ഉറപ്പിലും വിദൂര ജനവാസ മേഖലയിലെ ഒരു ഗോത്രവിഭാഗം വനിത സ്വന്തം നിലയില്‍ പൊതുസേവനങ്ങളെ സമീപിക്കുമ്പോള്‍ തികഞ്ഞ ആത്മാഭിമാനത്തോടെ അവര്‍ക്ക് അതിന് മറുപടി ലഭിക്കുന്ന നിമിഷമാണത്. ഒരു യാത്രയുടെ അവസാനമല്ല ആ നിമിഷം; മറിച്ച് ഭാരതത്തിന്റെ ദേശീയ ചരിത്രത്തിലെ പുതിയ അധ്യായത്തിന്റെ തുടക്കമാണത്.

ഈ സന്ദേശമാണ് ‘ജന്‍ജാതീയ ഗരിമ ഉത്സവ്’ അഭിമാനപൂര്‍വം മുന്നോട്ടുവെക്കുന്നത്. സ്വന്തം പ്രതിരോധശേഷിയും പരിസ്ഥിതി ജ്ഞാനവും കലാ പാരമ്പര്യങ്ങളും ഈ മണ്ണിലെ ആഴമേറിയ വേരുകളും കൈമുതലാക്കി ഗോത്രവര്‍ഗ സമൂഹങ്ങള്‍ വികസിത ഭാരതത്തിന്റെ പടിവാതില്‍ക്കല്‍ കാത്തുനില്‍ക്കുകയല്ല; മറിച്ച് അവര്‍ ആ യാത്രയുടെ ഏറ്റവും ശക്തവും പ്രചോദനാത്മകവുമായ ചാലകശക്തികളിലൊന്നായി മാറിയിരിക്കുകയാണ്.

സാങ്കേതികവിദ്യ ദൂരങ്ങളെ ഇല്ലാതാക്കുകയും ശാസ്ത്രം രോഗസൗഖ്യം നല്‍കുകയും നിര്‍മിതബുദ്ധി വനങ്ങളുടെയും കുന്നുകളുടെയും ഭാഷകളില്‍ സംസാരിക്കുകയും ഭരണനിര്‍വഹണം അതിവിദൂര ഗ്രാമത്തിലെ അവസാന കുടുംബത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുമ്പോള്‍ നാം ഓരോ ദിവസവും മുന്നേറുന്നത് കേവലം കണക്കുകളില്‍ മാത്രം വികസിച്ച ഭാരതത്തിലേക്കല്ല, മറിച്ച് മാനവികതയുടെ പൂര്‍ണത കൈവരിച്ച ഒരു രാഷ്‌ട്രത്തിലേക്കാണ്. ഇതുതന്നെയാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നാം ഒരുമിച്ച് കെട്ടിപ്പടുക്കുന്ന വികസിത ഭാരതവും.

Recent Posts