Malappuram

നവതി പ്രഭയില്‍ കദംബന്‍ നമ്പൂതിരിപ്പാട്

Published by
ടി. പ്രവീണ്‍

മഞ്ചേരി: ക്ഷേത്ര സംരക്ഷണ സമിതി മുന്‍ സംസ്ഥാന അധ്യക്ഷനും ആര്‍എസ്എസ് മലപ്പുറം സംഘ ജില്ല മുന്‍ സംഘചാലകുമായ എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന് ഇന്ന് നവതി. നടുവത്ത് മനയില്‍ കദംബന്‍ നമ്പൂതിരിപ്പാടിന്റെയും നങ്ങേലി അന്തര്‍ജനത്തിന്റെയും മൂത്തപുത്രനായി ഇടവ മാസത്തിലെ അത്തം നാളില്‍ ആണ് കദംബന്‍ മാസ്റ്റര്‍ എന്ന് വിളിക്കുന്ന കദംബന്‍ നമ്പൂതിരിപ്പാടിന്റെ ജനനം. നടുവത്തില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ ഇന്റര്‍മീഡിയറ്റ്, ധനതത്വ ശാസ്ത്രത്തില്‍ ബിഎയും എംഎയും, കാലിക്കറ്റ് ഗവ. കോളജില്‍ നിന്ന് ബിഎഡും നേടി. തുടര്‍ന്ന് വണ്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. പിന്നീടുള്ള അദ്ധ്യാപന ജീവിതം, വിരമിക്കുന്നതുവരെ ഇതേ വിദ്യാലയത്തില്‍ തന്നെയായിരുന്നു. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലായാണ് കദംബന്‍ മാസ്റ്റര്‍ വിരമിച്ചത്.

1993ല്‍ മാധവ്ജിയുമായുള്ള കൂടിക്കാഴ്ച കദംബന്‍ നമ്പൂതിരിയുടെ ജീവിതത്തിലെ വഴിത്തിരിവായി. മാധവ്ജിയുമായുള്ള സമ്പര്‍ക്കം ആര്‍എസ്എസിലേക്കും തുടര്‍ന്ന് ക്ഷേത്രസംരക്ഷണ സമിതിയിലേക്കും എത്തിച്ചു. 20 വര്‍ഷത്തോളം മലപ്പുറം സംഘ ജില്ലയുടെ സംഘചാലകായി പ്രവര്‍ത്തിച്ചു. ക്ഷേത്രസംരക്ഷണ സമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി 15 വര്‍ഷവും അധ്യക്ഷനായി ഏഴ് വര്‍ഷവും പ്രവര്‍ത്തിച്ചത് പൂര്‍വജന്മസുകൃതമാണെന്ന് അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.

ക്ഷേത്രശക്തി മാസികയുടെ എഡിറ്റര്‍ ആയിരുന്നപ്പോള്‍ എഴുതിയ എഡിറ്റോറിയലുകളുടെ ശേഖരം അദ്ദേഹം സുക്ഷിച്ചിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ ഉന്നതിക്ക് മാഷിന്റെ ദീര്‍ഘവീക്ഷണത്തോടു കൂടിയുള്ള ഭരണ നിര്‍വഹണം മാതൃകാപരമാണ്. വണ്ടൂര്‍ കേന്ദ്രമാക്കി ഗുരുകുലം വിദ്യാനികേതന്‍ സ്‌കൂള്‍ തുടങ്ങി. നവതിയുടെ നിറവില്‍ നില്‍ക്കുമ്പോഴും വിശ്രമിക്കാതെ സ്‌കൂളിന്റെ പ്രസിഡന്റായി പ്രവര്‍ത്തനം നടത്തുന്നു.

ഭാര്യ: പരേതയായ ശാന്താ അന്തര്‍ജനം. മക്കള്‍: ശ്രീകുമാര്‍ (ബംഗളൂരില്‍ ബിസിനസ്), ജയദേവന്‍ (അക്കൗണ്ടന്റ്), ജയശ്രീ. മക്കളും കുടുംബാംഗങ്ങളും സംഘബന്ധുക്കളും ചേര്‍ന്ന് ഇന്ന് വിപുലമായി നവതി ആഘോഷിക്കുകയാണ്.

Published by
ടി. പ്രവീണ്‍