ന്യൂദല്‍ഹി: ആഗോളതലത്തിൽ ആശങ്കയായി എബോള വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വാക്സിനുകളും ചികിത്സകളും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള പങ്കാളികളുമായി ചേർന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ വിവിധ രീതിയിലുള്ള പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുകയാണ്.
വളരെ വേഗത്തിലും കാര്യക്ഷമമായും പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ പാൻഡെമിക് സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഓക്സ്ഫോർഡ് വാക്സിൻ ഗ്രൂപ്പിന്റെ വാക്സിൻ ഇമ്മ്യൂണോളജി വിഭാഗം മേധാവി പ്രൊഫ. തെരേസ ലാംബെ പറഞ്ഞു.
രണ്ട് മുതൽ മൂന്ന് മാസത്തിനുള്ളിൽ തന്നെ ക്ലിനിക്കൽ ഗ്രേഡ് വാക്സിൻ ഡോസുകൾ തയ്യാറാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രൊഫ. തെരേസ ലാംബെ അറിയിച്ചു. നിലവിൽ മൃഗങ്ങളിൽ ഓക്സ്ഫോർഡിന്റെ വാക്സിൻ പരീക്ഷണങ്ങൾ ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ട്.
‘എബോള സെയർ’ വാക്സിൻ പോലെ സിംഗിൾ ഡോസ് മാത്രമുള്ള ഒരു വാക്സിൻ വികസിപ്പിക്കാനാണ് ഗവേഷകർ ലക്ഷ്യമിടുന്നതെന്ന് ലാംബെ വ്യക്തമാക്കി. കോവിഡിനെതിരെ വികസിപ്പിച്ച ‘ഓക്സ്ഫോർഡ് ആസ്ട്രാസെനക’ വാക്സിന്റെ കോ-ഡിസൈനർ കൂടിയാണ് പ്രൊഫ. തെരേസ ലാംബെ.















