ബെംഗളൂരു : മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ എത്തി പ്രണാമമർപ്പിച്ച് നിരുപാധികം ക്ഷമാപണം നടത്തി നടൻ രൺവീർ സിംഗ് . ‘കാന്താര’ വിവാദത്തിൽ കർണാടക ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണിത് . മുംബൈ വിമാനത്താവളത്തിൽ നിന്നാണ് അദ്ദേഹം നേരിട്ട് മൈസൂരിലേക്ക് എത്തിയത് .
അവിടെ ചരിത്രപ്രസിദ്ധമായ ചാമുണ്ഡേശ്വരി ക്ഷേത്രം സന്ദർശിച്ച് പ്രത്യേക പ്രാർത്ഥനകളും പൂജകളും നടത്തി. ക്ഷേത്രത്തിൽ പ്രാർത്ഥനാ നിരതനായിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളും പുറത്ത് വന്നു. 2025 ൽ ഗോവയിൽ നടന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിനിടെയാണ് കാന്താര ചിത്രവുമായി ബന്ധപ്പെട്ട വിവാദമുണ്ടായത്.
സദസിൽ പ്രസംഗിക്കുന്നതിനിടെ ഋഷഭ് ഷെട്ടിയുടെ ‘കാന്താര: അദ്ധ്യായം 1’ എന്ന ചിത്രത്തിലെ ‘ഭൂത കോല’ പാരമ്പര്യവുമായി ബന്ധപ്പെട്ട പവിത്രമായ ദൈവരൂപത്തെ രൺവീർ സിംഗ് പരിഹസിച്ചിരുന്നു. മാത്രമല്ല ഈ ആരാധനാമൂർത്തിയെ ‘പ്രേതം’ എന്നും പരാമർശിച്ചു, ഇത് കർണാടകയിലെ തുളു സംസാരിക്കുന്ന സമൂഹത്തിന്റെയും ഹിന്ദു സമൂഹത്തിന്റെയും മതവികാരങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തി.
തുടർന്ന് അഭിഭാഷകൻ പ്രശാന്ത് മേതിൽ ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. നിയമപരമായ കുരുക്ക് മുറുകിയപ്പോൾ, രൺവീർ സിംഗ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും കൈകൾ കൂപ്പി പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാൽ വാദം കേൾക്കുന്നതിനിടയിൽ, അഭിനേതാക്കൾ സമൂഹത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നുണ്ടെന്നും അതിനാൽ അവർ സംയമനം പാലിക്കുകയും പെരുമാറ്റത്തിൽ മാന്യത പാലിക്കുകയും ചെയ്യണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
എന്നാൽ “എന്റെ ലക്ഷ്യം ഒരു സംസ്കാരത്തെയോ പാരമ്പര്യത്തെയോ വിശ്വാസത്തെയോ ഒരിക്കലും അനാദരിക്കുക എന്നതായിരുന്നില്ല. എന്റെ രാജ്യത്തിനുള്ളിലെ എല്ലാ സംസ്കാരത്തെയും മതവിശ്വാസത്തെയും ഞാൻ എപ്പോഴും പൂർണ്ണഹൃദയത്തോടെ ബഹുമാനിച്ചിട്ടുണ്ട്. എന്റെ ഏതെങ്കിലും പ്രവൃത്തികൾ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഞാൻ ആത്മാർത്ഥവും നിരുപാധികവുമായ ക്ഷമാപണം നടത്തുന്നു.” എന്ന് പറഞ്ഞ് രണ്വീർ മാപ്പ് അപേക്ഷിച്ചു.
തുടർന്ന് എഫ്‌ഐആർ റദ്ദാക്കിക്കൊണ്ട് കോടതി നാല് ആഴ്ചയ്‌ക്കുള്ളിൽ ക്ഷേത്രം സന്ദർശിച്ച് ക്ഷമാപണം നടത്താൻ ഉത്തരവിട്ടു.
















