Kerala

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പുനലൂര്‍: അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ തിരുവനന്തപുരത്ത് എന്‍ട്രന്‍സ് കോച്ചിങ്ങിന് പഠിക്കുന്ന രണ്ടു യുവതികള്‍ പോലീസ് പിടിയില്‍. യുവതികളെ മെഡിക്കല്‍ പരിശോധനക്ക് കൊണ്ടുപോയി തിരികെ വരുതിനിടയില്‍ യുവതികളില്‍ ഒരാള്‍ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കൊല്ലം ശൂരനാട് സ്വദേശി ആരതി, ആരതിയുടെ സുഹൃത്ത് ഇടുക്കി സ്വദേശിനിയായ ഗായത്രി മോഹനുമാണ് പോലീസ് പിടിയിലായത്. ആരതിയാണ് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഈ ശനിയാഴ്ച രാത്രിയാണ് ആറന്മുള പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആയിട്ടുള്ള അഞ്ചല്‍ ആര്‍ച്ചലില്‍ താമസിച്ചു വരുന്ന വിവേകിന്റെ വീടിന്റെ ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന ബുള്ളറ്റ് കത്തിക്കുകയും വീടിന്റെ സിറ്റൗട്ടില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തത്. വിവേക് ഡ്യൂട്ടി ചെയ്ത സമയത്ത് സഹ പ്രവര്‍ത്തകരെ കോളേജില്‍ വെച്ച് ലാത്തിയടിച്ചതിന്റെ വൈരാഗ്യം ആണെന്നുമുള്ള രീതിയില്‍ ഭീഷണി കത്ത് എഴുതി വയ്‌ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് അഞ്ചല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് യുവതികളും പോലീസ് പിടിയിലായത്.

അഞ്ച് മാസങ്ങള്‍ക്കു മുന്നേ വിവേകുമായി ആരതിയുടെ വിവാഹം നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിവേക് വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. വിവാഹ നിശ്ചയത്തിന് ചെലവായ തുക ആരതിയ്‌ക്ക് തിരികെ നല്‍കുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്നുണ്ടായ മാനസിക വൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്.

ഈ കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതി ആരതി സുഹൃത്തായിട്ടുള്ള ഗായത്രിയെ കൊണ്ട് പെട്രോള്‍ വാങ്ങി സൂക്ഷിച്ചതിന് ശേഷം ഇരുപത്തിമൂന്നാം തീയതി വൈകിട്ട് വിവേകിന്റെ താമസ സ്ഥലമായ അഞ്ചല്‍ ആര്‍ച്ചലില്‍ എത്തുകയും ആളൊഴിഞ്ഞ ഭാഗത്ത് തങ്ങിയതിനു ശേഷം രാത്രിയില്‍ വീട്ടിലെത്തി ബൈക്ക് കത്തിക്കുകയായിരുന്നു എന്നുള്ള വിവരമാണ് പോലീസ് പറയുന്നത്. എന്നാല്‍ യുവതികള്‍ക്ക് പ്രദേശവാസികള്‍ ആയിട്ടുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നുള്ള കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. സംശയം തോന്നിയ പലരെയും പോലീസ് ചോദ്യം ചെയ്തു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ വിവേകിന്റെ വീടിന് അടുത്തായിട്ടുള്ള രാത്രി സമയം യുവതികള്‍ ചെലവഴിച്ചതിനുശേഷം വെളുപ്പിനെ അതുവഴി വന്ന ഓട്ടോറിക്ഷയില്‍ കയറുകയും മാവളയില്‍ എത്തിയതിനുശേഷം ഓട്ടോറിക്ഷ കൂലി ഗൂഗിള്‍ പേ ആയി നല്‍കുകയും ചെയ്തതായും പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതികള്‍ തിരുവനന്തപുരത്തെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലെ ഹോസ്റ്റലില്‍ നിന്നും രണ്ടു പേരും പിടിയിലാകുന്നത്.

ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കല്‍ പരിശോധനക്ക് കൊണ്ട് പോയി തിരികെ വരുന്ന സമയത്താണ് ആരതി എലിവിഷം കഴിച്ചു എന്നുള്ള കാര്യം ആരതി തന്നെ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ആരതിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

Recent Posts