ന്യൂദൽഹി : എബോള വൈറസ് ബാധയെക്കുറിച്ച് അതിയായ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ സർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഇത് സംബന്ധിച്ച് ഉന്നതതല യോഗം ചേർന്നു. രാജ്യത്ത് ഇതുവരെ ഒരു എബോള വൈറസ് ബാധയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ തിങ്കളാഴ്ച അറിയിച്ചു. ഇന്ത്യയിൽ രോഗം പടരാതിരിക്കാനുള്ള തയ്യാറെടുപ്പും നിരീക്ഷണ നടപടികളും കേന്ദ്ര ആരോഗ്യമന്ത്രി അവലോകനം ചെയ്തു.
എബോളയെക്കുറിച്ചുള്ള ആഗോള ആശങ്കകൾക്കിടയിൽ രാജ്യത്തിന്റെ തയ്യാറെടുപ്പ് വിലയിരുത്തിയ നദ്ദ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിൽ എല്ലാ പ്രതിരോധ നടപടികളും പൂർണ്ണമായും ഫലപ്രദമാക്കണമെന്ന് നിർദ്ദേശിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
മന്ത്രിയുടെ നിർദ്ദേശപ്രകാരം, ഏകോപനവും തയ്യാറെടുപ്പ് നടപടികളും ശക്തിപ്പെടുത്തുന്നതിനായി വിവിധ മന്ത്രാലയങ്ങളിലെയും ഏജൻസികളിലെയും ഉദ്യോഗസ്ഥരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി സംയുക്ത അവലോകന യോഗം ചേർന്നതായി പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തി കടന്നുള്ള സ്ഥലങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തേക്കുള്ള എല്ലാ പ്രവേശന സ്ഥലങ്ങളിലും പൂർണ്ണ ജാഗ്രത പാലിക്കാനും എബോള സ്ക്രീനിംഗ് ക്രമീകരണങ്ങൾ ശക്തിപ്പെടുത്താനും ജെ പി നദ്ദ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
സംശയാസ്പദമായ ഏതെങ്കിലും കേസ് നേരത്തേ കണ്ടെത്തുന്നതിനും വേഗത്തിലുള്ള നടപടി ഉറപ്പാക്കുന്നതിനും എൻട്രി പോയിന്റുകളിലെ നിരീക്ഷണവും ഏജൻസികൾ തമ്മിലുള്ള ഏകോപനവും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേ സമയം തന്നെ ലോകാരോഗ്യ സംഘടന എബോള ബാധയെ അന്താരാഷ്‌ട്ര ആശങ്കയുടെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ആയി പ്രഖ്യാപിച്ചു. ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും ഇത് ഭൂഖണ്ഡ സുരക്ഷയുടെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.















