ഒറെഷ്നിക് ഹൈപ്പർസോണിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം റഷ്യ യുക്രെയ്‌നിനെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടത് ഞായറാഴ്ച രാത്രി നടന്ന ഈ തീവ്രമായ ആക്രമണങ്ങൾ റെസിഡൻഷ്യൽ ഏരിയകളെയും സിവിലിയൻ ഇൻഫ്രാസ്ട്രക്ചറുകളെയും ലക്ഷ്യം വച്ചാണ് നടത്തിയത്. ആക്രമണം വൻ നാശത്തിന് കാരണമാവുകയും ചെയ്തു. ആണവ പോർമുനകൾ വഹിക്കാൻ കഴിയുന്ന ഒറെഷ്‌നിക് , ഇന്റർമീഡിയറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് .
2024 ലാണ് റഷ്യ ആദ്യമായി ഈ മിസൈൽ വിന്യസിച്ചത് . അതിന്റെ ഉയർന്ന വേഗത, ഒന്നിലധികം പോർമുനകൾ വഹിക്കാനുള്ള ശേഷി , ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ നിന്ന് മറഞ്ഞിരിക്കാനുള്ള കഴിവ് എന്നിവ ഇതിന്റെ പ്രത്യേകതകളാണ് . റഷ്യൻ ഭാഷയിൽ, ഒറെഷ്‌നിക് എന്ന വാക്കിന്റെ അർത്ഥം “ഹേസൽ ട്രീ” എന്നാണ്. മിസൈലിന്റെ ഒന്നിലധികം വാർഹെഡുകൾ പ്രകാശരേഖകൾ പോലെ താഴേക്ക് ഇറങ്ങുന്നതിനാൽ, അവ കാഴ്ചയിൽ ഒരു മരത്തോട് സാമ്യമുള്ളതിനാലാണ് ഈ പേര് തിരഞ്ഞെടുത്തത്.
ശബ്ദത്തിന്റെ പത്തിരട്ടി വേഗതയിൽ സഞ്ചരിക്കാൻ ഈ മിസൈലിന് കഴിയും. ദീർഘദൂര ലക്ഷ്യങ്ങളെ ആക്രമിക്കാൻ ഇതിന് കഴിവുണ്ട്. കൂടാതെ പറക്കലിനിടെ മിസൈലിന് അതിന്റെ പാത മാറ്റാനും കഴിയും, ഇത് ട്രാക്ക് ചെയ്യാനും തടസ്സപ്പെടുത്താനും വളരെ ബുദ്ധിമുട്ടാണ്. ന്യൂക്ലിയർ, പരമ്പരാഗത വാർഹെഡുകൾ എന്നിങ്ങനെ രണ്ട് തരത്തിലുള്ള പേലോഡുകളും വഹിക്കാൻ ഇതിന് കഴിവുണ്ട്: യുക്രെയ്നിലെ സംഘർഷത്തിനിടെ റഷ്യ ഇതുവരെ മൂന്ന് തവണ ഈ മിസൈൽ ഉപയോഗിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഇതുപോലെയുള്ള മിസൈൽ ഉണ്ടോയെന്നാണ് സമൂഹമാധ്യമങ്ങളിലെ നിലവിലെ ചർച്ച .ഒഡീഷ തീരത്തുള്ള ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽ നിന്ന് ഇന്ത്യ അടുത്തിടെ എം.ഐ.ആർ.വി സാങ്കേതികവിദ്യ ഘടിപ്പിച്ച നൂതന അഗ്നി മിസൈലിന്റെ വിജയകരമായ പരീക്ഷണം നടത്തിയിരുന്നു . ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആർ.ഡി.ഒ) വികസിപ്പിച്ചെടുത്ത അഗ്നി 5, 5,000 കിലോമീറ്ററിൽ കൂടുതൽ ആക്രമണ പരിധിയുള്ള ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലാണ് . അതായത്, ചൈനയും യൂറോപ്പിന്റെ പ്രധാന ഭാഗവും ഉൾപ്പെടെ ഏഷ്യ മുഴുവനും അതിന്റെ ആക്രമണ പരിധിയിൽ വരും . ശബ്ദത്തിന്റെ പത്തിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന അഗ്നി ഒറെഷ്‌നികിന് സമാനമായ മിസൈലാണ്.
















