ഇന്ത്യൻ വ്യോമസേനയ്‌ക്കായി 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള നടപടി ക്രമങ്ങൾ അന്തിമമാക്കി ഇന്ത്യ . അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇവ ഫ്രാൻസിലേക്ക് അയയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലെറ്റർ ഓഫ് റിക്വസ്റ്റ് ആണ് തയ്യാറാക്കിയിരിക്കുന്നത് .
ഈ കരാർ പ്രകാരം, 114 യുദ്ധവിമാനങ്ങളിൽ 90 എണ്ണവും ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനിയായ ഡസ്സോൾട്ട് ഏവിയേഷനും പ്രതിരോധ രംഗത്തുള്ള ഇന്ത്യൻ സ്ഥാപനവും ചേർന്ന് പങ്കാളിത്തത്തിലൂടെ നിർമ്മിക്കും. ബാക്കിയുള്ള 24 യുദ്ധവിമാനങ്ങൾ നിർമ്മാണം പൂർത്തിയായ തരത്തിലാകും എത്തിക്കുക .
ഫ്രാൻസ് എൽഒആറിനോട് പ്രതികരിച്ചുകഴിഞ്ഞാൽ, വാങ്ങലിനായി ഇന്ത്യ ഔപചാരികമായ റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (ആർഎഫ്‌പി) പുറപ്പെടുവിക്കുന്നതിലേക്ക് നീങ്ങും. ഫോറിൻ മിലിട്ടറി സെയിൽസ് (എഫ്എംഎസ്) അല്ലെങ്കിൽ ഇന്റർഗവൺമെന്റൽ എഗ്രിമെന്റ് (ഐജിഎ) ചട്ടക്കൂടിന് കീഴിൽ പ്രതിരോധ സംഭരണം ആരംഭിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ഔപചാരിക ഗവൺമെന്റ്-ടു-ഗവൺമെന്റ് ആശയവിനിമയമാണ് എൽഒആർ.
ഇന്ത്യൻ വ്യോമസേനയ്‌ക്കുള്ള സംഭരണ നിർദ്ദേശത്തിന് ഇന്ത്യയുടെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. എൽഒആർ സമർപ്പിച്ചതിനുശേഷം, വില, ലഭ്യത, ലോജിസ്റ്റിക്കൽ പിന്തുണ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളോടെയുള്ള മറുപടിയാകും ഫ്രാൻസ് നൽകുക. അതിനുശേഷം ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾ ആരംഭിക്കും. അന്തിമ കരാർ ഒപ്പിടുന്നതിന് മുമ്പ് കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി (CCS) യുടെ അംഗീകാരം ആവശ്യമാണ്.
ഇന്ത്യൻ വ്യോമസേനയ്‌ക്ക് ഇതിനകം 36 റാഫേൽ യുദ്ധവിമാനങ്ങളുണ്ട്. ഇന്ത്യൻ നാവികസേന സമീപഭാവിയിൽ 26 റാഫേൽ-എം ഉൾപ്പെടുത്താൻ തയ്യാറെടുക്കുകയാണ്. ഫ്രാൻസുമായി ചേർന്ന് ഇന്ത്യയിലും റാഫേൽ യുദ്ധവിമാനങ്ങൾ നിർമ്മിക്കും.
കരാർ അന്തിമമായാൽ, ഇത് ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ വാങ്ങലുകളിൽ ഒന്നായി മാറും. റഷ്യയ്‌ക്ക് ശേഷം ഫ്രാൻസിനെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ആയുധ പങ്കാളിയാക്കുകയും ചെയ്യും.
















