കൊച്ചി: മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗങ്ങൾ ഇല്ലെന്ന് ഹൈക്കോടതി. കോടതി വിധിയെ സർക്കാർ അനുസരിക്കണം. സാങ്കേതികത പറയരുതെന്ന് കോടതി വ്യക്തമാക്കി. വിധി സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
എന്നാൽ പ്രശ്നം പരിഹരിക്കാൻ രണ്ടാഴ്ച സാവകാശം വേണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. മലയിടംതുരുത്തിലെ ഏഴ് ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ബെഞ്ച് പരിഗണിച്ചത്.
ഭൂമിയുടെ അവകാശം തങ്ങൾക്ക് അനുവദിച്ചുകൊണ്ടുള്ള പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മലയിടംതുരുത്ത് കണ്ണാട്ട് വീട്ടിൽ സുഭദ്രയും അംബികയും നൽകിയ ഹർജിയാണ് ഹൈക്കോടതി മുമ്പാകെയുള്ളത്. കഴിഞ്ഞ മാർച്ച് 19ന് ഹർജി പരിഗണിച്ച ഹൈക്കോടതി, ഈ ഉത്തരവ് നടപ്പാക്കാൻ നിർദേശിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു കുടിയൊഴിപ്പിക്കലിന് പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിട്ടത്.
















