
കോട്ടയം: കൊച്ചി: നടൻ മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് നൽകി എം.ജി. സർവകലാശാല. സർവകലാശാല അസംബ്ലിഹാളിൽ നടന്ന ബിരുദദാന ചടങ്ങിൽ ചാൻസലർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആണ് താരത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചത്. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ചടങ്ങിൽ സാന്നിഹിതനായിരുന്നു.
അതത് രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്‌കുലാർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും എം.ജി. സർവകലാശാല ഡോക്ടറേറ്റ് സമ്മാനിച്ചു.
മമ്മൂട്ടി, നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ എന്നിവർക്ക് ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് (ഡി.ലിറ്റ്) ബിരുദവും, ഡോ. എൻ. രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് (ഡി.എസ്സി.) ബിരുദവുമാണ് നൽകിയത്.
ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകിയത്. ഇത് മൂന്നാം തവണയാണ് മമ്മൂട്ടിയെ തേടി ഒരു സർവകലാശാലയുടെ ഡോക്ടറേറ്റ് ബഹുമതിയെത്തുന്നത്. ഇതിനുമുമ്പ് കേരള സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും ഡി-ലിറ്റ് ബിരുദം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.