തിരുവനന്തപുരം: കേരളത്തിലെ സതീശൻ സർക്കാരിന്റെ നടപടികളിലെ വൻ പിഴവുകൾ തുടരുന്നു. പാർട്ടികൾ അറിയാതെ നേതാക്കൾ സ്വയം തീരുമാനിക്കുന്നു, മുന്നണി അറിയാതെ പാർട്ടികൾ തീരുമാനമെടുക്കുന്നു, മന്ത്രിസഭ അറിയാതെ മന്ത്രിമാർ സ്വയം തീരുമാനിക്കുന്നു, എല്ലാത്തിലുംനിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഒളിച്ചോടുന്നു. അതേസമയം ചില മാധ്യമങ്ങളുടെ കളിപ്പാവയായി മാറി, ജനപ്രിയമെന്ന് തോന്നിപ്പിക്കുന്ന നടപടികളിലൂടെ കൈയടി നേടാനുള്ള ശ്രമങ്ങൾ സർക്കാർ തുടരുകയാണ്.
പ്രതിപക്ഷ നേതാവായി പിണറായി വിജയൻ എത്രനാൾ എന്ന ചോദ്യമായിരുന്നു സർക്കാർ രൂപീകരണത്തിന്റെ ആദ്യനാളുകളിൽ കേട്ടതെങ്കിൽ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ എത്രകാലം എന്നാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്.
പോരടിച്ച് നേടിയെടുത്ത മുഖ്യമന്ത്രിക്കസേരയിലിരുന്ന് എത്രനാൾ സുഗമ ഭരണം നടത്താൻ കഴിയുമെന്ന കാര്യം സംശയത്തിലാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. സതീശനെ മോശക്കാരനാക്കി നേതൃത്വം ഏറ്റെടുക്കാൻ അണിയറയിൽ പ്രവർത്തനം സജീവമാണെന്നാണ് വർത്തമാനങ്ങൾ.
ആരോപണ വിധേയനായ ചീഫ് സെക്രട്ടറിയെ തുടരാൻ അനുവദിച്ച മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ. രത്തൻ ഖേൽകർ നിയുക്തനായത് പാർട്ടിയോ മറ്റ് ഉന്നത നേതാക്കളാരെങ്കിലുമോ അറിഞ്ഞിട്ടില്ലെന്നാണ് ഒരു വിവാദം. മുഖ്യമന്ത്രിയോട് ആലോചിക്കാതെയാണ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് വകുപ്പുമാറ്റവും സ്ഥലം മാറ്റവും ഉണ്ടായത് എന്നും വിവാദമുണ്ട്. മന്ത്രിസഭ തീരുമാനമെടുക്കേണ്ട കാര്യത്തിൽ, മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെയാണ് ചീഫ് സെക്രട്ടറി തീരുമാനമെടുത്തതെന്നാണ് ആക്ഷേപം. താനുമായി ചർച്ച നടത്തിയെന്നു പറഞ്ഞാൽ മുന്നണി മര്യാദ ലംഘിച്ചതിനും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം മറികടന്നതിനും മുഖ്യമന്ത്രി സതീശൻ പ്രതിയാകും. അറിഞ്ഞില്ലെന്നു പറഞ്ഞാൽ ചീഫ് സെക്രട്ടറിക്ക് എതിരേ നടപടി വേണ്ടിവരും. അപ്പോൾ അദ്ദേഹം പലതും വിളിച്ചു പറയും. അങ്ങനെ കക്ഷത്തിൽ കൊണ്ടെ തലവെച്ച പരുവത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ.
കേൽക്കറെ സെക്രട്ടറിയാക്കിയത് വലിയ രാഷ്‌ട്രീയ വിവാദമായിരിക്കുകയാണ്. കേരള നേതാക്കളെ മാത്രമല്ല, പാർട്ടിയുടെ കേന്ദ്ര നേതാക്കളേയും വെട്ടിലാക്കിയിരിക്കുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെ നിശ്ചയിച്ച വിഷയത്തിലും വി.ഡി. സതശീൻ പ്രതിരോധത്തിലാണ്. മാധ്യമപ്രവർത്തകർ ഇതിന്റെ പേരിൽ ചേരിതിരിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ട്. മാധ്യമങ്ങളിലൂടെ വളർന്ന് അധികാരക്കസേരയിൽ കയറിയ സതീശനോട് ഒരു വിഭാഗം കടുത്ത വിയോജിപ്പിലായിക്കഴിഞ്ഞു.
അതിന് പുറമേയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറായി ആസിഫ്.കെ.യൂസഫ് എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ച വിവാദം. ആസിഫ് 10 വർഷമായി ഐഎഎസ് പ്രൊബേഷൻ കഴിയാത്തയാളാണ്. ഐഎഎസ് നേടിയതിന് വ്യാജരേഖ സമർപ്പിച്ചുവെന്ന കേസിൽ അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല. അപ്പോൾ ഈ നിയമനം എങ്ങനെ സാധുവാകുമെന്നും അതിനു പിന്നിൽ നിക്ഷിപ്ത താൽപര്യമുണ്ടെന്നും അത് സത്യപ്രതിജ്ഞാ ലംഘനമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
മുനമ്പത്തെ വഖഫ് ഭൂമി തർക്ക വിഷയം 10 മനിട്ടിൽ പരിഹരിക്കുമെന്ന് പറഞ്ഞയാൾ പ്രതിപക്ഷ നേതാ സ്ഥാനത്തുനിന്ന് മുഖ്യമന്ത്രിയായപ്പോൾ ഒളിച്ചോടുന്നുവെന്നാണ് മറ്റൊരു കുറ്റാരോപണം. മാത്രമല്ല, ഏറെക്കുറേ തർക്കം തീരാനിരിക്കെ സംസ്ഥാന വഖഫ് ബോർഡ് മുനമ്പം ഭൂമിലെ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ നടപടിയെടുത്തത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ചതിയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
വ്യവസായ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് (വകുപ്പുമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ്) നിയോഗിക്കപ്പെട്ടിരിക്കുന്നത് കണ്ണൂർ അഡീഷണൽ മജിസ്‌ട്രേറ്റ് കെ നവീൻ ബാബു വിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അരുൺ.കെ.വിജയന് ആണ്. ഇതും ഒരു വിവാദമാണ്.
മുഖ്യമന്ത്രിയുടെ ഗുരുവായൂർക്ഷേത്ര സന്ദർശനത്തിലെ ചട്ടലംഘനം, തൃപ്രയാർ ക്ഷേത്രത്തിലെ സന്ദർശന വിവാദം എന്നിങ്ങനെ അതിവേഗം വിവാദങ്ങളിൽ വീഴുന്ന മുഖ്യമന്ത്രി സതീശനും സർക്കാരും ജനരോഷം നേടുന്നതിൽ മുൻ സർക്കാരുകളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടിരിക്കുകയാണ്.
ഈ അവസരം വിനിയോഗിച്ച് ‘വെടക്കാക്കി തനിക്കാക്കാനുള്ള’ രാഷ്‌ട്രീയ കരുനീക്കങ്ങൾ കോൺഗ്രസ് പാർട്ടിയിൽനിന്നുതന്നെ ഉണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
















