
ന്യൂദല്‍ഹി: ബലിപെരുന്നാളുമായി (ഈദുൽ അദ്‌ഹ) ബന്ധപ്പെട്ട് നൽകുന്ന ബലികർമങ്ങളിൽ പശുവിനെ പൂർണമായും ഒഴിവാക്കണമെന്ന് മുസ്‌ലിം സംഘടന. നിയമപരമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും, സംഘർഷ സാധ്യതകൾ ഒഴിവാക്കുന്നതിനുമാണ് ഈ നിർദേശം. പകരമായി മറ്റ് മൃഗങ്ങളെ വലിയ പെരുന്നാൾ ദിനങ്ങളിൽ ബലിയർപ്പിക്കുന്നതാണ് ഉചിതമെന്ന് ഓൾ ഇന്ത്യ പാസ്മണ്ട ഉലമ ബോർഡ് (എഐപിയുബി) നിർദേശിച്ചു.
ബലികർമം ഒരു പ്രധാന ആരാധനാ രീതിയാണ്. ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് ബലിയർപ്പിക്കാൻ അനുവദനീയമായ മൃഗങ്ങളുടെ കൂട്ടത്തിൽ പശുവും ഉൾപ്പെടുന്നുണ്ട്. എന്നാൽ നിയമപരമായ വിലക്കുകൾ ഉള്ള സ്ഥലങ്ങളിൽ ഇത് ഒഴിവാക്കണം. അതിനാൽ നിയമം പാലിച്ച് മറ്റ് മൃഗങ്ങളെ ബലിയർപ്പിക്കുന്നതാണ് ഏറ്റവും വിവേകപൂർണമായ കാര്യമെന്ന് എഐപിയുബി അധ്യക്ഷൻ ഉബൈദുല്ല ഖാസ്മി വ്യക്തമാക്കി.
സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ നിയമം അനുസരിക്കാൻ ഓരോ പൗരനും ബാധ്യതയുണ്ട്. സാമുദായിക സംഘർഷം വർധിപ്പിക്കാൻ സാധ്യതയുള്ള വിഷയങ്ങളിൽ എല്ലാവരും കൂടുതൽ ജാഗ്രത പാലിക്കണം. ഇത്തരം സാഹചര്യങ്ങളിൽ പശുവിനെ ബലിയർപ്പിക്കുന്നതിൽ നിന്ന് പൂർണമായും മാറിനിൽക്കലാണ് ശരിയായ നടപടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനവിഭാഗങ്ങൾക്കിടയിൽ കൂടുതൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുകയാണ് സംഘടന ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് പെരുന്നാൾ ദിനങ്ങളിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനുള്ള വ്യക്തമായ ആഹ്വാനം ഉലമ ബോർഡ് നൽകിയത്.