Article

ഹരി ആര്‍.നായര്‍: ആസുര ഭാവത്തിന്റെ മൂര്‍ത്തീഭാവം

Published by
കലാമണ്ഡലം കൃഷ്ണകുമാര്‍

ലാമണ്ഡലം ഹരി ആര്‍. നായര്‍ അരങ്ങൊഴിഞ്ഞതോടെ കഥകളിക്ക് നഷ്ടമാകുന്നത് തെക്കന്‍ ചിട്ടയിലെ അതുല്യനായ ചുവന്ന താടി വേഷക്കാരനെയാണ്. പരിചയക്കാര്‍ക്കും അടുപ്പമുള്ളവര്‍ക്കും മാത്രമല്ല കഥകളിയെ ഇഷ്ടപ്പെടുന്ന ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല അകാലത്തിലുള്ള ഈ വേര്‍പാട്. 48 വയസ്സിലെ ജീവിതത്തില്‍ ഏറിയ കൂറും കലാമണ്ഡലത്തിലാണ് ഹരി ജീവിച്ചത് . പതിനൊന്നാം വയസ്സില്‍ കലാമണ്ഡലത്തില്‍ എത്തി . 12 വര്‍ഷം പഠിച്ചു. പിന്നെ 20 വര്‍ഷം താല്‍ക്കാലികക്കാരനായും അഞ്ചുവര്‍ഷം സ്ഥിരക്കാരനായും അദ്ധ്യാപക വേഷം. ഒടുവില്‍ ആരോടും പറയാതെ വേഷം അഴിച്ചു മടക്കം.

തെക്കന്‍ ചിട്ടയുടെ അവസാന വാക്കുകളില്‍ ഒന്നായിരുന്നു ഹരി. വേഷങ്ങളില്‍ ഇഷ്ടം ചുവന്ന താടി. ദുശ്ശാസനനായും ബാലിയായും സുഗ്രീവനായും എത്രയെത്ര വേദികളില്‍ പകര്‍ന്നാടി. ആയിരത്തിലേറെ വേദികള്‍ പിന്നിട്ട കലാകാരന്‍ എന്തിന് സ്വയം അരങ്ങുവിട്ടു എന്ന് അറിയില്ല. കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലും അനേകം വേദികളില്‍ ഹരി വേഷം അണിഞ്ഞു . മറ്റു വേഷങ്ങളും ചെയ്യാറുണ്ടെങ്കിലും ചുവന്ന താടിയായിരുന്നു പ്രിയം.അത് ആവശ്യപ്പെട്ടുവാങ്ങും. കലാമണ്ഡലത്തിലെ തെക്കന്‍ ചിട്ടയുടെ ആശാനായിരുന്നു. എല്ലാവരോടും സൗഹൃദം മാത്രം പുലര്‍ത്തിയിരുന്ന കലാകാരന്‍ ഒരു വാക്കുപോലും പറയാതെ മടങ്ങിയത് വേദനാജനകമായിപ്പോയി.

കഥകളി ജീവിത വ്രതമാക്കിയ കലാകാരനായിരുന്നു ഹരി. 1977 ല്‍ രാമചന്ദ്രന്‍ നായരുടേയും ശ്രീദേവി അമ്മയുടെയും മകനായി തിരുവനന്തപുരം ആറ്റിങ്ങല്‍ കൊരണിയില്‍ ജനനം. 1985 ല്‍ ചാത്തന്നൂര്‍ കൊച്ചുനാരായണ പിള്ളയുടെ ശിഷ്യനായി കഥകളി പഠനം ആരംഭിച്ചു. 1990 ല്‍ കലാമണ്ഡലത്തില്‍ തെക്കന്‍ കളരിയില്‍ ചേര്‍ന്ന് കലാമണ്ഡലം രാജശേഖരന്റേയും കലാമണ്ഡലം പ്രസന്നകുമാറിന്റെയും കലാമണ്ഡലം ഗോപകുമാറിന്റെയും കീഴില്‍ കഥകളി അഭ്യസിച്ചു. 1998 ല്‍ പഠനം പൂര്‍ത്തിയാക്കി അരങ്ങുകളില്‍ സജീവമായി.

തമോഗുണപ്രധാനമായ വേഷങ്ങളായിരുന്നു ഇഷ്ടം. ചുവന്ന താടിയോടൊപ്പം കരി വേഷങ്ങളുമാണ് കൂടുതലായും ചെയ്തത്.

 

Recent Posts