
കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ, തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. കൊൽക്കത്തയിലെ ഇഎം ബൈപാസിന് സമീപം സ്ഥിതി ചെയ്യുന്ന ടിഎംസിയുടെ താൽക്കാലിക ആസ്ഥാന മന്ദിരം ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ബഹുനില കെട്ടിടത്തിന്റെ ഉടമ . സ്ഥലം ഒഴിയാൻ പാർട്ടിക്ക് രണ്ട് മാസത്തെ സമയം നൽകിയിട്ടുണ്ട്. നിലവിൽ പുതിയ ഓഫീസ് സ്ഥലം ക്രമീകരിക്കുന്നതിനുള്ള ബുദ്ധിമുട്ടിലാണ് ടിഎംസി. ഭരണം പോയതോടെ തൃണമൂൽ ഗുണ്ടകളെയും പഴയത് പോലെ നാട്ടുകാർക്ക് ഭയമില്ലാതെയായതും ഇവർക്ക് തിരിച്ചടിയാണ്.
കെട്ടിടത്തിന്റെ ഉടമയായ മനോടോസ് സാഹയാണ് നിശ്ചിത സമയപരിധിക്കുള്ളിൽ സ്ഥലം ഒഴിയണമെന്ന് നിർദ്ദേശിച്ച് പാർട്ടി നേതൃത്വത്തിന് ഔദ്യോഗിക നോട്ടീസ് അയച്ചിരിക്കുന്നത് . കൊടികളും , ഫ്ലക്സുകളും ഒക്കെ ഉടൻ മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് മാസത്തെ കാലാവധി കഴിഞ്ഞാൽ പാർട്ടിക്ക് ഇനി കെട്ടിടം ഉപയോഗിക്കാൻ അനുവാദമില്ലെന്നും നോട്ടീസിൽ വ്യക്തമായി പറയുന്നു.ടോപ്സിയയിലെ സ്ഥിരം ആസ്ഥാന മന്ദിരത്തിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 2022 ലാണ് ടിഎംസി ഈ കെട്ടിടം താൽക്കാലിക ഓഫീസിനായി പാട്ടത്തിന് എടുത്തത് . പ്രാരംഭ പാട്ടക്കരാർ രണ്ട് വർഷത്തേക്കായിരുന്നു, പിന്നീട് അത് നീട്ടി. എന്നാൽ ഇപ്പോൾ വാടക കാലാവധി അവസാനിച്ചതിനാൽ, കെട്ടിട ഉടമ ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ് .