വൈശാലി എന്ന സിനിമയില്‍ കണ്ട മനോഹരമായ ഒരു ഗാന ചിത്രീകരണം ഓര്‍ക്കാത്തവരുണ്ടാവില്ല. വെന്തുരുകിയ ഭൂമിയിലേക്ക് ആദ്യ മഴ ആരവത്തോടെയെത്തുമ്പോള്‍ ആര്‍ത്ത് വിളിച്ച് ആനന്ദനൃത്തം ചവിട്ടുന്ന രാജ്യവാസികളുടെ വികാരം. കടുത്ത ചൂടില്‍ ചുട്ടെരിഞ്ഞ മണ്ണിലേക്ക് പുതുമഴയെത്തുമ്പോള്‍ നമ്മുടെ ഉള്ളിലും അതേപോലൊരു വികാരമാണുണ്ടാവുക. ആ വികാരത്തിന്റെ ആദ്യ ബിന്ദുക്കളെത്തുന്നത് പുതുമഴയുടെ മാദകമായ ഗന്ധത്തില്‍നിന്നുമാണെന്നും നമുക്കറിയാം. ആദ്യ മഴയില്‍ ആ മണത്തിനായി നമ്മുടെ മൂക്കുകള്‍ വിടരും. അത് നാസാദ്വാരങ്ങളിലൂടെ അകത്തേക്ക് കടക്കുമ്പോള്‍ ബാല്യകാല സ്മരണകളും ഗൃഹാതുരത്വവും പീലി വിടര്‍ത്തും.
മലയാളത്തനിമയുടെ പഴമനസ്സിലെ അപൂര്‍വതയാണീ സുഗന്ധം; ഗ്രാമീണ ജീവിതത്തിന്റെ അപൂര്‍വ ഭംഗിയും. മലയാളത്തില്‍ അതിനൊരു തനത് പേരില്ലെങ്കിലും ഇംഗ്ലീഷുകാര്‍ ഈ മണത്തിനിട്ട പേരാണ്, ‘പെട്രിക്കോര്‍’ ആസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞരായ ഇസബല്‍ ജോയി ബിയര്‍. റിച്ചാര്‍ഡ് ഗ്രന്‍ഫല്‍, തോമസ് എന്നിവരാണ് പുതുമഴയിലെ മണത്തിന് പേര് നല്‍കിയവര്‍. ഗ്രീക്ക് ഭാഷയില്‍ ‘പെട്ര’ എന്ന വാക്കിന് കല്ല് എന്നാണര്‍ത്ഥം. ദേവതമാരുടെ ശരീരത്തിലൂടെ പ്രവഹിക്കുന്ന ജീവരക്തമാണത്രെ, ‘ഇക്കോര്‍’ ഇവ രണ്ടും ചേര്‍ത്ത് മഴമണത്തിന് സായ്‌വ് പേര് നല്‍കി. അതിനെ ‘കല്ലുകളുടെ ജീവരക്തം’ എന്നും ഭാഷാന്തരം നടത്താം.
മഴ മണത്തെ ഉല്‍പ്പാദിപ്പിക്കുന്നവരില്‍ പ്രധാനികള്‍ മണ്ണിലെ ഒരു കൂട്ടം സൂക്ഷ്മ ജീവികളാണ്. ‘ആക്ടിനോ മൈസീറ്റ്‌സ്’ എന്ന ബാക്ടീരിയ വര്‍ഗം, കൃഷിയിടം, വനഭൂമി, കംപോസ്റ്റ്, വസ്തുക്കള്‍ ചീഞ്ഞളിഞ്ഞയിടങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ആക്ടിനോയുടെ പ്രധാന വിഭാഗമായ സ്‌ട്രെപ്‌റ്റോമൈസീസ് ബാക്ടീരിയ കൂടുകെട്ടിക്കിടക്കുകയാണ്. സസ്യവളര്‍ച്ചയെ സഹായിക്കുകയും ഫംഗസ് രോഗങ്ങളില്‍ നിന്ന് അവയെ രക്ഷിക്കുകയും ചെയ്യുന്ന ഈ മണ്ണ് ബാക്ടീരിയയില്‍നിന്നാണ് സ്‌ട്രെപ്‌റ്റോമൈസിന്‍, പെട്രാസൈക്ലിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ രൂപപ്പെടുത്തിയത്.
വരണ്ടുണങ്ങിയ മണ്ണിലും കല്ലിലും മഴകാത്ത് കഴിയുന്ന ബാക്ടീരിയകള്‍ ആദ്യ മഴയുടെ സ്പര്‍ശനത്തില്‍ രോമാഞ്ചമണിയും. ആ രോമാഞ്ചത്തില്‍ ‘ജിയോസ്മിന്‍’ എന്നൊരു രാസവസ്തു അവയില്‍ ഉരുവംകൊള്ളും. ചെറുകുമിളകളുടെ രൂപത്തില്‍ അന്തരീക്ഷത്തിലേക്കുയരുന്ന ജിയോസ്മിന്‍ പൊട്ടുമ്പോഴാണ് നമ്മുടെ നാസിക കാത്തിരുന്ന ആ മാദക ഗന്ധം അന്തരീക്ഷത്തില്‍ പരക്കുന്നത്. മണ്ണും മഴയും സൂക്ഷ്മജീവികളും ചേര്‍ന്ന് വാറ്റിയെടുക്കുന്ന ഈ സുഗന്ധത്തില്‍ ഇടിമിന്നലില്‍ സ്വതന്ത്രമാക്കപ്പെടുന്ന ഓസോണിനുമുണ്ട് ചെറിയൊരു പങ്ക്. കോണ്‍ക്രീറ്റ് നിബിഡമായ നഗരങ്ങളില്‍ ഈ മഴമണം തെരയുക ശ്രമസാധ്യമാണെന്നും അറിയുക.
‘ജിയോസ്മിന്‍’ ഒരു ജൈവ തന്മാത്രയാണ്. കാര്‍ബണും ഹൈഡ്രജനും അല്‍പ്പം ഓക്‌സിജനും ചേര്‍ന്ന് രൂപമെടുക്കുന്ന തന്മാത്ര. കൃത്യമായി പറഞ്ഞാല്‍ 12 കാര്‍ബണ്‍ ആറ്റങ്ങളും 22 ഹൈഡ്രജനും ഒരു ഓക്‌സിജനും ചേരുന്ന തന്മാത്ര. ടെര്‍പീന്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ജൈവ സംയുക്തം ചില സസ്യങ്ങളിലും സൂക്ഷ്മജീവികളിലും കാണപ്പെടുന്ന സുഗന്ധ സംയുക്തങ്ങളുടെ കുടുംബക്കാരനാണ്. ചുവന്ന മണ്ണ്, വനപ്രദേശങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളില്‍ ബാക്ടീരിയ സാന്നിദ്ധ്യം ഏറെയുള്ളതിനാലാണ് മഴമണം കൂടുതലായി അനുഭവപ്പെടുന്നത്. തടാക ജലത്തിലും ചിലതരം പൂപ്പലുകളിലുമൊക്കെ ജിയോസ്മിന്‍ കുമിളകള്‍ രൂപമെടുക്കുക. ആദ്യ മഴയില്‍ത്തന്നെ അവയെ ജനിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഒഴുകിയകലുമെന്നതിനാല്‍ പിന്നീട് ഈ മണം ലഭിക്കുക പ്രയാസം. നനഞ്ഞ മണ്ണില്‍ ജിയോസ്മിന്‍ രൂപപ്പെടുകയുമില്ല.
അപ്പോള്‍ ദേവദുന്ദുഭിയുടെ സാന്ദ്രലയവുമായെത്തുന്ന ആദ്യ മഴക്കായി നമുക്ക് കാത്തിരിക്കാം. മഴത്തുള്ളികളില്‍ വിരിയുന്ന മാദകഗന്ധം ശ്വാസകോശങ്ങളിലേക്ക് വലിച്ചെടുക്കാനുള്ള ആ അവസരം നഷ്ടപ്പെടുത്താതിരിക്കുക. പുതുമഴ നമുക്കായി നല്‍കുന്ന മണ്ണിനെയും മഴയെയും ബാക്ടീരിയകളെയും നന്ദിപൂര്‍വം ഓര്‍ക്കുക…
പേര് വിളിക്കുന്ന കൊമ്പന്മാര്‍
നമ്മുടെ നാട്ടിലെ നാട്ടാനകള്‍ക്കൊക്കെ മുതലാളിമാര്‍ കല്‍പ്പിച്ച് പേര് നല്‍കാറുണ്ട്. അമരവിള ആനന്ദക്കുട്ടന്‍, പാമ്പാടി പത്മനാഭന്‍, തളിയില്‍ ചക്രവര്‍ത്തി എന്നിങ്ങനെ ഭാവനാത്മകമായ പേരുകള്‍. പക്ഷേ നാമറിയുന്നില്ലെങ്കിലും, കാട്ടാനകള്‍ക്കും പേരുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. നമ്മുടെയൊക്കെ ചെവികള്‍ക്ക് കേള്‍ക്കാവുന്നതിലും താഴ്ന്ന ആവൃതിയില്‍ നേരിയ മൂളലുകളുടെയും ഇരമ്പലുകളുടെയും രൂപത്തിലാണീ പേരുകള്‍ അവ വിളിക്കുന്നതത്രേ. ഏതാണ്ട് ഒന്നു മുതല്‍ 20 ഹെര്‍ട്‌സ് വരെയാണീ ശബ്ദമെങ്കിലും അവ പത്ത് കിലോമീറ്റര്‍ അകലെ നില്‍ക്കുന്ന ആനയ്‌ക്കുപോലും മനസ്സിലാവും. ഒരു ആനയുടെ അമറലിന് പ്രതികരണമായി മറ്റ് ആനകള്‍ പുറപ്പെടുവിക്കുന്ന പ്രതിശബ്ദമോ അനുകരണമോ അല്ല ഈ പ്രത്യേക ശബ്ദം. അത് ഓരോ ആനയെയും പ്രത്യേകം പ്രത്യേകം സംബോധന ചെയ്യുന്നതാണ്.
കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മൈക്കേല്‍ പാര്‍ഡോ എന്ന ഗവേഷകന്‍, കെനിയയിലെ സേവ് ദ എലിഫന്റ് എന്ന സംഘടനയുടെ സഹായത്തോടെ നടത്തിയ ഗവേഷണമാണ് ആനകളുടെ ബുദ്ധിയെ സൂചിപ്പിക്കുന്ന പുതിയ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. വടക്കന്‍ കെനിയയിലെ സാംബുരു ജൈവസങ്കേതം തെക്കന്‍ കെനിയയിലെ ആംബോസെലി നാഷണല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്ന് ഇത്തരം 600 വിളികളാണ് ഗവേഷകര്‍ റെക്കോഡ് ചെയ്തത്. അതില്‍ 119 ആന സംഭാഷണം മെഷീന്‍ ലേണിങ് അല്‍ഗോരിതത്തിന്റെ സഹായത്തോടെ വിശകലനം ചെയ്യുകയും ചെയ്തു.
ഇത്തരത്തില്‍ വരുന്ന ശബ്ദങ്ങള്‍ക്ക് ഒരു നിശ്ചിത ആന മാത്രം പ്രതികരിക്കുന്നതായും ചിലത് ശബ്ദം വന്ന ദിക്ക് ലക്ഷ്യമിട്ട് ധൃതിയില്‍ നീങ്ങിത്തുടങ്ങുന്നതായും ഗവേഷക സംഘം വ്യക്തമാക്കി. ആനകള്‍ ഒരു സമൂഹമെന്ന നിലയില്‍ പരസ്പരം അഭിവാദ്യം ചെയ്യുന്നതിനും പൊതുശത്രുവിനെ ആക്രമിക്കുന്നതിനും അപായ സൂചന നല്‍കുന്നതിനും ശബ്ദം പുറപ്പെടുവിക്കാറുണ്ടെങ്കിലും വ്യക്തിഗതമായി പേര് ചൊല്ലി അയക്കുന്ന സന്ദേശങ്ങള്‍ അതിനൊക്കെ അപ്പുറമാണെന്ന് മൈക്കേല്‍ പാര്‍ഡോയും സംഘവും പറയുന്നു.











