ഒരു നാടകത്തിലെ രംഗബിംബം ചലനാത്മകമായ ദൃശ്യബിംബമാണ്. സത്യത്തില്‍ അതൊരു ബിംബപ്രതിബിംബാവലിയാണ്. ഒരു രംഗബിംബം എപ്പോഴും അവതരിപ്പിക്കുന്ന സ്ഥലത്തെ ആകാശത്തിലും അഭിനേതാവിന്റെ മനസ്സാകുന്ന ആകാശത്തിലും പ്രേക്ഷകമനസ്സാകുന്ന ആകാശത്തിലും ഒരുപോലെ പ്രതിബിംബിക്കുന്നുണ്ട്. ഇതിനുപുറമെ, ജീവിതസന്ദര്‍ഭദൃശ്യങ്ങളുടെ പ്രതിബിംബങ്ങളാണ് അവയെന്നതും ഒരടിസ്ഥാന വസ്തുതയാണ്. ബിംബപ്രതിബിംബാവലിയുടെ ഒരു നിരന്തര പ്രവാഹമാണ് ഒരു സര്‍ഗ്ഗാത്മക രംഗാവതരണത്തില്‍ അരങ്ങില്‍ നടക്കുന്നത്.
ഇന്നത്തെ ഭാഷയില്‍ എല്ലാ ദൃശ്യങ്ങളും പ്രതിബിംബങ്ങളാണ്. എന്നാല്‍ സൂക്ഷ്മാര്‍ത്ഥത്തില്‍ അരങ്ങിലെ എല്ലാ ദൃശ്യങ്ങളും പ്രതിബിംബങ്ങളാണോ? ഇംഗ്ലീഷിലെ ഇമേജ് എന്ന വാക്കിനെ ഒന്നു വിഘടിപ്പിച്ച് അര്‍ത്ഥം പറഞ്ഞാല്‍ ‘ഇംപ്രിന്റ് ഇന്‍ ദി ഏജ്’ എന്നു കിട്ടും. അതായത് കാലത്തില്‍ ചിരകാലത്തേക്കായി മുദ്രണം ചെയ്യപ്പെടാന്‍ യോഗ്യതയുള്ള ദൃശ്യമാണ് ഒരു ‘ഇമേജ്’ എന്നു മനസ്സിലാക്കാം. കുറച്ചുകൂടി വിശദമായി പറഞ്ഞാല്‍ പ്രേക്ഷക മനസ്സിന്റെ സ്ഥലകാലങ്ങളില്‍ എന്നെന്നേക്കുമായി പ്രതിഷ്ഠിക്കാന്‍ പ്രാപ്തമായ ദൃശ്യങ്ങളാണ് ഇമേജുകള്‍ എന്നര്‍ത്ഥം. ക്യാമറകളുടെയും നെറ്റ്‌വര്‍ക്ക് സിസ്റ്റത്തിന്റെയും ഈ ഡിജിറ്റല്‍ യുഗത്തില്‍ എല്ലാ ദൃശ്യങ്ങളേയും ‘ഇമേജ്’ എന്ന പേരിട്ടാണ് വിളിക്കുന്നത്.
സൈബര്‍ ആകാശങ്ങളില്‍ അതങ്ങനെത്തന്നെയാണുതാനും. പക്ഷേ മനുഷ്യമനസ്സിന്റെ സ്ഥലകാലങ്ങളില്‍ മുദ്രണം ചെയ്യപ്പെടാന്‍ കഴിയുന്ന ദൃശ്യങ്ങള്‍ മാത്രമേ അരങ്ങില്‍ രംഗബിബം എന്ന പരികല്‍പ്പനയില്‍ വരൂ. അല്ലാത്തവ എല്ലാം ദൃശ്യങ്ങള്‍ മാത്രം.
നാടകമുഹൂര്‍ത്തങ്ങളുടെ ഭാവാര്‍ത്ഥതലങ്ങളില്‍ ആഴത്തില്‍ മുഴുകിയ സര്‍ഗ്ഗാത്മക മനസ്സില്‍ നിന്നേ അത്തരം ബിംബങ്ങള്‍ ഫലസിദ്ധി നേടി പുറത്തുവരികയുള്ളൂ. അതുകൊണ്ടുതന്നെ എല്ലാ രംഗരചനകള്‍ക്കും ഇതൊരു നിര്‍ബന്ധിത വ്യവസ്ഥയല്ല. മറിച്ച് സര്‍ഗ്ഗാത്മകതയുള്ള ഒരു രംഗകലാകാരന്‍ എത്തിച്ചേരേണ്ട ലക്ഷ്യമാണ് എന്നു മാത്രം. ലാവണ്യ ശാസ്ത്ര സങ്കല്‍പ്പങ്ങള്‍ക്കകത്ത് തികവാര്‍ന്ന ഒരു രംഗാവതരണം അങ്ങനെ ആയിരിക്കണം എന്നു വിവക്ഷ.
നാടക സന്ദര്‍ഭങ്ങളുടെ ഭാവാര്‍ത്ഥതല ആഴങ്ങളില്‍ നിന്നുയിര്‍ത്തു വരുന്ന അങ്ങനെയുള്ള രംഗബിംബങ്ങള്‍ക്ക് ധ്വന്യാവലോകകാരന്‍ നിര്‍ദ്ദേശിച്ച ത്രിമാന സംവേദനസാധ്യത നൈസര്‍ഗികമായുണ്ടായിരിക്കും. ‘അഭിധ’ എന്ന നേരിട്ടുള്ള പ്രാഥമികാര്‍ത്ഥം. ‘ലക്ഷണ’ എന്ന അതിന്റെ പ്രയോഗരീതിയുടെ ലക്ഷണംകൊണ്ടു കിട്ടുന്ന മറ്റൊരു ഭാവാര്‍ത്ഥം, ആ ബിംബം പ്രയോഗിച്ചിരിക്കുന്ന സന്ദര്‍ഭത്തിനും, അതുപയോഗിച്ചതിനപ്പുറവും ഇപ്പുറവുമുള്ള ബിംബങ്ങളുമായതിനുള്ള ബന്ധത്തിനും, ബന്ധമില്ലായ്‌മകള്‍ക്കും അനുസരിച്ച് സംജാതമാകുന്ന ധ്വനിമാനം എന്നിങ്ങനെ ഈ ത്രിമാന സംവേദന സാധ്യതകളെ നമുക്കു മനസ്സിലാക്കാം.
ധ്വനി പ്രേക്ഷകന് ആ വിഷയത്തിലുള്ള അറിവിനും അയാളുടെ ബോധനിലവാരത്തിനും അനുസരിച്ചിരിക്കും. ത്രിമാന സംവേദനം സാധ്യമാകുന്ന ബിംബങ്ങള്‍ക്ക് എല്ലാത്തരം ആസ്വാദകരെയും രസിപ്പിക്കാനാവും. ഒരു ഉദാഹരണം പറയുകയാണെങ്കില്‍ ദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്ത ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം നോവല്‍ നാടകാവിഷ്‌കാരത്തിന്റെ ആരംഭദൃശ്യം. പിന്നരങ്ങിലെ ഉയര്‍ന്ന തലത്തിലൂടെ മിന്നുന്ന ചൂട്ടുകറ്റകളുമായി പ്രത്യേകതാളത്തില്‍ വരുന്ന സംഘം. നേരിട്ടുള്ള അര്‍ത്ഥത്തില്‍ ഒരു സംഘം കുന്നിറങ്ങിവരികയാണ് നാടകാരംഭത്തിനായി. ഖസാക്ക് വായിച്ചവര്‍ക്ക് അത് ചിതലി മലയിലേക്കുയര്‍ന്നുപൊങ്ങി പോകുന്ന പൊട്ടിചൂട്ടും ജിന്നുചെയ്‌ത്താന്മാരും ഒക്കെയാണ്. ചിതലിമലയുടെ താഴ്‌വാരത്തിലെ ആ നിഗുഢ ഗ്രാമത്തിന്റെ പരിസരം ഒരുങ്ങുകയാണ്. ഓര്‍മ്മകള്‍ ഉണര്‍ന്നു വരികയാണ്. ആ വരവിന്റെ പശ്ചാത്തലതാളം ശ്രവിച്ചുകൊണ്ട് അത് കാണുന്ന ഖസാക്കില്‍ പിന്നെ നടക്കാനിരിക്കുന്ന രവിയുടെ ആഗമനത്തെക്കുറിച്ചറിയുന്നവര്‍ക്ക്, അത് രവിയുടെ വരവറിയിക്കുന്ന തീവണ്ടിയാത്രയുടെ ധ്വനിമാനമാണ്. ഈ രീതിയില്‍ ത്രിമാന സംവേദന സാദ്ധ്യതകള്‍ നിറഞ്ഞ രംഗബിംബങ്ങള്‍ കൊണ്ട് ഏറെ ശ്രദ്ധേയമാണ് ദീപന്‍ ചെയ്ത ഖസാക്കിന്റെ അരങ്ങു ഭാഷ.
ഈ ലേഖകന്‍ സംവിധാന ചെയ്ത ‘ആഷാഢം’ എന്ന ‘ആഷാഢ് ക ഏക് ദിന്‍’ ഹിന്ദി നാടകത്തിന്റെ മലയാള രംഗാവതരണത്തിലെ ഒരു മുഹൂര്‍ത്തം മറ്റൊരുദാഹരണമാണ്. നാടകത്തിലെ നായിക ‘മല്ലിക’ തന്നെ വിട്ട് ഉജ്ജയിനിയിലേക്കു പോയ കാളിദാസനെ ഓര്‍ത്ത് പരിതാപകരമായൊരു കാത്തിരിപ്പിലാണ്. വനാതിര്‍ത്തിയിലെ അവളുടെ കുടിലിന്റെ മുകള്‍ ഭാഗത്തുള്ള വഴിയിലൂടെ കച്ചവടക്കാരുടെ സാര്‍ത്ഥവാഹക സംഘങ്ങള്‍ ഇടക്കിടെ കടന്നുപോകാറുണ്ട്. അവരില്‍ നിന്നാണ് ഒരിക്കല്‍ കാളിദാസ കൃതികളുടെ ഭൂര്‍ജപത്രപ്രതികള്‍ അവള്‍ക്കു കിട്ടുന്നത്. ഇവിടെ പ്രാഥമികാര്‍ത്ഥത്തില്‍ സാര്‍ത്ഥവാഹകസംഘം, ഭാണ്ഡക്കെട്ടുകളും തലയിലേന്തി കടന്നുപോവുന്ന കച്ചവടക്കാരുടെ ദൃശ്യമാണ്. എന്നാല്‍ ലക്ഷണാര്‍ത്ഥത്തില്‍ അവ മല്ലികയുടെ കുടിലിനുമുകളിലൂടെ പോകുന്ന മേഘക്കെട്ടുകളാണ്. ആ മേഘക്കെട്ടുകള്‍ പെയ്യുകയാണ്. മല്ലികയുടെ തലയ്‌ക്കുമീതെ, നിതാന്തമായ കാത്തിരിപ്പിന്റെ മരവിപ്പിനുമേലെ കാളിദാസ കൃതികളുടെ ഭൂര്‍ജപത്രമഴ! കാളിദാസകൃതികള്‍ അവളെ ഉര്‍വ്വരയാക്കുന്നതിന്റെ, ഹര്‍ഷപുളകിതയാക്കുന്നതിന്റെ കാവ്യാത്മക ധ്വനിമാനമായി തീരുകയാണ് ഭൂര്‍ജപത്രങ്ങളുടെ ഈ കുളിര്‍മഴ.
എല്ലാം കച്ചവടവല്‍കൃതവും ഉപരിപ്ലവവുമായ വര്‍ത്തമാന കാലത്തില്‍ ഈ രംഗബിംബദര്‍ശനം കലാപ്രവര്‍ത്തകരെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കേണ്ടതുണ്ട്. ലിംഗ, യോനീ, സതന രൂപങ്ങളിലൊക്കെ ഇറങ്ങുന്ന ഐസ്‌ക്രീമുകളുടേയും പലവര്‍ണ്ണ ഫാലൂദകളുടേയും മന്തികളുടേയുമൊക്കെ മാദക ലഹരിയില്‍ മതിമറന്നു മയങ്ങുന്ന ഇന്നത്തെ സമൂഹത്തില്‍ കലാകാരന് ഈ തിരിച്ചറിവ് അനിവാര്യമാണ്. നമ്മുടെ അഭിരുചികളെയും സംസ്‌കാരത്തെയും നിര്‍ണ്ണയിക്കുന്നത് നമുക്ക് ചുറ്റുമുള്ള ദൃശ്യശ്രാവ്യങ്ങള്‍ കൂടിയാണെന്ന ബോധം കലാകാരനുണ്ടെങ്കിലേ ഒരു വലിയ സംസ്‌കാരികാധിനിവേശത്തിനെതിരെയുള്ള പ്രതിരോധം കലയിലൂടെ സാധ്യമാകൂ.
















