ആര്‍എസ്എസ് പ്രചാരകനാവാന്‍ വീട്ടില്‍ നിന്നിറങ്ങിയെങ്കിലും വീട്ടുകാരുടെ എതിര്‍പ്പും അന്നത്തെ പ്രാന്തപ്രചാരക് ഭാസ്‌കര്‍ റാവുജിയുടെ സ്‌നേഹപൂര്‍ണമായ ഉപദേശവും എസ്. ദിവാകരന്‍ പിള്ളയെ പിന്തിരിപ്പിക്കുകയായിരുന്നു. പക്ഷേ പ്രചാരകനായില്ലെങ്കിലും പ്രചാരകനെപ്പോലെ എല്ലാമേഖലകളിലും പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
തികഞ്ഞ സംഘ സ്വയം സേവകനായി സംഘനിഷ്ഠമായ ജീവിതമായിരുന്നു. ശതാഭിഷേക വേളയില്‍ ഭാര്യയുടെ പേരില്‍ ഒരു സേവാപുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഒരു സംഘപ്രവര്‍ത്തകന്റെ ഓപ്പറേഷനായി പുരസ്‌കാരതുക നല്‍കാമോയെന്ന് സംഘം താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഒരു മടിയും കൂടാതെ സന്തോഷത്തോടെ നല്‍കുകയായിരുന്നു.
സംഘപഥത്തില്‍
ആലുവ തോട്ടയ്‌ക്കാട്ടുകര അക്കാട്ട് ശങ്കരപിള്ളയുടെയും കമലാക്ഷിയമ്മയുടെയും ഒന്‍പത് മക്കളില്‍ അഞ്ചാമനായി 1942 ഇടവമാസത്തില ഉത്രം നാളില്‍ ജനനം. തോട്ടക്കാട്ടുകര എസ്എന്‍ഡിപി സ്‌കൂള്‍, ഹോളി എച്ച്എസ്, ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം അമ്മയുടെ നാടായ പറവൂരിലേക്ക് താമസം മാറി. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ സംഘശാഖയില്‍ പോയിത്തുടങ്ങി. 1961ലും 62 ലുമായി ഒന്നാം വര്‍ഷ, ദ്വിതീയ ഒടിസികള്‍ കോയമ്പത്തൂരും പാലക്കാടുമായി പൂര്‍ത്തിയാക്കി. 1963 ല്‍ പറവൂര്‍ കൈതാരത്ത് സംഘശാഖ തുടങ്ങി. 1964 കാലഘട്ടത്തില്‍ ബോംബയില്‍ ഫുഡ് ടെക്നോളജി പഠിക്കാന്‍ പോയി നല്ല നിലയില്‍ പാസായി തിരിച്ചെത്തി. നാട്ടില്‍ എത്തിയതിന് ശേഷം പറവൂരില്‍ ബേക്കറി തുടങ്ങി പതിയെ കച്ചവടത്തിലേക്ക് ഇറങ്ങിയെങ്കിലും സംഘപ്രവര്‍ത്തനം തുടര്‍ന്നു. 1967 കാലഘട്ടത്തില്‍ പറവൂര്‍ ടൗണില്‍ സംഘപ്രവര്‍ത്തത്തിന് നേതൃത്വം നല്‍കി. 1970 ആയപ്പോഴേക്കും കൈതാരത്ത് നല്ല നിലയില്‍ സംഘപ്രവര്‍ത്തനം ആയി. ധാരാളം പേര്‍ ശാഖയിലേക്ക് വന്നു. ഒരു മാര്‍ക്‌സിസ്റ്റ് കേട്ടയായിരുന്നു അവിടം. അവരെ ചോദ്യം ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല.
സംഘപ്രവര്‍ത്തനം നന്നായി പോകുന്നുണ്ടെന്ന് വന്നപ്പോള്‍ എങ്ങനെയെങ്കിലും അത് അവസാനിപ്പിക്കാന്‍ മാര്‍ക്‌സിസ്റ്റുകാര്‍ രംഗത്തെത്തി. ഒരുദിവസം സംഘസ്ഥാന് സമീപത്തുകൂടി മാര്‍ക്‌സിസ്റ്റുകാര്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ശാഖയിലുള്ളവര്‍ കല്ലെറിഞ്ഞുന്നുവെന്ന് നുണ പ്രചരിപ്പിച്ച് അവര്‍ സംഘര്‍ഷത്തിന് പദ്ധതിയിട്ടു. പിറ്റേദിവസം ആലുവ ദേശത്ത് ഒരു കല്യാണം ഉണ്ടായിരുന്നു. അവിടെ സംഘത്തിന്റെ പ്രമുഖ കാര്യകര്‍ത്താക്കള്‍ എല്ലാവരും എത്തിയിരുന്നു. ആഹാരം കഴിഞ്ഞ് എല്ലാവരുമൊത്ത് ഇരിക്കുന്ന സമയത്ത് മാര്‍ക്‌സിസ്റ്റ് ഭീഷണിയെക്കുറിച്ച് ദിവാകരന്‍ പിള്ള പറഞ്ഞു. ജില്ലാ കാര്യവാഹ് ആയിരുന്നു നാരായണന്‍. അദ്ദേഹം എഫ്എസിടിയിലെ എന്‍ജിനീയര്‍ കൂടിയായിരുന്നു. അദ്ദേഹം ജില്ലാ ശാരീരിക് പ്രമുഖായിരുന്ന വെളിയത്തുനാട് ചന്ദ്രനോട് അവിടെ പോയി അന്വേഷിക്കുവാന്‍ പറഞ്ഞു.
കൈതാരത്ത് എത്തിയ സമയത്ത് അന്തരീക്ഷം വളരെ സംഘര്‍ഷഭരിതമായിരുന്നു. മാര്‍ക്സിസ്റ്റുകാര്‍ എല്ലാ പഞ്ചായത്തുകളില്‍ നിന്നും ആളുകളെ കൂട്ടിയിരുന്നു. വലിയൊരു പ്രതിഷേധ യോഗം സ്‌കൂള്‍ ജങ്ഷനില്‍ നടത്തിയിരുന്നു. സംഘശാഖ മാറ്റണ്ടയെന്ന തീരുമാനത്തില്‍ എല്ലാവരും എത്തി. വരുന്നത് നേരിടാമെന്ന തീരുമാനമെടുത്തു. ഇതനുസരിച്ച് നാല് ബാച്ചുകളായി തിരിച്ചു. കുറച്ചുപേര്‍ സംഘസ്ഥാനില്‍ തന്നെ നിന്നു. പ്രതിഷേധയോഗം കഴിഞ്ഞ് മാര്‍ക്സിസ്റ്റുകാര്‍ വന്‍പടയായി എത്തി റോഡില്‍ നിന്ന് സംഘസ്ഥാനിലേക്ക് കയറാന്‍ തുടങ്ങി. പീന്നീട് വലിയ യുദ്ധം തന്നെയാണ് നടന്നത്. വെളിയത്തുനാട് ചന്ദ്രനും ശശി എന്ന പ്രവര്‍ത്തകനും പരിക്കേറ്റു. ചന്ദ്രന്‍ ഒറ്റയ്‌ക്കായി. ഒരു മാര്‍ക്സിസ്റ്റുകാരന്‍ പുറകില്‍നിന്ന് അദ്ദേഹത്തെ തലയ്‌ക്കടിച്ചു. വീണപ്പോള്‍ ജനം ഓടാന്‍ തുടങ്ങി. ഉടനെ സ്വയംസേവകര്‍ അദ്ദേഹത്തെ എടുത്ത് അടുത്ത വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പറവൂര്‍ ആശുപത്രിയിലും പിന്നീട് എറണാകുളത്തേക്കും കൊണ്ടുപോയി. രാത്രി 12 ആയപ്പോഴേക്ക് അദ്ദേഹം മരിച്ചു. വെളിയത്തുനാട് ചന്ദ്രന്‍ എന്ന ചന്ദ്രേട്ടന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹം ബലിദാനിയായതോടെ ജില്ലാ കാര്യവാഹായിരുന്ന നാരായണന്‍, ജില്ലാ ചുമതല വഹിച്ച രാജപ്പന്‍, കെ.കെ. മോഹന്‍കുമാര്‍ എന്നിവര്‍ പ്രചാരകന്‍മാരാകുവാന്‍ തീരുമാനമെടുത്തു.
സംഘ നിയോഗമായി വിവാഹം
ദിവാകരന്‍പിള്ളയുടെ വിവാഹം സംഘത്തിന്റെ താല്‍പ്പര്യപ്രകാരവും നിര്‍ദേശപ്രകാരവുമായിരുന്നു. മുതിര്‍ന്ന കാര്യകര്‍ത്താക്കളായ രാധാകൃഷ്ണ ഭട്ട്ജി, ആര്‍. രവീന്ദ്രന്‍(ദേശം രവി) എന്നിവരാണ് വിവാഹകാര്യത്തില്‍ തീരുമാനമെടുത്തത്. ഇവര്‍ ദിവാകരന്‍പിള്ളയോട് സ്വര്‍ഗീയ വെളിയത്തുനാട് ചന്ദ്രന്റെ സഹോദരിയെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു. വീട്ടുകാരുമായി ആലോചിക്കാനായിരുന്നു ദിവാകരന്‍ പിള്ളയുടെ മറുപടി. അവര്‍ അഡ്വ. വി. പത്മനാഭന്‍ നായര്‍ (പപ്പര്‍ജി) പോയി കണ്ട് കാര്യം പറഞ്ഞു. അഡ്വ. വി. പത്മനാഭന്‍ നായരെയും കൂട്ടിയാണ് ദിവാകരന്‍ പിള്ളയുടെ വീട്ടില്‍ വന്നത്. അദ്ദേഹത്തിന്റെ ചേട്ടനോടാണ് ആദ്യം സംസാരിച്ചത്. ചേട്ടന് സമ്മതമായിരുന്നു. ചേട്ടന് അല്പം ജ്യോതിഷം അറിയാമായിരുന്നു. ചേരുന്ന ഒരു ജാതകമാണെന്ന് അച്ഛനോടും അമ്മയോടും പറഞ്ഞു. എല്ലാവരും സമ്മതിച്ചു. പെണ്ണ് കാണല്‍ ചടങ്ങ് ഉണ്ടായിരുന്നില്ല. ഒടിസി നടക്കുന്ന കാലഘട്ടത്തിലായിരുന്നു കല്യാണ ആലോചന വന്നത്. ഒടിസിക്ക് മുമ്പോ ശേഷമോ കല്യാണം നടത്താന്‍ സംഘം നിര്‍ദേശിച്ചു.
അങ്ങനെ കല്യാണം ഒടിസിക്ക് മുമ്പ് നടത്താന്‍ തീരുമാനിച്ചു. നോക്കിയപ്പോള്‍ മുഹൂര്‍ത്തം രാത്രിയിലാണ് കിട്ടിയത്. 1971 ഏപ്രിലില്‍ ആയിരുന്നു കല്യാണം. കണ്ണന്‍കുളങ്ങര ക്ഷേത്രത്തില്‍ രാത്രി മുഹൂര്‍ത്തില്‍ കല്യാണം നടന്നു. ഭാസകര്‍ റാവുജി ഉള്‍പ്പെടെ സംഘത്തിന്റെ മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ എല്ലാവരും പങ്കെടുത്തിരുന്നു. വിവാഹശേഷം ബേക്കറിയില്‍ അച്ഛനും വരാന്‍ തുടങ്ങി. വിവാഹം കഴിഞ്ഞു സംഘപ്രവര്‍ത്തനം മൂലം കട മുടങ്ങരുത്, അതായിരുന്നു ലക്ഷ്യം.

അടിയന്തരാവസ്ഥയിലെ ജയില്‍വാസം
1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്ന് പോലീസ് സ്റ്റേഷന്‍വരെ ചെല്ലാന്‍ ദിവാകരന്‍ പിള്ളയോട് പോലീസ് വന്ന് പറഞ്ഞു. സംഘപ്രവര്‍ത്തകരുടെ കാര്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനില്‍ പോകാറുണ്ട്. പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ ദിവാകരന്‍ പിള്ളയോട് അവിടെ പോയി ഇരുന്നോളാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു. അവിടെ മാറിയിരുന്നപ്പോള്‍ പറഞ്ഞു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആര്‍എസ്എസിനെ നിരോധിച്ചു. അപ്പോള്‍തന്നെ അഡ്വ. വി. പത്മനാഭന്‍ നായരെയും വിളിച്ചുവരുത്തിയിരുന്നു. രണ്ടുപേരെയും വൈകുന്നേരം മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. അഞ്ച് ദിവസം ആലുവ സബ് ജയിലില്‍ ആയിരുന്നു. പിന്നീട് ജാമ്യം കിട്ടി. ഇതിനുശേഷം ലോക സംഘര്‍ഷ സമിതി ഉണ്ടാക്കി സമരം ചെയ്യാന്‍ തീരുമാനിച്ചു. ഇതിനായി വിവിധ ബാച്ചുകള്‍ തിരിച്ചു. രണ്ടാമത്തെ ബാച്ചിന്റെ നേതൃത്വം ദിവാകരന്‍ പിള്ളയ്‌ക്കായിരുന്നു. സമരത്തിന് മുന്‍പ്തന്നെ ദിവാകരന്‍പിള്ളയെ പറവൂരിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. പിന്നീട് ആലുവയ്‌ക്ക് കൊണ്ടുപോയി. മിസ പ്രകാരമായിരുന്നു അറസ്റ്റ്. വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോകുമെന്ന് ഡിവൈഎസ്പി അറിയിച്ചു. ആര്‍. രവിന്ദ്രന്‍ ഉള്‍പ്പെടെ കുറച്ച് പ്രവര്‍ത്തകരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയിരുന്നു. ഏതാണ്ട് 17 മാസത്തിനടുത്ത് ദിവാകരന്‍ പിള്ള ജയിലില്‍ കിടന്നു. 1976ല്‍ ആ വര്‍ഷം പൂര്‍ണമായും ജയിലിലായിരുന്നു. 1977ലായിരുന്നു മോചനം.
ജനതാപാര്‍ട്ടിയുടെ ആദ്യ കൗണ്‍സിലര്‍
അടിയന്തരാവസ്ഥയ്‌ക്ക് ശേഷം ജനതാപാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ദിവാകരന്‍ പിള്ള അതില്‍ പ്രവര്‍ത്തിച്ചു. ജനതാപാര്‍ട്ടി ജില്ലാ സെക്രട്ടറിയായി. ആ കാലഘട്ടത്തില്‍ ദിവാകരന്‍ പിള്ളയോട് തറവാട്ടില്‍ നിന്നും മാറി സ്വന്തം കാലില്‍ താമസിക്കാന്‍ അച്ഛന്‍ ആവശ്യപ്പെട്ടു. കിഴക്കേപ്പുറം സ്‌കൂളിന്റെ അടുത്ത് ഒരു ചെറിയ വീട് വാങ്ങി അദ്ദേഹം താമസം അങ്ങോട്ട് മാറ്റി. നാട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുമായിരുന്നു. അവിടുത്തെ സ്‌കൂളിലെ പിടിഎ പ്രസിഡന്റുമായി. മറ്റ് പ്രശ്നങ്ങളിലെല്ലാം ഇടപ്പെട്ട് പൊതുകാര്യപ്രവര്‍ത്തകനായി. ആ കാലഘട്ടത്തിലാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഉണ്ടാകുന്നത്. ജനതാപാര്‍ട്ടി പഞ്ചായത്ത് വാര്‍ഡില്‍ മത്സരിക്കാന്‍ ആവശപ്പെട്ടു. അന്നൊക്കെ പരാജയപ്പെടുമെന്നറിഞ്ഞ് ശക്തി തെളിയിക്കാനാണ് മത്സരിക്കുന്നത്. എന്നാല്‍ ദിവാകരന്‍ പിള്ള സംഘശൈലിയില്‍ എല്ലാവീടുകളിലും പോയി. ഓരോ ദിവസവും പോയ വീടുകളുടെ കണക്കെടുത്ത് സ്വന്തമായി വിലയിരുത്തുമായിരുന്നു. വളരെ അടുക്കും ചിട്ടയോടുംകൂടിയായിരുന്നു പ്രവര്‍ത്തനം. അങ്ങനെ വാര്‍ഡില്‍ വിജയിക്കുവാനായി. 13 വോട്ടിനാണ് 1980 ലെ ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. നഗരസഭയില്‍ ജനതാപാര്‍ട്ടി ചെറിയ ഗ്രൂപ്പുണ്ട്. അന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് ബജറ്റ് അവതരിപ്പിക്കുക. തെരഞ്ഞെടുപ്പില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിക്കഴിഞ്ഞപ്പോള്‍ ദിവാകരന്‍ പിള്ള നന്നായി പ്രവര്‍ത്തിച്ചു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പുതിയ സംവിധാനം ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അങ്ങനെ പ്രവര്‍ത്തിക്കുമ്പോഴാണ് നിയമസഭാ തെരഞ്ഞെടുപ്പ് വന്നത്. ആ സമയത്ത് ജനതാ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപിരിഞ്ഞ് ബിജെപി രൂപീകരിക്കപ്പെട്ടിരുന്നു. ബിജെപിയുടെ എറണാകുളം ജില്ലാ പ്രസിഡന്റായി ഒ.ജി. തങ്കപ്പന്‍, ജനറല്‍ സെക്രട്ടറിയായി ദിവാകരന്‍ പിള്ള. ട്രഷററായി സദാനന്ദപ്രഭു എന്നിവരെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ്. ദിവാകരന്‍ പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കി. ആദ്യമായി താമര ചിഹ്നത്തില്‍ മത്സരിച്ചു. ഇലക്ട്രോണിക്ക് യന്ത്രത്തിന്റെ ആദ്യ പരീക്ഷണം ഇവിടെയായിരുന്നു. പറവൂര്‍ മണ്ഡലത്തില്‍ 3000 ലധികം വോട്ട് കിട്ടി. 50 സ്ഥലത്ത് ഇലക്ട്രോണിക് യന്ത്രം പരീക്ഷിച്ചതിനെതിരെ ചിലര്‍ കോടതിയില്‍ പോയി. ഇലക്ട്രോണിക് യന്ത്രം ഉപയോഗിക്കുന്നത് സംബന്ധിച്ച് നിയമം ആയിട്ടില്ലെന്ന് പറഞ്ഞ് കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കി. പിന്നീട് പഴയ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തത്തേണ്ടി വന്നു.
വ്യാപാരി വ്യവസായി സംഘടന
രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും മാറി പതിയെ വ്യാപാരം ശക്തമാക്കാന്‍ ദിവാകരന്‍ പിള്ള തീരുമാനിച്ചു. പറവൂര്‍ നഗരത്തില്‍ ശോഭന എന്ന ബേക്കറിയായിരുന്നു നടത്തിയിരുന്നത്. ഇതിനിടയില്‍ വ്യാപാരി സംഘടനയില്‍ അംഗമായി. തെരഞ്ഞെടുപ്പില്‍ ദിവാകരന്‍ പിള്ളയെ നിര്‍ബന്ധിച്ച് പ്രസിഡന്റാക്കി. തുടര്‍ച്ചായായി 14 തവണ (28 വര്‍ഷം) പ്രസിഡന്റായി തുടര്‍ന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ്പ്രസിഡന്റ്, ട്രഷറര്‍, നീണ്ട കാലഘട്ടം ജനറല്‍ സെക്രട്ടറിയായി. 24 വര്‍ഷം, സംസ്ഥാന കമ്മിറ്റിയംഗമായി. ആ കാലഘട്ടത്തിലാണ് വ്യാപാരി സംഘടനക്ക് പറവൂരില്‍ സ്വന്തമായി കെട്ടിടം ഉണ്ടാകുന്നത്. തങ്ങള്‍ കച്ചവടം ചെയ്യുന്ന സ്ഥലം ഉടമ വില്‍ക്കാന്‍പോകുന്നതിനാല്‍ കച്ചവടം നിന്നുപോകുമെന്ന് കുറച്ച് വ്യാപാരികള്‍ പരാതി പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ആ സ്ഥലം വാങ്ങി ഷോപ്പിങ് കോംപ്ലക്‌സ് പണിതാലോ എന്ന ചിന്ത വന്നത്. സ്വന്തമായി വ്യാപാരി സംഘടനയ്‌ക്ക് ഫണ്ട് ഉണ്ടായിരുന്നില്ലെങ്കിലും പലരില്‍ നിന്നും വായ്‌പ വാങ്ങിയാണ് സ്ഥലം വാങ്ങിയതും, അവിടെ മനോഹരമായ കെട്ടിടം പണിതതും.
കൃത്യമായിട്ടും അടുക്കും ചിട്ടയോടും കൂടിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഫണ്ട് ചില സുഹൃത്തുക്കളില്‍ നിന്നും സംഘടിപ്പിച്ച് നിര്‍മാണം നടത്തുകയും കൃത്യമായി തിരിച്ചു നല്‍കുകയും ചെയ്തു. 50 ലക്ഷം രൂപ ഫെഡറല്‍ ബാങ്കില്‍ നിന്നും വായ്‌പയെടുത്തിരുന്നു. സംഘടനയുടെ ഒരു രൂപ പോലും എടുക്കാതെയാണ് അത് പൂര്‍ത്തീകരിച്ചത്. വളരെ ധീരമായിട്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. അന്ന് കേന്ദ്രമന്ത്രിയായിരുന്ന ഒ. രാജഗോപാലിനെ കൊണ്ടായിരുന്നു ഉദ്ഘാടനം ചെയ്യിച്ചത്. അന്നത്തെ സംസ്ഥാന ധനകാര്യ മന്ത്രി കെ. ശങ്കരനാരായണനെ ക്ഷണിച്ചെങ്കിലും പ്രാധാന്യം ഒ. രാജഗോപാലിനാണെന്ന് പറഞ്ഞ് പങ്കെടുത്തില്ല. കേരളത്തിലെ എല്ലാ വ്യാപാരികള്‍ക്കും മാതൃകയായി മാറി ഈ വ്യാപാര ഭവന്‍. വലിയ ഓഡിറ്റോറിയം ഉള്‍പ്പെടെ സംസ്ഥാനത്തെ ഏറ്റവും വലിയ വ്യാപാര ഭവന്‍ കൂടിയായിരുന്നു ഇത്. കുട്ടിക്കാലം മുതല്‍ സംഘത്തിലൂടെ വളര്‍ന്നുവന്നതുകൊണ്ട് എല്ലാ പ്രവര്‍ത്തനങ്ങളിലും സംഘത്തിന്റെ നിഷ്ഠ ഉണ്ടാവുക സ്വാഭാവികമാണല്ലോ.
സേവാപ്രവര്‍ത്തനങ്ങളില്‍
സംഘത്തിന്റെ കീഴിലുള്ള സേവാ പ്രവര്‍ത്തനങ്ങളില്‍ ദിവാകരന്‍ പിള്ള ഭാഗമാകുന്നത് തികച്ചും യാദൃച്ഛികമായിട്ടായിരുന്നു. ഒരിക്കല്‍ അന്നത്തെ എറണാകുളം വിഭാഗ് പ്രചാരകും ഇപ്പോഴത്തെ ദക്ഷിണ ക്ഷേത്ര കാര്യവാഹുമായ എം. രാധാകൃഷ്ണന്‍ ജില്ലാ പ്രചാരകുമൊത്ത് വീട്ടിലെത്തുകയും, സേവാ പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ചൊവ്വര മാതൃച്ഛായ ബാലഭവന്റെ ചുമതല ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അന്ന് ട്രസ്റ്റ് മെമ്പറോ ഒന്നുമായിരുന്നില്ല. സംഘത്തിന്റെ നിര്‍ദ്ദേശം തള്ളിക്കളയാന്‍ സാധിക്കാത്തതിനാല്‍ ചുമതല ഏറ്റെടുക്കുകയായിരുന്നു. ദിവാകരന്‍ പിള്ള പ്രസിഡന്റായും കെ.എന്‍. മേനോന്‍ സെക്രട്ടറിയായും പുതിയ കമ്മിറ്റി വന്നു. ദിവാകരന്‍പിള്ളയ്‌ക്ക് മനസ്സിന് ഏറ്റവും സന്തോഷം തോന്നിയ പ്രവര്‍ത്തനം മാതൃച്ഛായയുടെ പ്രവര്‍ത്തനമായിരുന്നു. മാതൃച്ഛായ ബലഭവന്റെ ഉയര്‍ച്ചയുടെ കാലഘട്ടമായിരുന്നു അത്. പിന്നീട് സ്വന്തം നാട്ടില്‍ ഒരു സേവാ പ്രവര്‍ത്തനം വേണമെന്ന ആഗ്രഹത്തില്‍ ചെറിയപ്പിള്ളിയില്‍ അമ്പാടി സേവാ കേന്ദ്രം ആരംഭിച്ചു. തുടക്കത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടായിരുന്നു. അമൃതാനന്ദമയി മഠത്തിലെ സ്വാമിയായിരുന്നു ഗോത്രമേഖലയില്‍ നിന്നും രണ്ടു കുട്ടികളെ ആദ്യം നല്‍കിയത്. പിന്നീട് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വ്യത്യസ്ത സ്ഥാപനങ്ങളിലാക്കി. പെണ്‍കുട്ടികളെ ആലുവ മാതൃശക്തിയിലേക്കു മാറ്റി. ഇടുക്കിയിലെ ഗോത്രമേഖലകളില്‍ നിന്നാണ് ഇവിടേക്ക് കുട്ടികള്‍ വന്നിരുന്നത്.
സ്വന്തമായി ഒരു കെട്ടിടം വേണമെന്ന് ആഗ്രഹത്തില്‍ കോട്ടുവള്ളിയിലെ തൃക്കപുരത്തെ ക്ഷേത്രത്തിന്റെ വശത്ത് ഒരു കെട്ടിടം വാങ്ങി. സ്ഥാപനം വളര്‍ന്നപ്പോള്‍ നിരവധി പേര്‍ സ്ഥലം വിട്ടുതരാന്‍ തയ്യാറായി. വാനപ്രസ്ഥം എന്ന പേരില്‍ ഒരു പുതിയ സ്ഥാപനം ആരംഭിച്ചു. മാതൃസദനം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ചേന്ദമംഗലത്ത് 63 സെന്റ് സ്ഥലം ഒരു കുടുംബം വിട്ടുതന്നു. അവിടെ മാതൃസദനം ആരംഭിച്ചു. 2025 മെയ് ഒന്നിന് മാതൃസദനം ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മാറി സേവാ പ്രവര്‍ത്തനങ്ങള്‍ മുഴുകുകയായിരുന്നു. എണ്‍പത്തിനാലാം പിറന്നാളില്‍ എന്തെങ്കിലും ചെയ്യണം. സേവാ പ്രവര്‍ത്തനങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കുന്ന ഒരു സേവ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചു. സംഘത്തിന്റെ ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശനുമായി ഈ കാര്യം ആലോചിച്ചു. സംഘം തീരുമാനിച്ച് തരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സുദര്‍ശന്‍ജിയുടെ ഒരു സന്ദേശം വന്നു. കൊല്ലത്തുള്ള ഒരു പ്രവര്‍ത്തകന്റെ ചികിത്സയ്‌ക്കായി അവാര്‍ഡ് തുക നല്‍കിയാല്‍ നന്നായിരുന്നു എന്നായിരുന്നു സന്ദേശം. ഈ പ്രവര്‍ത്തകന് ജൂണ്‍ ആറിന് ഓപ്പറേഷനാണ്. സംഘനിര്‍ദേശം അംഗീകരിച്ചു. എന്നാല്‍ പിന്നീട് ഭാര്യയുടെ ഓര്‍മ്മയ്‌ക്കായുള്ള വാത്സല്യം സേവാ പുരസ്‌കാരവും ഒപ്പം ചികിത്സാസഹായവും നല്‍കുന്നതിനും തീരുമാനിച്ചു. രണ്ടുകാര്യങ്ങളും അങ്ങനെ ശതാഭിഷേകത്തോടനുബന്ധിച്ച് നടക്കും. ഭാര്യയുടെ പേരിലുള്ള പ്രഥമ പുരസ്‌കാരമാണിത്. ഇത് എല്ലാവര്‍ഷവും നടത്തും. ഇതിനായി മൂത്തമകന്‍ പ്രതാപനെ ചുമതലപ്പെടുത്തി. ഇതിനായുള്ള തുക ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു. അതിന്റെ പലിശ കൊണ്ട് പുരസ്‌കാരം എല്ലാവര്‍ഷവും നല്‍കുവാന്‍ സാധിക്കും.
ഭാര്യ: പരേതയായ വത്സല. മൂന്നു മക്കള്‍: പ്രീത വിശ്വനാഥ്, പ്രതാപ് ഡി. പിള്ള, പ്രദീപ്.
















