ന്യൂഡൽഹി: പശ്ചിമ-മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ഭാരത സർക്കാർ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഇന്ത്യൻ പൗരന്മാർ പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ യാത്രാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
ഈ രാജ്യങ്ങളിൽ നിലവിൽ എബോള വ്യാപനം അതീവ ഗുരുതരമായ അവസ്ഥയിലാണ്. ലോകാരോഗ്യ സംഘടനയുടെ ശുപാർശകൾ കൂടി കണക്കിലെടുത്താണ് ഇന്ത്യൻ സർക്കാർ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
യാത്രകൾ ഒഴിവാക്കുന്നതിന് പുറമെ, നിലവിൽ ഈ മൂന്ന് രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങളും ആരോഗ്യ വകുപ്പും പുറപ്പെടുവിക്കുന്ന എല്ലാ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പ്രതിരോധ നടപടികളും കൃത്യമായി പാലിക്കാൻ വിദേശത്തുള്ള ഇന്ത്യക്കാർ തയ്യാറാകണമെന്നും മന്ത്രാലയം അറിയിച്ചു.
















