India

ബംഗ്ലാദേശികളെ പ്രീണിപ്പിച്ച മമതയ്‌ക്ക് പണി നൽകിയത് മുസ്ലീങ്ങൾ തന്നെ ; ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ ബൂത്തിൽ ബിജെപി ജയിച്ചത് 97 ശതമാനം വോട്ട് നേടി

വോട്ട് ചോരിയായിരിക്കുമെന്ന് പ്രശാന്ത് ഭൂഷൺ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊൽക്കത്ത : ബംഗാളിൽ വൻ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി അധികാരത്തിലേറിയത് . ഇപ്പോൾ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിശദാംശങ്ങൾ സൂചിപ്പിക്കുന്നത് ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ ബൂത്തിൽ പോലും 97 ശതമാനം വോട്ട് നേടിയാണ് ബിജെപി ജയിച്ചതെന്നാണ് .

15 വർഷത്തെ തൃണമൂൽ ഭരണം അവസാനിപ്പിച്ചാണ് ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലേറിയത്. 20 ഓളം മണ്ഡലങ്ങളിൽ നടന്നത് ശക്തമായ പോരാട്ടങ്ങളായിരുന്നു. ബംഗ്ലാദേശികളടക്കം നുഴഞ്ഞുകയറ്റക്കാരെ എസ് ഐ ആർ വഴി പുറത്താക്കിയത് തൃണമൂലിന്റെ വിജയത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ന്യൂനപക്ഷപ്രീണനം നടത്തിയിരുന്ന മുഖ്യമന്ത്രിയായിരുന്നു മമത എന്ന് ആരോപണമുയർന്നിരുന്നു. പിന്നീട് ഈ പ്രീണനം ബംഗ്ലാദേശികൾക്കുള്ള പിന്തുണയായും മാറി. ഇതിൽ മുസ്ലീങ്ങൾക്ക് പോലും എതിർപ്പുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണിപ്പോൾ ബംഗാളിൽ നിന്ന് പുറത്ത് വരുന്നത് .

രാജർഹട്ട് ന്യൂ ടൗൺ സീറ്റിലെ മുസൽമാൻപാരയിലെ ബൂത്ത് നമ്പർ 164 ലെ ഫലങ്ങളാണ് ബിജെപിക്ക് പൂർണ്ണമായും അനുകൂലമായി മാറിയത്. ബിജെപി സ്ഥാനാർത്ഥി പിയൂഷ് കനോജിയ തൃണമൂൽ കോൺഗ്രസിന്റെ തപസ് ചാറ്റർജിയെ 316 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത് . ബൂത്ത് നമ്പർ 164 എണ്ണുന്നത് വരെ ടിഎംസി സ്ഥാനാർത്ഥി മുന്നിലായിരുന്നു. എന്നാൽ മുസമാൻ പാരയിൽ ബൂത്ത് നമ്പർ 164 ൽ ബിജെപിക്ക് 97 ശതമാനം വോട്ട് ലഭിച്ചു. വിജയം ഉറപ്പിക്കുകയും ചെയ്തു.

164-ാം നമ്പർ ബൂത്തിൽ പോൾ ചെയ്ത 637 വോട്ടുകളിൽ 558 എണ്ണം മുസ്ലീം വോട്ടർമാരുടേതായിരുന്നു. അതായത്, ഈ ബൂത്തിൽ ഗണ്യമായ മുസ്ലീം വോട്ട് ബിജെപിക്കായിരുന്നു. ഇതിൽ ഇവിഎമ്മിലെ കൃത്രിമത്വം ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് തൃണമൂൽ നേതാവ് സാഗരിക ഘോഷ് . ബിജെപിയ്‌ക്ക് മുസ്ലീം ഭൂരിപക്ഷ ഇടങ്ങളിൽ വോട്ടിംഗ് ശതമാനം കിട്ടുന്നത് വോട്ട് ചോരിയാണെന്ന് ആരോപിച്ച് പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിട്ടുണ്ട്.

മുസ്ലീം പ്രീണനം വഴി കഴിഞ്ഞ 15 വർഷമായി ബംഗാളിൽ ഭരണം നിലനിർത്തിയിരുന്ന മമതയ്‌ക്കേറ്റ തിരിച്ചടിയാണിത് . ബംഗ്ലാദേശി പ്രീണനം വഴി മമത അകറ്റിയതും മുസ്ലീങ്ങളെയായിരുന്നു. ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്ക് അവകാശപ്പെട്ട നിരവധി ആനൂകൂല്യങ്ങളാണ് അനർഹരായ ബംഗ്ലാദേശികൾ കൈപ്പറ്റിയത്. ഇത് മമതയുടെ അറിവോടെയായിരുന്നു. ഇതാണ് മുസ്ലീങ്ങൾക്ക് മമതയോടുള്ള അതൃപ്തിയ്‌ക്കും കാരണം.

 

Recent Posts