Cricket

ഇന്നും നാളെയും പൊരിഞ്ഞ പോരാട്ടങ്ങള്‍; പ്ലേ ഓഫില്‍ കണ്ണുവച്ച് പഞ്ചാബ്, രാജസ്ഥാന്‍, കൊല്‍ക്കത്ത

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്നും നാളെയുംകൊണ്ട് ഐപിഎല്ലിന്റെ ഇത്തവണത്തെ ലീഗ് മത്സരങ്ങള്‍ അവസാനിക്കും. രണ്ട് ദിവസങ്ങളിലായി മൂന്ന് കളികളാണ് നടക്കാനുള്ളത്. ഇന്ന് രാത്രി 7.30ന് പഞ്ചാബ് കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും. നാളെ ആദ്യ പോരാട്ടത്തില്‍ വൈകീട്ട് 3.30ന് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ദല്‍ഹി കാപിറ്റല്‍സുമായി ഏറ്റുമുട്ടും.

പ്ലേ ഓഫിന് യോഗ്യത നേടിയ മൂന്ന് ടീമുകളും ലീഗില്‍ ആദ്യ മൂന്ന് സ്ഥാനക്കാരായി കഴിഞ്ഞു. ഇനിമുന്നേറാന്‍ സാധിക്കുന്ന മൂന്ന് ടീമുകളില്‍ ആര് ജയിച്ചാലും നാലാം സ്ഥാനക്കാരാകാനേ സാധിക്കുകയുള്ളൂ. രാജസ്ഥാന്‍, പഞ്ചാബ്, കൊല്‍ക്കത്ത ടീമുകള്‍ക്ക് യഥാക്രമം 14, 13, 13 പോയിന്റ് വീതമാണുള്ളത്. ഇതില്‍ നാളെ മുംബൈയെ തോല്‍പ്പിച്ചാല്‍ രാജസ്ഥാന് 16 പോയിന്റ് നേടി നാലാം സ്ഥാനക്കാരാകാനാകും.

ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ച മൂന്ന് ടീമുകളില്‍ മൂന്നാം സ്ഥാനക്കാര്‍ക്ക് പോലും 18 പോയിന്റുകളുണ്ട്. രാജസ്ഥാന് ജയിക്കാന്‍ സാധിച്ചാല്‍ മറ്റ് രണ്ട് ടീമുകളും എത്ര തന്നെ വലിയ ജയം നേടിയിട്ടും കാര്യമില്ല. അവര്‍ക്ക് 15 പോയിന്റേ അതുവഴി നേടാനാകു. അതുകൊണ്ട് രാജസ്ഥാന്റെ നാലാം സ്ഥാനത്തിനൊപ്പമെത്താന്‍ പോലും സാധിക്കില്ല. രാജസ്ഥാന്‍ മുംബൈയോട് തോറ്റാല്‍ പഞ്ചാബും കൊല്‍ക്കത്തയും ജയിക്കുന്നതില്‍ പ്രതീക്ഷയുണ്ട്. വെറും വിജയം മതിയാവില്ല. ഇരു ടീമുകളും ജയിച്ചാല്‍ 15 വീതം പോയിന്റോടെ ഒപ്പത്തിനൊപ്പമാകും. റണ്‍നിരക്കില്‍ മുന്നിലുള്ളവരായിരിക്കും മുന്നിലെത്തുകയെന്നതിനാല്‍ പരമാവധി വലിയ വിജയത്തിലേക്ക് കണ്ണുവച്ചായിരിക്കും ഇന്ന് പഞ്ചാബ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ലഖ്‌നൗവിനെതിരെ കളിക്കാനിറങ്ങുക. രാജസ്ഥാന്‍ നാളെ മുംബൈക്കെതിരെ കളിച്ചതിന് ശേഷമായിരിക്കും കൊല്‍ക്കത്തയുടെ കളി. രാജസ്ഥാന്‍ ജയിക്കുകയാണെങ്കില്‍ കൊല്‍ക്കത്തയ്‌ക്ക് പിന്നെ ചടങ്ങായി മത്സരം അവസാനിപ്പിക്കേണ്ട ചുമതലയേയുള്ളൂ. മറിച്ചായാല്‍ പഞ്ചാബിനെക്കാള്‍ കൂടിയ റണ്‍നിരക്കില്‍ ജയിച്ചെങ്കിലേ കൊല്‍ക്കത്തയ്‌ക്ക് മുന്നേറാനാകൂ.

Recent Posts