കോംഗോ: കോംഗോയിൽ പടർന്നുപിടിക്കുന്ന മാരകമായ എബോള വൈറസിന്റെ ‘ബുന്ദിബുഗ്യോ’ വകഭേദം രാജ്യം മുഴുവൻ കനത്ത രീതിയിൽ വ്യാപിക്കാനുള്ള സാധ്യത വളരെ വലുതാണെന്ന’ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വാക്സിനുകളോ പ്രത്യേക ചികിത്സകളോ നിലവിലില്ലാത്ത ഈ പ്രത്യേക എബോള വകഭേദത്തിന്റെ വ്യാപനത്തെ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ‘അന്താരാഷ്‌ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി’ പ്രഖ്യാപിച്ചിരുന്നു.
“നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് എബോള വ്യാപന സാധ്യത ദേശീയ തലത്തിലും പ്രാദേശിക തലത്തിലും ഉയർന്നതായും, ആഗോള തലത്തിൽ കുറഞ്ഞതായും ഞങ്ങൾ കണ്ടെത്തിയിരിക്കുകയാണ്’- ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്താലേഖകരോട് വ്യക്തമാക്കി.നിലവിലെ കണക്കുകൾ പ്രകാരം കോംഗോയിൽ ഇതുവരെ 82 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 7 മരണങ്ങൾ സ്ഥിരീകരിച്ചപ്പോൾ, എബോള ലക്ഷണങ്ങളോടെ 177 പേർ മരണപ്പെട്ടതായും ഏകദേശം 750 ഓളം പേർക്ക് രോഗബാധ സംശയിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം അയൽരാജ്യമായ ഉഗാണ്ടയിലെ സ്ഥിതി നിലവിൽ നിയന്ത്രണ വിധേയമാണ്. കോംഗോയിൽ നിന്നും യാത്ര ചെയ്ത് ഉഗാണ്ടയിലെത്തിയ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇതിൽ ഒരാൾ മരണപ്പെട്ടതായും ടെഡ്രോസ് കൂട്ടിച്ചേർത്തു.ഈ വൈറസ് അതീവ വേഗത്തിൽ പടർന്നുപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഇതാണ് നിലവിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ മുഴുവൻ വേഗതയും മാറ്റാൻ കാരണമായതെന്നും ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസി അലർട്ട് ആൻഡ് റെസ്‌പോൺസ് ഓപ്പറേഷൻസ് ഡയറക്ടർ അബ്ദിറഹ്മാൻ മഹ്മൂദ് പറഞ്ഞു.
രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കൃത്യമായി കണ്ടെത്തൽ (Contact Tracing), വലിയ ജനക്കൂട്ടങ്ങൾ ഒത്തുചേരുന്ന പരിപാടികൾ റദ്ദാക്കൽ എന്നിവയുൾപ്പെടെ ഉഗാണ്ട സ്വീകരിച്ച കർശനമായ നടപടികൾ വൈറസ് വ്യാപനം തടയുന്നതിൽ ഫലപ്രദമായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. കോംഗോയിൽ സേവനമനുഷ്ഠിച്ചിരുന്ന ഒരു അമേരിക്കൻ പൗരന് രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ കൂടുതൽ പരിചരണങ്ങൾക്കായി ജർമ്മനിയിലേക്ക് മാറ്റിയിട്ടുണ്ട്. ഉയർന്ന സമ്പർക്കപ്പട്ടികയിലുള്ള മറ്റൊരു അമേരിക്കൻ പൗരനെ ചെക്ക് റിപ്പബ്ലിക്കിലേക്കും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.















