Kerala

മണിക്കൂറുകളോളം ഫോൺ സംസാരിച്ച് ഡ്രൈവ് ചെയ്തതിനാണ് യദുവിനെ പുറത്താക്കിയതെന്ന മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാദം കളവ്- തെളിവുകൾ പുറത്ത്

നിലവിൽ കുടുംബം പുലർത്താൻ ഓൺലൈൻ ഭക്ഷണ വിതരണ ജോലി ചെയ്യുകയാണെന്നും യദു വ്യക്തമാക്കി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രനും കുടുംബവുമായി നടുറോഡിലുണ്ടായ തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട മുൻ കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ യദുകൃഷ്ണൻ, തനിക്കെതിരെയുള്ള ഔദ്യോഗിക ആരോപണങ്ങൾ തള്ളി രംഗത്ത്. മണിക്കൂറുകളോളം ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചതിനാലാണ് യദുവിനെ പുറത്താക്കിയതെന്ന മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാദം കളവാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകളാണ് യദു ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ആര്യ രാജേന്ദ്രനുമായുള്ള പ്രശ്നം മറച്ചുവെക്കാൻ മന്ത്രി അന്ന് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ യാതൊരു രേഖയുമില്ലെന്ന് കെഎസ്ആർടിസി ചീഫ് ഓഫീസ് തന്നെ വ്യക്തമാക്കിയതായി യദു പറയുന്നു.തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയിൽ തുടർച്ചയായി ആറ് മണിക്കൂർ ഇയർഫോൺ വെച്ച് ഫോണിൽ സംസാരിച്ചതിനാണ് നടപടിയെന്നും, സിറ്റി പോലീസ് കമ്മീഷണർ കോൾ ഡീറ്റെയിൽസ് സഹിതം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കലെന്നുമായിരുന്നു മുൻ മന്ത്രിയുടെ നിലപാട്.

എന്നാൽ, ഇത്തരത്തിലുള്ള യാതൊരു കോൾ രേഖകളും ചീഫ് ഓഫീസിൽ ലഭിച്ചിട്ടില്ലെന്നാണ് വിവരാവകാശ മറുപടി. ആര്യയും ഭർത്താവ് സച്ചിൻദേവും സഞ്ചരിച്ചിരുന്ന കാറിൽ ബസ് തട്ടിയെന്ന് ആരോപിച്ച് 2024 ഏപ്രിൽ 27-നാണ് തിരുവനന്തപുരം പാളയത്ത് വെച്ച് നടുറോഡിൽ ബസ് തടഞ്ഞ് വാക്കേറ്റമുണ്ടായത്. മേയറോട് അശ്ലീല ആംഗ്യം കാണിച്ചെന്ന് കാട്ടി പോലീസ് കേസെടുത്തതോടെയാണ് യദുവിന് ജോലി നഷ്ടപ്പെട്ടത്. വർഷങ്ങൾ കഴിഞ്ഞിട്ടും കേസിൽ അന്തിമ തീരുമാനമാകാത്തതിനാൽ ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, നിലവിൽ കുടുംബം പുലർത്താൻ ഓൺലൈൻ ഭക്ഷണ വിതരണ ജോലി ചെയ്യുകയാണെന്നും യദു വ്യക്തമാക്കി.

Recent Posts