ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാർട്ടി സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ മറ്റൊരു പാര്‍ട്ടി കൂടി ഉയര്‍ന്നുവന്നിരിക്കുകയാണ്. സിജെപിയെ പൂട്ടുക എന്നതാണ് പുതിയ പാര്‍ട്ടിയായ ഓഗി ജനത പാര്‍ട്ടി അഥവാ ഒജെപിയുടെ ലക്ഷ്യം. സിജെപി അവകാശപ്പെടുന്നതുപോലെ അത്ര നിഷ്പക്ഷത പുലര്‍ത്തുന്നില്ലെന്നാണ് ഒജെപിയുടെ ആരോപണം.
സിജെപിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെയെക്ക് ആം ആദ്മി പാർട്ടിയുമായുള്ള രാഷ്‌ട്രീയ ബന്ധം ഓഗി ജനതാ പാർട്ടി തങ്ങളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പുറത്തുവിട്ടു. എഎപിയുടെ സോഷ്യല്‍ മീഡിയ, ഇലക്ഷൻ ക്യാമ്പയിൻ ടീമുകളില്‍ മുമ്പ് വോളണ്ടിയറായി അഭിജീത് പ്രവർത്തിച്ചിട്ടുണ്ട്. മുൻ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്ക് നന്ദി പറഞ്ഞുകൊണ്ട് 2024-ല്‍ അഭിജീത് പങ്കുവെച്ച ഒരു പഴയ ട്വീറ്റും ഒജെപി ഇതിനായി തെളിവായി ഉയർത്തിക്കാട്ടുന്നുണ്ട്.
2020 ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍, അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി അധികാരത്തിലെത്തിയപ്പോള്‍, പാർട്ടിക്കായി മീം അധിഷ്ഠിത ഡിജിറ്റല്‍ ക്യാമ്പയ്‌നുകള്‍ സൃഷ്ടിക്കുന്നതില്‍ ദിപ്കെ പങ്കാളിയായിരുന്നു. ആം ആദ്മി പാർട്ടിയോടുള്ള ദിപ്കെയുടെ മുൻകാല സോഷ്യല്‍ മീഡിയ പ്രവർത്തനങ്ങളുടെ സ്ക്രീൻഷോട്ടുകള്‍ ഒജെപി പോസ്റ്റ് ചെയ്തിട്ടുണ്ട്. ജനപ്രിയ കാർട്ടൂണ്‍ പരമ്പരയായ ‘ഓഗി ആൻഡ് ദി കോക്രോച്ചസ്’ എന്ന ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒജെപി പുതിയ പേജ് രൂപീകരിച്ചിരിക്കുന്നത്.
‘യുഎസ്‌എ ആസ്ഥാനമായുള്ള സിജെപിയില്‍ നിന്ന് വ്യത്യസ്തമായി ഒരു രാഷ്‌ട്രീയ പാർട്ടിയുടെയും പിന്തുണ തങ്ങള്‍ക്കില്ല” എന്ന് ഒജെപി അവരുടെ ഇൻസ്റ്റാഗ്രാം ബയോയില്‍ എഴുതുന്നു. “അസുഖകരമായ സത്യങ്ങള്‍ മാത്രം. എല്ലാത്തിനെയും ചോദ്യം ചെയ്യുക. ഒന്നിനെയും ആരാധിക്കരുത്” എന്ന് അതില്‍ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച വരെ അക്കൗണ്ടിന് 10,000-ത്തിലധികം ഫോളോവേഴ്‌സ് ലഭിച്ചിട്ടുണ്ട്.












