ന്യൂഡൽഹി: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തനിക്കാദ്യമായി ഔദ്യോഗിക സന്ദർശനത്തിനായി ശനിയാഴ്ച കൊൽക്കത്തയിൽ എത്തിച്ചേർന്നു. ഇന്ത്യയിലെത്തിയ അദ്ദേഹം ഇന്ന് വൈകിട്ട് തന്നെ രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അതീവ നിർണ്ണായകമായ ചർച്ചകൾ നടത്തും.
മെയ് 23 മുതൽ 26 വരെ നീണ്ടുനിൽക്കുന്ന റൂബിയോയുടെ നാല് ദിവസത്തെ ഇന്ത്യൻ പര്യടനം വ്യാപാരം, പ്രതിരോധം, ഊർജ്ജം, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം എന്നിവയിൽ ന്യൂഡൽഹിയും വാഷിംഗ്ടണും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനിടയിലാണ് നടക്കുന്നത്. ഇതിനുപുറമെ, 14 വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ഒരു യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൊൽക്കത്ത നഗരം സന്ദർശിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഇതിനുമുൻപ് 2012-ൽ അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റനാണ് കൊൽക്കത്ത സന്ദർശിച്ചിരുന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. വരാനിരിക്കുന്ന ക്വാഡ് കൂടിയാലോചനകളുടെയും ഊർജ്ജ സഹകരണ ചർച്ചകളുടെയും പശ്ചാത്തലത്തിൽ ഈ സന്ദർശനത്തെ നയതന്ത്ര ലോകം വളരെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുൻപ് മിയാമിയിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഇന്ത്യയിലേക്കുള്ള ഊർജ്ജ കയറ്റുമതി വിപുലീകരിക്കാൻ അമേരിക്കയ്‌ക്ക് വലിയ താല്പര്യമുണ്ടെന്ന് റൂബിയോ വ്യക്തമാക്കിയിരുന്നു.
















