തിരുവനന്തപുരം: നമ്മുടെ പൂർവ്വികരുടെ ലോഹത്തിലുള്ള വിജ്ഞാനം അപാരമായിരുന്നു എന്നതിന് തെളിവാണ് ഉറുമി. ഭാരതത്തിന്റെ പൂര്‍വ്വികര്‍ മെറ്റലർജിക്കൽ എഞ്ചിനീയർമാർ കൂടിയായിരുന്നു എന്നതിന്റെ തെളിവ്.
ഉറുമിക്ക് വേണ്ടത് വില്ലുപോലെ വളയുന്ന, എന്നാൽ വജ്രം പോലെ മൂർച്ചയുള്ള ലോഹമാണ്. ഇരുമ്പ് വാസ്തവത്തില്‍ ഇതിന് വഴങ്ങി. അതോടെയാണ് ഇരുമ്പിനെ വളയ്‌ക്കുന്ന, വജ്രം പോലെ തിളക്കുന്ന മൂലകമാണ് ഫോസ്ഫറസ് എന്ന് കണ്ടെത്തിയത്. വെറും 0.10% മുതൽ 0.12% വരെ മാത്രം ഫോസ്ഫറസ് മൃദുവായ ഉരുക്കിൽ സംയോജിപ്പിച്ചാണ് ഉറുമി നിർമ്മിക്കുന്നത്.
ഈ കൃത്യമായ മിശ്രിതമാണ് ഉറുമിക്ക് എത്ര കണ്ട് വളയ്‌ക്കാനും, എത്ര അടിച്ചാലും പൊട്ടാതെ നില്‍ക്കാനുമുള്ള ‘ടെൻസൈൽ സ്ട്രെങ്ത്’ (Tensile Strength) നൽകുന്നത്.
ഭാരതത്തിന്റെ തലസ്ഥാനമായ ഡൽഹിയിലെ വിഖ്യാതമായ ഇരുമ്പ് സ്തംഭം 1600 വർഷമായി തുരുമ്പെടുക്കാതെ നിൽക്കുന്നതിന് പിന്നിലെ അതേ രഹസ്യം (Phosphoric Iron) തന്നെയാണ് ഉറുമിയിലും പരീക്ഷിക്കപ്പെട്ടിരിക്കുന്നത്.
2500 വർഷങ്ങൾക്ക് മുൻപ് ഇന്നത്തെ ആധുനിക ലാബുകളോ ഫോർമുലകളോ ഇല്ലാതെ എങ്ങനെയാണ് ഈ കൃത്യത അവർക്ക് ലഭിച്ചത്?
അയിരുകൾ തിരഞ്ഞെടുക്കാനുള്ള അറിവ് അവർക്കുണ്ടായിരുന്നു.
പ്രത്യേക മരങ്ങൾ കരിച്ച കരി ഉപയോഗിച്ച് ഉരുക്ക് ശുദ്ധീകരിക്കുമ്പോൾ അതിലെ ഫോസ്ഫറസ് ലോഹത്തിലേക്ക് പടരുന്നത് അവർ തിരിച്ചറിഞ്ഞു.
കളരിപ്പയറ്റിലെ ഏറ്റവും കടുപ്പമേറിയ ‘അങ്കപ്പയറ്റിലാണ്’ ഉറുമി പഠിപ്പിക്കുന്നത്. ഈ ആയുധം കേരളത്തിന്റെ മണ്ണിൽ പിറന്നതാണെന്നതില്‍ അഭിമാനിക്കാം. ഇന്ന് ആധുനിക മെറ്റലർജി പഠിക്കുന്നവർക്ക് പോലും വിസ്മയമാണ് നമ്മുടെ കമ്മാളന്മാരും ആയുധവിദഗ്ധരും കാത്തുസൂക്ഷിച്ച ഈ സാങ്കേതിക വിദ്യ.
















