Editorial

കെ. റെയില്‍ നേരത്തെ കേന്ദ്രം തടഞ്ഞത്

Published by
എഡിറ്റോറിയൽ ഡെസ്ക്

കേരളത്തെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ കീറിമുറിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച സില്‍വര്‍ ലൈന്‍ എന്ന കെ. റെയില്‍ പദ്ധതി റദ്ദാക്കിയ പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം തന്നെ. എന്നാല്‍, അതിന്റെ ക്രെഡിറ്റ് മുഴുവന്‍ തങ്ങള്‍ക്കാണെന്ന അവരുടെ ഭാവം ശരിയല്ല. വ്യക്തമായ കാരണങ്ങളാല്‍, കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ച പദ്ധതി നടക്കില്ലെന്നു നേരത്തെ തന്നേ ഉറപ്പായിരുന്നു.

പദ്ധതി റദ്ദാക്കിയെങ്കിലും കേരളത്തിന്റെ അതിവേഗ യാത്ര അടഞ്ഞ അധ്യായമല്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറയുന്നുണ്ട്. സില്‍വര്‍ ലൈനിന് പകരം സ്പീഡ് കൊറിഡോര്‍, അതിവേഗ ഇടനാഴിയാണ് പരിഗണനയിലുള്ളതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

അത് മറ്റൊരു കെ. റെയില്‍ പദ്ധതിയാവാതിരിക്കാനുള്ള വിവേകം ഈ സര്‍ക്കാര്‍ കാണിക്കുമെന്നു കരുതാം. പ്രായോഗികം അല്ലാത്തതുകൊണ്ടാണ് സില്‍വര്‍ ലൈന്‍ വേണ്ടെന്നു വച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യക്തമായ ഒരു ഡിപിആര്‍ പോലുമില്ലാതെയാണ് ഈ പദ്ധതി പിണറായി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചത്. പ്രായോഗികതയുടെ പ്രശ്‌നം മാത്രമല്ല ഇതിലുണ്ടായിരുന്നത്. പാരിസ്ഥിതികമായ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്‌ക്കുന്ന പദ്ധതിയായിരുന്നു ഇത്. ജനവാസ മേഖലകളെ അത്യന്തം ബാധിക്കുമായിരുന്നു.

കാലത്തിനൊത്തുള്ള വികസനം കേരളത്തിലും ഉണ്ടാവണം എന്ന താല്‍പ്പര്യം മുന്‍നിര്‍ത്തി ആയിരുന്നില്ല സില്‍വര്‍ ലൈന്‍ പദ്ധതി ആസൂത്രണം ചെയ്തത്. അത് വന്‍ അഴിമതി ലക്ഷ്യം വച്ചുള്ള ആഡംബര പദ്ധതിയായിരുന്നു. കോടാനുകോടി രൂപ വിദേശ വായ്‌പയെടുത്ത് അതിഭീമമായ കമ്മീഷന്‍ അടിക്കുക എന്നതായിരുന്നു പദ്ധതിക്കു പിന്നിലെ ദുഷ്ടലാക്ക്.

സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പാതയിലെ ഭൂമിക്കച്ചവടവും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ലക്ഷ്യമിട്ടിരുന്നു. ഇതൊക്കെയാണ് ലക്ഷ്യമെങ്കിലും വലിയൊരു വികസന നായകനായി മാറാനുള്ള പിണറായിയുടെ മോഹവും മറ്റൊരു ഘടകമായിരുന്നു. ഒരു ഭരണാധികാരിക്ക് എത്രത്തോളം ജനശത്രുവായി മാറാന്‍ കഴിയുമെന്നതിന്റെ തെളിവു കൂടിയായിരുന്നു സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ച വ്യഗ്രത. പാവപ്പെട്ട ജനങ്ങളുടെ ഭൂമിയിലും അടുക്കളയില്‍ പോലും മഞ്ഞക്കുറ്റികള്‍ സ്ഥാപിച്ച് സ്ഥലം ഏറ്റെടുത്ത നടപടി സമാനതകളില്ലാത്ത പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്.

പരിസ്ഥിതി പ്രവര്‍ത്തകരും സാമ്പത്തിക വിദഗ്ധരും സാധാരണക്കാര്‍ക്കൊപ്പം സമരരംഗത്ത് ഇറങ്ങിയെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. പല തലമുറകള്‍ക്ക് തിന്നുകൊഴുക്കാനുള്ള പണം സമ്പാദിക്കാമെന്ന് കരുതിയ പദ്ധതിയുടെ അണിയറ ശില്പികള്‍ പിണറായിക്കൊപ്പം നിലയുറപ്പിച്ചു. പോലീസുകാരും സിപിഎമ്മുകാരും കൈകോര്‍ത്തുപിടിച്ച് ജനങ്ങളെ തല്ലിച്ചതച്ചു. ഇടതു ഭരണത്തില്‍ ബംഗാളിലെ നന്ദിഗ്രാമില്‍ ഉണ്ടായ അതിക്രമങ്ങളുടെ ആവര്‍ത്തനമായിരുന്നു ഇത്. പദ്ധതിയെ എതിര്‍ത്തവര്‍ വികസനത്തിന്റെ ശത്രുക്കളാണെന്ന് സിപിഎമ്മിനും സര്‍ക്കാരിനുമൊപ്പം നില്‍ക്കുന്ന വിദഗ്ധന്മാര്‍ വിധിയെഴുതി. കേരളത്തിന്റെ നാശത്തിന് വഴിവയ്‌ക്കുമെന്ന് അറിയാമായിരുന്നിട്ടും പാര്‍ട്ടി അടിമകളായ എഴുത്തുകാരും സാംസ്‌കാരിക നായകന്മാരും കണ്ണടച്ചു, നിശബ്ദത പാലിച്ചു. പിണറായിസത്തെ പാടിപ്പുകഴ്‌ത്തി.

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയ തീരുമാനം തങ്ങളുടെ നേട്ടമാണെന്ന യുഡിഎഫ് സര്‍ക്കാരിന്റെ അവകാശവാദം പൂര്‍ണമായും ശരിയാവില്ല. ‘കെ റെയില്‍ വരും കേട്ടോ’ എന്ന് ഒരു ഏകാധിപതിയുടെ സ്വരത്തില്‍ പറഞ്ഞുകൊണ്ടിരുന്ന പിണറായി വിജയന്‍ തന്നെ ഭരണത്തിനെതിരായ ജനരോഷത്തെ തണുപ്പിക്കാന്‍ പദ്ധതി ഉപേക്ഷിക്കുന്നതായി തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞിരുന്നു. എന്നാല്‍, ഇതൊരു അടവ് നയം മാത്രമായിരുന്നു. മൂന്നാമതും എല്‍ഡിഎഫിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വീണ്ടും പിണറായി നിലപാട് മാറ്റുമായിരുന്നു. ജനവിധി സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ നടപ്പാക്കാനുള്ള അംഗീകാരമായി വാദിക്കുമായിരുന്നു. അങ്ങനെ സംഭവിക്കാതിരുന്നത് ജനങ്ങളുടെ ഭാഗ്യം.

കേരളം എന്ന ചെറിയൊരു ഭൂഭാഗത്തിന്റെ നിലനില്‍പ്പിനെ അപകടത്തിലാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാകാതെ പോയതിന്റെ പ്രധാന കാരണം കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതാണ്. പിണറായി വിജയന്റെ സര്‍ക്കാര്‍ സാധ്യമായ എല്ലാ വഴികളും നോക്കിയിട്ടും റെയില്‍വേ മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയില്ല. റെയില്‍ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടാണ് സ്വീകരിച്ചത്. വികസനത്തിന് തങ്ങള്‍ എതിരല്ലെങ്കിലും കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് ചേരുന്നതല്ല ഈ പദ്ധതിയെന്ന് റെയില്‍ മന്ത്രി ആവര്‍ത്തിച്ചു പറഞ്ഞു. ഈ ഒറ്റക്കാരണംകൊണ്ടാണ് സില്‍വര്‍ ലൈന്‍ നടക്കാതെ പോയത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ സര്‍ക്കാരായിരുന്നു അധികാരത്തിലെങ്കില്‍ പിണറായിയുടെ പദ്ധതി വിജയിക്കുമായിരുന്നു. ഇപ്പോള്‍ പദ്ധതി റദ്ദാക്കി അതിന്റെ ബഹുമതി സ്വന്തമാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഈ വസ്തുതകള്‍ വിസ്മരിക്കപ്പെടാന്‍ പാടില്ല.

 

Recent Posts